Image

കൊടിയിലും കണ്ണിക്കണ്ട പോസ്റ്റിലുമൊക്കെ വരച്ചിരിക്കുന്ന ആ ചെഗുവേരയില്ലേ? മൂപ്പരുടെ മാര്‍ഗമൊക്കെയാ ജലീലിനെ പൊലുള്ളവരും പയറ്റിക്കൊണ്ടിരിക്കുന്നത്: വി.ടി ബല്‍റാം

Published on 08 March, 2019
കൊടിയിലും കണ്ണിക്കണ്ട പോസ്റ്റിലുമൊക്കെ വരച്ചിരിക്കുന്ന ആ ചെഗുവേരയില്ലേ? മൂപ്പരുടെ മാര്‍ഗമൊക്കെയാ ജലീലിനെ പൊലുള്ളവരും പയറ്റിക്കൊണ്ടിരിക്കുന്നത്: വി.ടി ബല്‍റാം

തിരുവനന്തപുരം: വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. നിങ്ങടെ കൊടിയിലും ടീ ഷര്‍ട്ടിലും കണ്ണിക്കണ്ട ഇലക്‌ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാര്‍ഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

ബൊളീവിയന്‍ കാടിന് പകരം വയനാടന്‍ കാടുകള്‍ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാല്‍ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാര്‍ത്ഥ പ്രയോഗരീതികളിലും നിങ്ങള്‍ക്കില്ലാത്ത വിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടന്‍ തോക്കും പിടിച്ച്‌ കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയന്‍ എന്ന നിയോ ലിബറല്‍ കമ്മ്യൂണിസ്റ്റിന്റെ ഗവണ്‍മെന്റ് പിന്നില്‍ നിന്ന് വെടിവച്ച്‌ കൊല്ലുന്നത്.

അതായത് ഒന്നുകില്‍ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിന്‍ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്ളക്സിലും ഫോട്ടോ വച്ച്‌ ആരാധിക്കാതിരിക്കുക. അതല്ലെങ്കില്‍ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അല്‍പ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക. ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ- ബല്‍റാം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക