മിസൗറി: ഇന്ത്യന്‍ വംശജനായ മിസൗറി സര്‍വ്വകലാശാല പ്രൊഫസര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പ്രബന്ധം മോഷ്ടിച്ചു കോടികള്‍ ഉണ്ടാക്കിയതായി പരാതി. കാന്‍സാസ് സിറ്റി ക്യാംപസിലെ ഫാര്‍മസി പ്രൊഫസറായ അസീം മിത്രയാണ് മുന്‍ ബിരുദ വിദ്യാര്‍ത്ഥിയുടെ പ്രബന്ധം മോഷ്ടിച്ച് വിറ്റ് 1.5 മില്യണ്‍ ഡോളര്‍ നേടിയതായി ആരോപിക്കപ്പെടുന്നത്
പ്രബന്ധത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിക്ക് തന്നെയാണ്. കോടിക്കണക്കിന് രൂപയുടെ മരുന്ന് നിര്‍മിക്കാന്‍ സാധിക്കുന്ന പ്രബന്ധമാണ് വിറ്റ് പോയത്.
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കിഷോര്‍ ചോല്‍ക്കാറിന്‍റെ പ്രബന്ധമാണ് മോഷ്ടിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. മിത്രയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് റോയല്‍റ്റിയിലൂടെ പത്ത് മില്യണ്‍ വേറെയും സമ്ബാദിക്കാന്‍ കഴിയും. നാനോ ടെക്‌നോളജി പ്രകാരം വികസിപ്പിച്ചെടുത്ത മരുന്നാണ് മറിച്ച് വിറ്റത്. ചോല്‍ക്കര്‍ മരുന്ന് വികസിപ്പിച്ചത് യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണെന്നും അതിനാല്‍ ഇതിന്റെ അവകാശം യൂണിവേഴ്‌സിറ്റിക്കാണെന്നും അധികൃതര്‍ പറയുന്നു.
മിത്ര ഈ ആരോപണങ്ങളെല്ലാം നിക്ഷേധിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും മിത്ര ആരോപിക്കുന്നു. തന്നെയും ഭാര്യയെും തെറ്റുകാരായി കാണിക്കാനുള്ള ഗൂഡാലോചനയാണ് ഇത്തരം ഒരു ആരോപണത്തിന്‍റെ പിറകിലെന്ന് മിത്ര പറയുന്നു.
എന്നാല്‍ പ്രബന്ധം ചെയ്ത ചോല്‍ക്കര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. യുഎസിലെ വെര്‍ജിന്‍ ഐലന്‍ഡിലെ അവെന്‍ തെറാപിക്യൂട്ടിക്‌സിനാണ് പ്രബന്ധം വിറ്റതെന്ന് ആണ് കാന്‍സാസ് സര്‍വ്വകലാശാല ഫയല്‍ ചെയ്ത കേസില്‍ അരോപിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ രീതിയിലുള്ള വിവേചനമാണ് പ്രൊഫസറിൽ നിന്ന് നേരിടേണ്ടി വന്നതെന്നും ആരോപണമുണ്ട്