Image

ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ട്: ക്രിക്കറ്റ് മൈതാനം വിട്ട് ഈ താരം രാഷ്ട്രീയക്കളത്തിലേക്ക്

Published on 12 March, 2019
ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ട്: ക്രിക്കറ്റ് മൈതാനം വിട്ട് ഈ താരം രാഷ്ട്രീയക്കളത്തിലേക്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് സൂചന. നിലവില്‍ ബി.ജെ.പിയുടെ മീനാക്ഷി ലെക്ഷി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലായിരിക്കും ഗംഭീര്‍ മത്സരിക്കുക. ഇതിന് പകരം മീനാക്ഷി ലെക്ഷിക്ക് മറ്റൊരു സീറ്റ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ പദ്മശ്രീ അവാര്‍ജ് ജേതാവായ ഗൗതം ഗംഭീര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2014 തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്‌സറില്‍ ഗൗതം ഗംഭീര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗൗതം ഗംഭീര്‍ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് തിര‌ഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം നടത്തുന്ന പ്രതികരണങ്ങളും പ്രസ്‌താവനകളും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങള്‍ ശക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത ഗംഭീര്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും വാര്‍ത്തയില്‍ ഇടം നേടാറുണ്ട്.

2014ല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും നേടി ബി.ജെ.പി സമ്ബൂര്‍ണ ആധിപത്യം നേടിയെങ്കിലും ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത്തവണ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇരുപാര്‍ട്ടികളും യോജിച്ച്‌ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ശക്തമായ ത്രികോണ പോരാട്ടമായിരിക്കും ഡല്‍ഹിയില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഗൗതം ഗംഭീറിനെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക