അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. അടുത്ത മുപ്പത് മുതല്‍ അറുപത് ദിവസം വരെയുള്ള ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും, നൂറ്റി എണ്‍പത് ദിവസത്തിനകം പുതിയ സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്യും.
കേരളത്തില്‍ സി പി ഐ യുടെയും ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥി ലിസ്റ്റായി. താമസിയാതെ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ലിസ്റ്റും വരും. മറ്റു സംസ്ഥാനങ്ങളിലും ലിസ്റ്റിന് ഏകദേശരൂപമായി വരുന്നു.
പക്ഷെ നമുക്ക് അറിയാത്ത ഒന്നുണ്ട്. എന്താണ് അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം?
മൊത്തത്തില്‍ നോക്കിയാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകുമോ എന്നതാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. മോഡി പോകുമോ? രാഹുല്‍ വരുമോ?.
സംസ്ഥാനങ്ങളില്‍ ചിത്രം വേറെയാണ്. കേരളത്തിലെ ഇരു മുന്നണികളില്‍ ആര് ജയിച്ചാലും അത് ഇപ്പോഴത്തെ കേന്ദ്രഭരണത്തിന് എതിരാണ്. വടക്കു കിഴക്കേ ഇന്ത്യയില്‍ പുതിയ പൗരത്വ നിയമമാണ് വിഷയമാകുന്നതെന്ന് കേള്‍ക്കുന്നു. തമിഴ്‌നാട്ടില്‍ സ്ത്രീപീഡനം അടക്കമുള്ള വിഷയങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത്. അങ്ങനെ ഓരോ സംസ്ഥാനവും വോട്ട് ചെയ്യുന്നത് വ്യത്യസ്തമായ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ്.
സംസ്ഥാനത്തിനകത്ത് സൂക്ഷ്മമായി നോക്കിയാല്‍ കാര്യങ്ങള്‍ പിന്നെയും വ്യത്യസ്തമാണ്. തിരുവനന്തപുരത്ത് ശബരിമലയും അയ്യപ്പനും തന്നെ പ്രധാന വിഷയമാകാനാണ് സാധ്യത. കോട്ടയത്ത് മാണിയും ജോസഫും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, ഇടുക്കിയില്‍ കസ്തൂരി രംഗന്‍, കാസര്‍കോട്ട് രാഷ്ട്രീയ അക്രമം എന്നിങ്ങനെ ഓരോ മണ്ഡലത്തിലും ഓരോ രാഷ്ട്രീയ വിഷയങ്ങളും സമവാക്യങ്ങളും ഉണ്ട്. ഇവയെല്ലാം അനുസരിച്ചാണ് ആളുകള്‍ വോട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ഓരോ നിയോജക മണ്ഡലത്തിലും മൂന്നോ അതിലധികമോ ശക്തമായ പാര്‍ട്ടികളും മുന്നണികളുമാണ് മത്സരിക്കുന്നത്. അപ്പോള്‍ ജയിക്കുന്ന ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കും അന്പത് ശതമാനത്തിനു മുകളില്‍ വോട്ട് കിട്ടാറില്ല. 2014 ലെ തിരഞ്ഞെടുപ്പില്‍ ഇരുന്നൂറ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് പോള്‍ ചെയ്തതിന്റെ അന്‍പത് ശതമാനം വോട്ട് കിട്ടിയത്. അത് തന്നെ സാധാരണയില്‍ നിന്നും വളരെ കൂടുതലാണ്. അതിന് മുന്‍പുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത് നൂറോടടുത്തായിരുന്നു. മുപ്പത് ശതമാനത്തിലും താഴെ വോട്ട് നേടി എം പി മാര്‍ ആകുന്നവരുമുണ്ട്.
ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി പലപ്പോഴും മുപ്പതും നാല്പതും ശതമാനം വോട്ടുമായി ഡല്‍ഹിയില്‍ എത്തുന്നവരാണ് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അവര്‍ തമ്മില്‍ ആശയപരമായ ഐക്യമില്ല എന്നു മാത്രമല്ല, ഒരുപക്ഷെ സംസ്ഥാനത്ത് പരസ്പരം എതിര്‍ത്തവര്‍ പോലുമാകാം. 1984 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷം ഒറ്റക്കക്ഷി ഭരണം ഏറെ നാള്‍ ഉണ്ടായില്ല. പിന്നീട് തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ 272 എന്ന മാന്ത്രിക സംഖ്യ എത്തിപ്പിടിക്കുന്ന സംഘമാണ് ഇന്ത്യ ഭരിച്ചിരുന്നത്. ഇതായിരുന്നു 1989 മുതല്‍ 2014 വരെയുള്ള കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യം.
ബി ജെ പിക്ക് ഒറ്റക്ക് ഭരണം കിട്ടിയ 2014 ആ ട്രെന്‍ഡില്‍ നിന്നൊരു മാറ്റമാണ്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഇത്തവണ കാര്യങ്ങള്‍ വീണ്ടും പഴയ ട്രാക്കില്‍ തന്നെ എത്താനാണ് സാധ്യത.
ഇതിനാലാണ് എന്താണ് അവരുടെ പുതിയ പദ്ധതികള്‍ എന്നോ, അവരുടെ നയങ്ങളും പദ്ധതികളും മറ്റുള്ളവരില്‍ നിന്നും എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്നോ സ്വയം ചിന്തിക്കാനും ആളുകളെ മനസ്സിലാക്കാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒട്ടും സമയം ചിലവാക്കാത്തത്. അക്കങ്ങള്‍ കൂട്ടി എത്തിക്കുക എന്നതാണ് പ്രധാനം, പദ്ധതികളുടെ സമവായമല്ല. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.
ഒന്നാമത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ മുന്നണിയുടെ ഘടന പൂര്‍ത്തിയാകൂ. അവിടെ കോമണ്‍ മിനിമം പ്രോഗ്രാമിന്റെ ഭാഗമായി പല നീക്കുപോക്കുകളും വേണ്ടിവരും. അതുകൊണ്ടാണ് ഭാരിച്ച കാര്യങ്ങള്‍ മുന്നേ പറഞ്ഞു വയ്യാവേലി ഉണ്ടാക്കേണ്ട എന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കുന്നത്.
രണ്ടാമത് ഓരോ മണ്ഡലത്തിലും വെവ്വേറെ ജാതി മത ഭാഷാ പ്രാദേശിക വിഷയങ്ങളാണ് നിലനില്‍ക്കുന്നത്. ഡല്‍ഹിയില്‍ പ്രസക്തിയുള്ള ഭാരിച്ച കാര്യങ്ങള്‍ നാട്ടില്‍ പറഞ്ഞാല്‍ ആളുകള്‍ ശ്രദ്ധിച്ചുവെന്ന് വരില്ല.
മൂന്നാമത് ആളുകള്‍ക്കിപ്പോള്‍ ടി വി പരസ്യം പോലെ ആകര്‍ഷകമായ ഏതെങ്കിലും ഒരു മുദ്രാവാക്യം മതി. ഇന്ത്യയെ തിളക്കുന്നതോ എല്ലാം ശരിയയാക്കുന്നതോ പോലുള്ള മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ പരസ്യക്കന്പനികളുടെ ഓഫീസില്‍ ചര്‍ച്ചയിലുണ്ടാകും.
നാലാമത് സമൂഹമാധ്യമത്തിന്റെ കാലത്ത് നുണയോളം മാര്‍ക്കറ്റുള്ള മറ്റൊന്നുമില്ല എന്ന് ലോകത്തെന്പാടുമുള്ള തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികളെ പഠിപ്പിക്കുകയാണ്. മനുഷ്യന്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന നുണകളാണ് (പോസ്റ്റ് ട്രൂത്ത്) മുദ്രാവാക്യമായി വരേണ്ടത്. ഇത്തരം സത്യങ്ങളുടെ നിര്‍മ്മാണവും എവിടെയൊക്കെയോ നടക്കുന്നുണ്ട്.
വാസ്തവത്തില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും ഓരോ വിഷയത്തിന്റെ കാര്യത്തില്‍ വോട്ട് ചെയ്യുന്നതും ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്തതും ഒന്നും മോശമായ കാര്യമല്ല. ഭാഷയുടെയും കാലാവസ്ഥയുടെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ യൂറോപ്പ്യന്‍ യൂണിയനിലെ അനവധി രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കാള്‍ കൂടുതല്‍ വ്യത്യാസമുള്ള സംസ്ഥാനങ്ങളില്‍ ആളുകള്‍ ഒറ്റ പാര്‍ട്ടിക്കോ നയത്തിനോ വോട്ട് ചെയ്യും എന്ന് ചിന്തിക്കുന്നതാണ് തെറ്റ്.
മറിച്ച് നമ്മുടെ ഫെഡറല്‍ ഘടനയെ കൂടുതല്‍ ശക്തമാക്കുന്ന ഒരു ഭരണ സംവിധാനം ഉണ്ടാക്കാനുള്ള സിഗ്‌നല്‍ ആണ് നമ്മുടെ വോട്ടര്‍മാര്‍ ഓരോ തിരഞ്ഞെടുപ്പിനും നല്‍കുന്നത്.
എന്താണ് ഇതിന്റെ പ്രായോഗികമായ അര്‍ത്ഥം?
1. പരമാവധി അധികാരങ്ങള്‍ താഴേ തട്ടിലേക്ക് സംസ്ഥാനം മുതല്‍ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ വരെ കൈമാറുക.
2. കേന്ദ്ര വിഷയങ്ങളായ വിദേശകാര്യം, പ്രതിരോധം, ആഗോള വ്യാപാരം എന്നിവയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക.
3. സംസ്ഥാനങ്ങള്‍ക്ക് ഏതെങ്കിലും ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് പകരം പുതിയ നയങ്ങള്‍ക്കും നല്ല ഭരണത്തിനും കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക.
4. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മാത്രമല്ല സംസ്ഥാനങ്ങള്‍ തമ്മിലും കൂടുതല്‍ വ്യാപാര സാംസ്‌ക്കാരിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക.
ഇതൊക്കെ നമ്മള്‍ ഇപ്പോഴേ അറിഞ്ഞു ചെയ്യണം. ഇല്ലെങ്കില്‍ നടക്കാന്‍ പോകുന്നത് കൂടുതല്‍ കുഴപ്പമുള്ള മറ്റൊരു തരം ഫെഡറലിസം ആണ്. ഓരോ സംസ്ഥാനവും അവിടുത്തെ വിഷയങ്ങളനുസരിച്ച് കേന്ദ്രത്തിലേക്ക് എം പി മാരെ അയക്കുന്നു. അവര്‍ അവിടുത്തെ അക്കങ്ങളുടെ നില അനുസരിച്ച് ഏറ്റവും അനുകൂലമായ മുന്നണികളോട് ചേര്‍ന്ന് നില്‍ക്കുന്നു. കേന്ദ്രത്തിലെ ഭരണം മെച്ചപ്പെടുത്താനല്ല, ഓരോരുത്തരുടെയും സംസ്ഥാനത്തേക്ക് പരമാവധി വിഭവങ്ങള്‍ എത്തിക്കാനാണ് അവര്‍ ശ്രമിക്കുക. കാരണം അവരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം സംസ്ഥാനമാണ്, കേന്ദ്രം അല്ല. കേന്ദ്രത്തിലെ ഭരണം എങ്ങനെ ആയാലും അവരവരുടെ സംസ്ഥാനത്തേക്ക് പരമാവധി പണവും പദ്ധതികളും എത്തിക്കുന്നവര്‍ക്കും അവരുടെ സംസ്ഥാനങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുകൂലമായ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പിലും കേന്ദ്ര തിരഞ്ഞെടുപ്പിലും ഗുണം ഉണ്ടാകും. ഈ അക്കങ്ങളുടെ കളിയില്‍ കേരളം പോലെ നന്നായി ഭരിക്കപ്പെടുന്ന, എന്നാല്‍ വലിയ അക്കങ്ങളുടെ പിന്തുണയില്ലാത്ത, സംസ്ഥാനങ്ങള്‍ പിന്തള്ളപ്പെടുന്നു. ഇതിന് കേന്ദ്രത്തിലും സംസ്ഥാനത്തും പ്രത്യാഘാതം ഉണ്ടാകുന്നു.
ഇതൊന്നും ഇന്ത്യയില്‍ ആളുകള്‍ അറിഞ്ഞു നടപ്പിലാക്കുമെന്ന് കരുതി പറയുന്നതല്ല. അങ്ങനെയുള്ള ഒരു രാജ്യവും സാധ്യമാണെന്നു സൂചിപ്പിക്കാനായി മാത്രം പറഞ്ഞതാണ്.