ചന്തമേറുന്ന ചന്ദ്രബിംബം കണ്ടു
കുട്ടികള്‍ തൊടാനെത്തിച്ചിടുന്നപോല്‍,
കണ്ടകാഴ്ച്ചകള്‍ക്കപ്പുറം തേടാതെ
യുള്ളുടക്കുന്നൊരിന്ദ്രജാലത്തെയോ,
ചില വിചാരകുരുക്കാല്‍ സ്വയം ചിത്ത
ബന്ധനം ചെയ്തിടും വികാരത്തെയോ,
സ്വന്തമല്ലാത്തതെന്തിനോടും തോന്നു
മൊരുവെറും ഭ്രമം മാത്രമോ പ്രണയം?
തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന
തേന്‍കിനിഞ്ഞിടും വാക്കിന് ദളങ്ങളാല്‍,
കവികള്‍ വര്‍ണ്ണിച്ചു സുന്ദരമാക്കിയിട്ടില്ല
യിത്രമേലൊരു വികാരത്തെയും.
കനലുചിന്തുന്നവീഥിയിലെയാത്രയില്‍
മധുരമീഭ്രമം ചാമ്പലായില്ലെങ്കില്‍,
അന്നുവിരിയുന്ന ചിന്തയാലൊരു നല്ല
പ്രണയകാവ്യം രചിക്കണം സത്യമായ്.
കെട്ടുപാടുകള്‍ മറ്റൊന്നുമില്ലാതെ
യലസമാകുന്ന മനസ്സിന്റെ വികൃതിയില്‍
ഒന്നുമാത്രമീ പ്രണയമെന്നറിയുവാന്‍
ദീര്‍ഘദൂരം ഗമിക്കേണ്ടതില്ലത്രേ.