Image

സുമലത ബിജെപി നേതാവ്‌ എസ്‌ എം കൃഷ്‌ണയുമായി കൂടിക്കാഴ്‌ച്ച നടത്തി

Published on 15 March, 2019
സുമലത ബിജെപി നേതാവ്‌ എസ്‌ എം കൃഷ്‌ണയുമായി കൂടിക്കാഴ്‌ച്ച നടത്തി

ബംഗളൂരു: കോണ്‍ഗ്രസ്‌ നേതാവും എംപിയുമായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ബിജെപി നേതാവ്‌ എസ്‌ എം കൃഷ്‌ണയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇതോടെ കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാമണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ സുമലത മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശശക്തിയേറി.

തനിക്ക്‌ സീറ്റ്‌ നിഷേധിച്ച കോണ്‍ഗ്രസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ സുമലത മാണ്ഡ്യയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ്‌ നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. എച്ച്‌.ഡി.ദേവഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയാണ്‌ ഇവിടെ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന്‌ പിന്നാലെ മാണ്ഡ്യയില്‍ മത്സരിക്കേണ്ടതില്ലെന്ന്‌ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചതായി സൂചനകള്‍ പുറത്തുവന്നിരുന്നു. ഇത്‌ സുമലതയ്‌ക്ക്‌ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള നടപടിയാണെന്നാണ് വിലയിരുത്തപ്പെട്ടത്.

തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ ഈ മാസം 18ന്‌ പ്രഖ്യാപനം നടത്തുമെന്നാണ്‌ സുമലത അറിയിച്ചിരിക്കുന്നത്‌. ഇതിനിടെയാണ്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എസ്‌.എം.കൃഷ്‌ണയുമായി സുമലത ഇന്ന്‌ കൂടിക്കാഴ്‌ച്ച നടത്തിയത്‌. മാണ്ഡ്യ സീറ്റ്‌ ജെഡിഎസിന്‌ നല്‍കിയതു വഴി കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശപ്പെടുത്തിയിരിക്കുകയാണെന്ന്‌ എസ്‌.എം.കൃഷ്‌ണയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ശേഷം സുമലത മാധ്യമങ്ങളോട്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക