Image

ഞാന്‍ എക്‌സൈറ്റഡാണ് - മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)

-വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 17 March, 2019
ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)
ഡെലവെയര്‍: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി ബാലന് കേരളാ സര്‍ക്കാരിന്റെ മികച്ച ബാലതാരം പുരസ്ക്കാരം. അപ്പുവിന്റെ സത്യാന്വേഷണം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഥുന്‍ ഗുജ്ജയ്ക്ക് അവാര്‍ഡ് ലഭിച്ചത്. റിഥുനോടും, അമ്മ സിമി സൈമണോടുമായി ഒരു അഭിമുഖം.

1) ചോ: കേരളാ സര്‍ക്കാരിന്റെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത റിഥുനെ ഒന്നു പരിചയപ്പെടുത്താമോ?

ഉ: മുഴുവന്‍ പേര് റിഥുന്‍ ഗുജ്ജ. അമേരിക്കയില്‍ ഡെലവെയര്‍ സംസ്ഥാനത്ത് താമസിക്കുന്നു. ഡെലവെയര്‍ ഓഡിസ്സി ചാര്‍ട്ടര്‍ സ്ക്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ഡെലവെയറില്‍ തന്നെ ഫാര്‍മസി ബിസിനസ്സ് നടത്തുന്ന പവിത്രന്‍ ഗുജ്ജയാണ് പിതാവ്. ഇന്ത്യയില്‍ തെലുങ്കാനയിലെ വാറങ്കല്‍ ആണ് അദ്ദേഹത്തിന്റെ സ്വദേശം.  സിമി സൈമണാണ് അമ്മ. ക്രിഷ്യാന കെയര്‍ ആശുപത്രിയില്‍ നേഴ്‌സായി ജോലി നോക്കുന്നു. കോട്ടയം ജില്ലയിലെ മാഞ്ഞൂരാണ് സ്വദേശം. രോഹന്‍, റിഥുന്റെ ഇളയ സഹോദരനാണ്.

2) ചോ: എങ്ങനെയാണ് ഈ അസുലഭ അവസരം ലഭിച്ചത്? ആരുടെയൊക്കെ സഹായങ്ങളും, ആശിര്‍വാദങ്ങളുമാണ് ലഭിച്ചത്?
ഉ: മലയാളികളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മീറ്റിംഗിന്റെ ഭാഗമായി അപ്പുവിന്റെ സത്യാന്വേഷണം എന്ന ഈ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ എ.വി. അനൂപും സുഹൃത്തു വിജയനും ഡെലവെയറിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയായ സഖറിയാസ് പെരിയപുറത്തിന്റെ വീട്ടിലാണ് താമസിച്ചത്. അവരുടെ സംസാരത്തിനിടയില്‍ അടുത്ത പ്രോജക്റ്റ് ഒരു കുട്ടികളുടെ ചിത്രമാണെന്നും, അതില്‍ അഭിനയിക്കാന്‍ ഒരു പുതുമുഖ ബാലനെ നോക്കുന്നുണ്ടെന്നും പറഞ്ഞു. അപ്പോള്‍ തന്നെ സഖറിയാസ് തന്റെ കുടുംബ സുഹൃത്തായ പവിത്രന്റെ മകന്‍ റിഥുന്റെ പേര് നിര്‍ദ്ദേശിക്കുകയും, ശേഷം ഞങ്ങളോട് സംസാരിക്കുകയും, എ.വി.അനൂപിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. അനൂപിന് അത് ഇഷ്ടപ്പെടുകയും, അത് ഡയറക്ടര്‍ സോഹന്‍ ലാലിന് അയച്ചു കൊടുക്കുകയും, തുടര്‍ന്ന് അദ്ദേഹം ഓണ്‍ലൈനില്‍ പലപ്പോഴായി ഓഡിഷന്‍ നടത്തുകയും റിഥുനെ തിരഞ്ഞെടുക്കുകയും, ഒക്ടോബറില്‍ സ്കൂളിലും പ്രശ്‌നമൊന്നും ഇല്ലായിരുന്നത് കൊണ്ട്, റിഥുനെന്ന മികച്ച ബാലതാരത്തിലേക്കുള്ള വഴി മലര്‍ക്കെ തുറന്നു.

3) ചോ: റിഥുന്റെ കുടുംബാംഗങ്ങളെ ഒന്നു പരിചയപ്പെടുത്തുമോ?
ഉ: പിതാവ് പവിത്രന്‍ ഗുജ്ജ തെലുങ്കാനയിലെ വാറങ്കല്‍ സ്വദേശം, സൈമണ്‍ മാത്യൂവിന്റെയും അന്നമ്മ സൈമണ്‍ന്റെയും മകള്‍ സിമി സൈമണ്‍ ആണ് മാതാവ്. കോട്ടയം മാഞ്ഞൂര്‍ സ്വദേശം, സഹോദരന്‍ രോഹന്‍ ഗുജ്ജ. 2004ലാണ് അമേരിക്കയില്‍ വന്നത്.

4) ചോ: മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ കുടുംബത്തില്‍ ആരെങ്കിലും സിനിമ അഭിനയവുമായി മുന്‍പ് ബന്ധം ഉണ്ടോ? വീട്ടില്‍ ആരാണ് കലാപരമായി കൂടുതല്‍ അടുപ്പമുള്ളത്? ആരാണ് അഭിനയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്?
ഉ: റിഥുന്റെ അച്ഛന്റെ വീട്ടുകാര്‍ കൂടുതലും പഠന കാര്യങ്ങളില്‍ തത്പരരാണ്. അച്ഛന്‍ ചിലപ്പോള്‍ ചിത്ര രചന നടത്താറുണ്ട്. പിന്നേയും കലാപരമായി കുറച്ചെങ്കിലും താത്പര്യം ഉള്ളത് അമ്മ വീട്ടുകാര്‍ക്കാണ്. അമ്മ സിമി, ഡെലവെയര്‍ മലയാളി അസ്സോസിയേഷനില്‍ ഓണത്തോടനുബന്ധിച്ചു നൃത്തവും പാട്ടുമൊക്കെ വേദികളില്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു തരത്തിലുള്ള അഭിനയ പാരമ്പര്യവും രണ്ടു വീടുകളിലും ഇല്ല എന്ന് അമ്മ സിമി ഓര്‍ക്കുന്നു. റിഥുന്റെ മുത്തശ്ശി, കുടുംബ സദസ്സുകളില്‍ മറ്റുള്ളവരെ അനുകരിച്ചു കാണിച്ചിട്ടുള്ളതല്ലാതെ വേറേ അഭിനയ പാരമ്പര്യം ഒന്നും പറയാനില്ല.

5) ചോ: റിഥുന്റെ ഹോബികള്‍ എന്തൊക്കെയാണ്?
ഉ: ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സാണ് റിഥുന്റെ ഹോബികളിലൊന്ന്. മകന്‍ വളരെ ക്രിയേറ്റീവ് ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അമ്മ സിമി ഓര്‍ക്കുന്നു. ഇടയ്ക്ക് വരയ്ക്കും പാട്ടും ശിവതാണ്ഡവം മാര്‍ഗ്ഗംകളി തുടങ്ങിയ പരമ്പരാഗതമായ കലകളോട് റിഥുന് ഇഷ്ടമാണ്.
6) ചോ: റിഥുന്റെ സഹോദരന്‍ രോഹന്‍, കലാപരമായി താത്പര്യമുള്ളയാളാണോ?
ഉ: രോഹന് പാട്ടും നൃത്തവുമൊക്കെ വഴങ്ങും  എങ്കിലും വേദികളില്‍ കളിച്ചിട്ടില്ല. ഒപ്പം മലയാള ഭാഷ മനസ്സിലാകുമെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അമേരിക്കന്‍ സംസ്ക്കാരത്തോടൊപ്പം ഗ്രീക്ക് സംസ്ക്കാരത്തിന് ഊന്നല്‍ കൊടുക്കുന്ന സ്ക്കൂളാണ്. അതു കൊണ്ടു ഗ്രീക്ക് പഠിക്കാനും കഴിയുന്നുണ്ട്.

7) ചോ: ഡെലവെയറില്‍ ഉള്ള മലയാളി സാംസ്ക്കാരിക സംഘടനകള്‍ റിഥുനും കുടുംബത്തിനും അവസരങ്ങളും പിന്‍തുണയും നല്‍കിയിരുന്നോ?
ഉ: ഡെലവെയറില്‍ മലയാളി സാംസ്ക്കാരിക സംഘടനയായ ഡെല്‍മ വളരെ അധികം സഹായിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഒരു വേദിയും, ഒപ്പം മലയാള സംസ്ക്കാരത്തെ കൂടുതലായി അറിയുവാനും സഹായിക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി റിഥുന്‍ പാട്ടും നൃത്തവുമൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള അവസരങ്ങള്‍, സങ്കോചമില്ലാതെ വേദികളില്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്നുണ്ട്. റിഥുനെ പ്രൊഡ്യൂസര്‍ അനൂപിന് പരിചയപ്പെടുത്തിയ സഖറിയാസ് പെരിയപുരം ഡെല്‍മയുടെ മുന്‍ പ്രസിഡന്റ് ആയിരുന്നു. സംഘടനയുടെ മറ്റ് നേതാക്കന്‍മാരായ മനോജ് വര്‍ഗ്ഗീസ്, അഭിഥ ജോസ്, നിവേദ രാജന്‍ തുടങ്ങി നിരവധി പേര്‍ റിഥുനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

8) റിഥുന് ഈ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നോ? എന്തു തോന്നി ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍?
ഉ: "ഈ അവാര്‍ഡ് കിട്ടുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കിട്ടി എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ എക്‌സൈറ്റടാണ്" റിഥുന്റെ വാക്കുകളിലൂടെ. ലിസ്റ്റില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ റിസല്‍ട്ട്‌സ് ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം ദൈവാനുഗ്രഹമാണെന്നു കരുതുന്നു. ഒപ്പം എനിക്കും ഒരു ചെറിയ റോള് ചെയ്യാന്‍ അവസരം കിട്ടി  അമ്മ സിമി പറഞ്ഞു.

9) അപ്പുവിന്റെ സത്യാന്വേഷണങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഥുന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡു ലഭിച്ചത്, അതിലെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ എന്തൊക്കെ പരിശീലനങ്ങളാണ് നടത്തിയത്?
ഉ: ഡയറക്ടര്‍ സോഹന്‍ലാല്‍ ഓഡിഷന്റെ സമയത്തു തന്നെ ചിത്രിത്തിലെ ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞിരുന്നു. നിഷ്കളങ്കനായ ഒരു ഗ്രാമീണ ബാലന്റെ കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് അന്നേ പറഞ്ഞിരുന്നു. റിഥുന്റെ റോളാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞിരിന്നു. പൂര്‍ണ്ണമായ തിരക്കഥ കിട്ടിയപ്പോഴും അതിലേക്ക് കൂടുതല്‍ ഇറങ്ങി പഠിപ്പിക്കുവാനോ തയ്യാറെടുക്കുവാനോ പ്രാക്ടീസ് ചെയ്യുവാനോ തുനിഞ്ഞില്ല. കാരണം കഥാപാത്രത്തെ നമ്മള്‍ക്ക് മനസ്സിലായ ഐഡിയ അല്ലായിരിക്കും, ഡയറക്ടര്‍ സോഹന്‍ലാലിന്റെ. അദ്ദേഹത്തിന് ചിത്രമെങ്ങനെ പോകണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരുന്നത് കൊണ്ട്, ഒപ്പം കുട്ടികളുടെ (അഭിനേതാവിന്റെ) മുഴുവന്‍ കഴിവുകളെയും പുറത്തെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

പക്ഷെ ചിത്രത്തിന്റെ കോസ്റ്റ്യൂമറായ ഇന്ദ്രന്‍സ് ജയന്‍ (നടന്‍ ഇന്ദ്രന്‍സിന്റെ ബന്ധു) വിളിച്ചപ്പോള്‍, കഥാപാത്രത്തെപ്പറ്റി കൂടുതല്‍ പറയുകയും, ഒരു പക്ഷെ ഒരു അവാര്‍ഡു വരെ ലഭിക്കാവുന്ന കഥാപാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍, ആ കഥാപാത്രത്തിന്റെ ഏകദേശ സ്വഭാവങ്ങള്‍ മനസ്സിലായിരുന്നു. മോന്‍ അതു ഗൗരവമായി എടുത്തു നന്നായി ചെയ്യണമെന്ന് ഇന്ദ്രന്‍സ് ജയന്‍ കൂട്ടിചേര്‍ത്തു. സമയ കുറവു കാരണം, റിഥുന്റെ കഥാപാത്രമുള്ള രംഗങ്ങള്‍ മാത്രം ഫ്‌ലൈറ്റ് യാത്രക്കിടയിലും വീട്ടിലുമായി ഒന്നു വായിച്ചു നോക്കിയിരുന്നു. 

തുടക്കം മുതലേ റിഥുന്‍ ചിത്രത്തേക്കുറിച്ചും അഭിനയത്തേക്കുറിച്ചും വളരെ അതിതത്പരനായിരിന്നു. അതാണ് ഡയറക്ടറിന് ഏറ്റവും ഇഷ്ടപ്പെട്ടതും. നാട്ടിലെത്തുന്നതിന് മുന്‍പ് ഡയറക്ടറുമായി സംസാരിച്ചപ്പോള്‍, ഓഡിഷന്റെ സമയത്ത് നന്നായി ചെയ്‌തെങ്കിലും നാട്ടില്‍ ക്യാമറയുടെയും സിനിമാപ്രവര്‍ത്തകരുടെയും മുന്നില്‍ ചെയ്യുമ്പോള്‍ ശരിക്കും അഭിനയിക്കാന്‍ പറ്റിയില്ലെങ്കില്‍ റിഥുനെ സഹനടന്‍ സ്ഥാനത്തേക്ക് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരിന്നു.
നാട്ടില്‍ ചെന്നപ്പോള്‍ ഷൂട്ടിങ്ങിന് മുന്‍പ് രണ്ടു ദിവസം വിനു, ഗോപാല്‍ എന്നിവരുടെ നേത്യത്വത്തില്‍ വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നു, അതില്‍ വിവിധ സ്കൂളുകളില്‍ നിന്നും 80ഓളം കുട്ടികള്‍ ഉണ്ടായിരുന്നു, അവരുമായൊക്കെ നന്നായി ഇടപഴകി നല്ല സുഹൃത്തുക്കളാകാന്‍ റിഥുന് സാധിച്ചു. 

ആദ്യ ദിനങ്ങളില്‍ ഡയലോഗുകള്‍ എഴുതി പറഞ്ഞു പഠിപ്പിക്കേണ്ടി വന്നു, സിമി ഓര്‍ക്കുന്നു. പിന്നീട് റിഥുന്‍ മറ്റുള്ള കുട്ടികളുമായി ഇടപഴകി നന്നായിട്ട് ചെയ്തു. 

പ്രൊഡ്യൂസര്‍ എ.വി.അനൂപാണ് ചിത്രത്തില്‍ റിഥുന്റെ വല്ല്യച്ചനായി വേഷമിടുന്നത്. ഒപ്പം കുട്ടികളുടെ ചിത്രങ്ങളെടുത്ത മുന്‍ പരിചയം, സോഹന്‍ ലാലിന് കുട്ടിളോട് ഇടപെടേണ്ട രീതിയും എല്ലാം നന്നായിട്ട് അറിയാം. ഇതൊക്കെ റിഥുനിലെ നടന് കൂടുതല്‍ സ്വതസിദ്ധമായ രീതിയില്‍ ചെയ്യുവാന്‍ സാധിച്ചു. 

അതുപോലെ റിഥുന്റെ കൂടെ അഭിനയിച്ച ബാലതാരം രോഹന്‍ ലാലും മാതാപിതാക്കളുമാകിട്ടൊക്കെയുള്ള ഇടപെടല്‍ റിഥുന്റെ അഭിനയത്തിന് ഒരു പാട് സഹായിച്ചു. മേക്കപ്പ് ചെയ്തത് പട്ടണം റഷീദും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മനോജുമാണ്.

പട്ടണം റഷീദിന്റെ മകന്‍ അല്‍ത്താഫ്, ക്യാമറ അസിസ്റ്റന്റായും ചിത്രത്തിന്റെ ക്രൂവിലുണ്ടായിരുന്നു. നല്ല ടൈം മനേജ്‌മെന്റും സിനിമയുടെ ക്രൂ മെമ്പേഴ്‌സും, ടെക്‌നീഷ്യന്‍മാരും ഒക്കെയായി നല്ല ഒരു ടീം വര്‍ക്കായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഇനി എന്നാണ് എല്ലാവരേയും കാണുന്നതെന്ന് ചോദിച്ചപ്പോള്‍, ഇനി അവാര്‍ഡ് കിട്ടുമ്പോള്‍ കാണാം എന്ന് തമാശയായി പറഞ്ഞത് ഓര്‍ക്കുന്നു.

10) ചോ: റിഥുന്റെ ആദ്യത്തെ ചലചിത്രമെന്ന നിലയില്‍ അപ്പുവിന്റെ സത്യാന്വേഷങ്ങള്‍ എന്ന ചിത്രത്തെ എങ്ങനെ കാണുന്നു? ഈ സിനിമ അഭിനയ അനുഭവത്തെ എങ്ങനെ കാണുന്നു? ഈ സിനിമാ അഭിനയം തുടര്‍ന്നുള്ള ജീവിതത്തെ മാറ്റി മറിക്കാന്‍ തക്കതാണെന്നു തോന്നുന്നുണ്ടോ?
ഉ: തീര്‍ച്ചയായിട്ടും ഇതൊരു ഭാഗ്യമായിട്ടാണ് ഞങ്ങള്‍ കരുതുന്നത്. പല ഘടകങ്ങളും ഒരുമിച്ച് വന്നത് ദൈവാധീനവും. 2018 സെപ്റ്റംബര്‍ ഒക്ടോബര്‍ വരെ വളരെ സാധാരണ മലയാളി പ്രേക്ഷകര്‍ എന്ന രീതിയില്‍ സിനിമകള്‍ കാണുന്നു ആസ്വദിക്കുന്നു എന്നതിലുപരി സിനിമാ അഭിനയ മോഹമോ, അഭിനയ പാരമ്പര്യമോ ഒന്നുമില്ലാതിരുന്ന ഒരു കുടുംബത്തിന് 56 മാസങ്ങള്‍ ഇരുട്ടി വെളുത്തപ്പോള്‍ സംസ്ഥാന അവാര്‍ഡ് ലഭിക്കുക എന്നത് ഇപ്പോഴും വിശ്വാസിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം  സിമി പറഞ്ഞു. അതോടൊപ്പം വളരെ സന്തോഷവും ഒപ്പം ഈ അവാര്‍ഡ് ലഭിക്കുവാന്‍ റിഥുനെ അര്‍ഹനാക്കിയതില്‍ ഒരു പാട് പേരോട് നന്ദിയും ഉണ്ട്. റിഥുന്റെ പേര് നിര്‍ദ്ദേശിച്ച സഖറിയാസ് പെരിയപുരം മുതല്‍, വിജയന്‍, പ്രൊഡ്യൂസര്‍ എ.വി.അനൂപ്, ഡയറക്ടര്‍ സോഹന്‍ലാല്‍, തുടങ്ങി ഒട്ടനവധി പേരോട് അകമഴിഞ്ഞ നന്ദിയുണ്ട്. ഷൂട്ടിംഗ് നടന്നപ്പോള്‍ റിഥുന്റെ അഭിനയം സ്വതസിദ്ധമായ അഭിനയമാണെന്നും ഇനിയും ഒട്ടനവധി സിനിമകളിലൂടെ മലയാളികള്‍ക്ക് മറക്കാനാകാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ റിഥുനു കഴിയുമെന്ന് ക്രൂ മെമ്പേഴ്‌സില്‍ പലരും പറയുകയുണ്ടായി. ദൈവാനുഗ്രഹം കൊണ്ട് റിഥുന്റെ പഠന്നത്തിന് കോട്ടം തട്ടാത്ത രീതിയില്‍ ഇനിയും അവസരങ്ങള്‍ വന്നാല്‍ ഉറപ്പായിട്ടും അഭിനയിപ്പിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അവാര്‍ഡ് ലഭിച്ചത് കുട്ടികളുടെ ആത്മാഭിമാനം ഉയര്‍ത്തി എന്നുള്ളത് വളരെ സന്തോഷം നല്‍കുന്നതാണ്  സിമി കൂട്ടിച്ചേര്‍ത്തു.

11) ചോ: സിനിമാ മേഖലയില്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ റിഥുനു സാധിച്ചോ? അവരുമായുള്ള ഇടപഴകല്‍ എങ്ങനെയായിരുന്നു? അമേരിക്കന്‍ മലയാളി എന്നത് വിത്യസ്തനാക്കിയോ?
ഉ: സിനിമാ അഭിനയത്തിന് ശേഷവും അവാര്‍ഡ് ലഭിച്ചതിന് ശേഷവും വലിയ ഉയര്‍ന്ന് പോയി എന്ന് തോന്നാതെ സാധാരണ പോലെ സ്ക്കൂള്‍ ബസ്സില്‍ കയറി സ്കൂളില്‍ പോകാനും കൂട്ടുകാരുടെ കൂടെ സാധാരണ പോലെ കളി തമാശ പറഞ്ഞ് സാധാരണക്കാരനായിട്ടാണ് റിഥുന്‍ ഇപ്പോഴും. ഈ അവാര്‍ഡ് ലഭിച്ചത് കൊണ്ട് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നും ഇവിടെ അമേരിക്കയില്‍ ലഭിച്ചിട്ടുമില്ല.
റിഥുന്‍ എത്ര ഉയരങ്ങള്‍ കീഴടക്കിയാലും ഒരു നന്മയുള്ള മനുഷ്യനായി കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ സിനിമാ കൊണ്ട് ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കുവാന്‍ സാധിച്ചു. പ്രത്യേകിച്ച് പ്രൊഡ്യൂസര്‍ എ.വി.അനൂപ് ചിത്രത്തില്‍ മുത്തച്ഛനായി അഭിനയിച്ച് അവര്‍ തമ്മിലൊരു നല്ല ബന്ധം ഉണ്ടായി എന്നു വേണം കരുതാന്‍. അതുപോലെ ഡയറക്ടര്‍ സോഹന്‍ലാലിന് കുട്ടികളോട് ഇടപെടേണ്ട രീതി നന്നായിട്ട് അറിയാം. അസിസ്റ്റന്റ് ഡിയറക്ടര്‍മാര്‍, ക്യാമറമാന്‍ രാധാകൃഷ്ണന്‍, മീരാ വാസുദേവാണ് ചിത്രത്തില്‍ റിഥുന്റെ അമ്മയായിട്ട് വേഷം ഇട്ടത്. പക്ഷെ ഒരു പാട് ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണെന്നോ, അവാര്‍ഡുകള്‍ ലഭിച്ചുണ്ടെന്നോ എന്നൊക്കെ റിഥുന് അറിവില്ലാത്തത് കൂടുതല്‍ റിലാക്‌സായി തന്‍മയത്വത്തോടു കൂടി അഭിനയിക്കാന്‍ റിഥുന് സാധിച്ചു.  അതു പോലെ കരമന സുധീര്‍ ആയിരുന്നു ചിത്രത്തില്‍ അച്ഛനായി വേഷമിട്ടിരുന്നത്. റിഥുന്‍ എന്തെങ്കിലും തെറ്റ് കാണിച്ചാല്‍ റീടേക്ക് എടുക്കേണ്ടി വരുമോന്നും, അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്ക് മുഷിവ് തോന്നുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു , സിമി പറഞ്ഞു. പക്ഷെ സോഹന്‍ലാലും ക്രൂവും നല്‍കിയ പിന്‍തുണ ആശ്വാസമായി. മണിയന്‍ പിള്ള, സരയൂ തുടങ്ങിയവരും ഒപ്പം അഭിനയിച്ചിരുന്നു.

12) ചോ: റിഥുന്റെ കുടുംബം എന്ന നിലയില്‍ എങ്ങനെയാണ് ഈ അവാര്‍ഡിനെ നോക്കിക്കാണുന്നത്? ഈ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഉ: ഈ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴൊന്നും അവാര്‍ഡ് എന്നത് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. എങ്ങനെയെങ്കിലും തെറ്റുകള്‍ കൂടാതെ അഭിനയിച്ചു തീര്‍ക്കണം എന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സെറ്റിലുണ്ടായിരുന്ന പലരും പറഞ്ഞു, റിഥുനേ കൂടുതല്‍ അഭിനയിക്കാന്‍ വിടണമെന്നും, സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നും ഒരു പക്ഷെ അവാര്‍ഡ് വരെ കിട്ടാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞു. അപ്പോഴും മനസ്സില്‍ ചിലപ്പോള്‍ മകച്ച കുട്ടികളുടെ സിനിമ എന്ന അവാര്‍ഡു ചിലപ്പോള്‍ ലഭിച്ചേക്കുമെന്നേ തോന്നിയിരുന്നുള്ളു. ലിസ്റ്റില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോഴും "നിനക്കുള്ളതാണെങ്കില്‍ അത് ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കൂ" എന്ന് റിഥുനോട് അമ്മ സിമി പറഞ്ഞിരിന്നു. മികച്ച ബാലതാരം അവാര്‍ഡ് ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. 

13) ചോ: ഈ അവാര്‍ഡു ലഭിച്ചെന്ന് എങ്ങനെയാണ് അറിഞ്ഞത്? അറിഞ്ഞപ്പോള്‍ റിഥുന്റെയും കുടുംബത്തിന്റെയും പ്രതികരണങ്ങള്‍ എങ്ങനെ ആയിരുന്നു?
ഉ: "എനിക്ക് സന്തോഷായി" റിഥുന്റെ പ്രതികരണം ഇങ്ങനെ. ഒരു പ്രതീക്ഷയും ഇല്ലാതെ പോയി ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതില്‍ വീട്ടിലെ എല്ലാവരേയും പോലെ സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്. യൂ ടൂബില്‍ ജയസൂര്യയ്ക്കും സൗബിനും അവാര്‍ഡു കിട്ടിയെന്ന് കണ്ടപ്പോള്‍, അപ്പുവിന്റെ സത്യാന്വേഷണത്തിന് എന്തെങ്കിലും ലഭിച്ചോ എന്നറിയാന്‍ സോഹന്‍ലാലിനേയും അനൂപിനേയും വിളിച്ചപ്പോഴാണ് അവര്‍ റിഥുന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡുണ്ട് എന്ന് അറിയിച്ചത്. ആദ്യം ഒരു അവിശ്വസനീയത ആയിരുന്നു. ശരിക്കും സന്തോഷവും അതിനായി സഹായിച്ച എല്ലാവരോടും നന്ദിയുമുണ്ട്. 

14) ചോ: അടുത്ത പദ്ധതികള്‍ എന്തൊക്കെയാണ്? പുതിയ ചിത്രങ്ങള്‍ക്ക് ഓഫര്‍ വന്നിട്ടുണ്ടോ? പൂര്‍ണ്ണമായിട്ടും ചലച്ചിത്രത്തിന്റെ മേച്ചില്‍ പുറങ്ങള്‍ തേടി പോകുകയാണോ?
ഉ: അമേരിക്കയില്‍ വെക്കേഷന്‍ സമയമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ റിഥുന്റെ പഠനത്തിന് മുടക്കം വരാത്ത രീതിയിലുള്ള പ്രോജക്ടുകള്‍ വരുകയാണെങ്കില്‍ ഉറപ്പായിട്ടും അതില്‍ ഭാഗവാക്കാകുവാന്‍ ശ്രമിക്കും. ചില പ്രോജക്ടുകളുടെ സംസാരം തുടങ്ങി വെച്ചിട്ടുണ്ട്, ഒന്നും കണ്‍ഫേമായിട്ട് പറയാറായിട്ടില്ല. 

15) ചോ: റിഥുന് ഒരു ചലച്ചിത്ര നടനാകാനാണോ ആഗ്രഹം? ഒപ്പം ഈ ചലച്ചിത്ര ചിത്രീകരണത്തിനിടയില്‍ നടന്ന തമാശകള്‍ എന്തെങ്കിലും പറയാമോ?
ഉ: ഒരു ഡിഗ്രിയൊക്കെ എടുത്തിട്ട് ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങാന്‍ ഒരു ചെറിയ ആഗ്രഹമില്ലാതില്ല. ഇവിടുന്ന് നാട്ടിലേക്ക് പോകുമ്പോഴും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ പോകുമ്പോഴുമൊക്കെ നാട്ടില്‍ എല്ലാവരോടും മലയാളത്തിലേ സംസാരിക്കാവൂ എന്ന് അമ്മ പറഞ്ഞിരുന്നു, പക്ഷേ അവിടെ ചെന്നപ്പോള്‍ റിഥുന്‍ ഒഴികെ ബാക്കിയുള്ള കുട്ടികള്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത് എന്ന് തമാശയായിട്ടാണ് റിഥുനു തോന്നിയത്. അതുപോലെ മീര വാസുദേവിന് കൂടുതലും തമിഴ് ഭാഷയിലാണ് പ്രാവണ്യം, അതു കൊണ്ട് ഡയലോഗുകള്‍ എഴുതി പറഞ്ഞു പ്രാക്ടീസ് ചെയ്യുക പതിവായിരുന്നു. റിഥുനും ആദ്യ ദിനങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. അത് ഓര്‍മ്മ വന്ന റിഥുന്‍ മീരയുടെയും ആദ്യ ചിത്രമാണെന്ന് കരുതി, മീരയ്ക്ക് ഫ്രീ ആയിട്ട് ഒരു അഡ്വൈസും നല്‍കി "ഇത് നിങ്ങളുടെ ആദ്യത്തെ സിനിമയാണോ? പേടിക്കേണ്ടാ രണ്ടു ദിവസങ്ങള്‍ കൊണ്ട് ശരിയായിക്കൊള്ളും" !!! 

16) ചോ: റിഥുന്‍ മലയാളം ചലച്ചിത്രങ്ങള്‍ കാണാറുണ്ടോ? ആരായാണ് മലയാള ചലച്ചിത്ര മേഖലയിലെ ഇഷ്ട താരങ്ങള്‍?
ഉ: മലയാള സിനിമകള്‍ കാണാറുണ്ട് പക്ഷെ എല്ലാം മുഴുവനും ഇരുന്നു കാണാറുമില്ല. മുഴുവനും ഇരുന്നു കണ്ട സിനിമകളില്‍ ഇഷ്ടപ്പെട്ടത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനും നിവിന്‍ പോളി നായകനായ പ്രേമവുമാണ്. ഇഷ്ടനായകരും ഇവര്‍ രണ്ടുമാണ്. 

17) ചോ: റിഥുന്‍ വീട്ടില്‍ മലയാളം ഭാഷയാണോ കൂടുതല്‍ കൈകാര്യം ചെയ്യുന്നത്? ആരാണ് മലയാളം പഠിപ്പിക്കുന്നത്?
ഉ: ഞങ്ങള്‍ വീട്ടില്‍ കൂടുതലും മലയാളത്തിലാണ് സംസാരിക്കാന്‍ ശ്രമിക്കുന്നത്. റിഥുന്‍ ഉണ്ടായപ്പോഴും എല്ലാം സിമിയുടെ മാതാപിതാക്കള്‍ കൂടെ ഉണ്ടായിരുന്നത് ഭാഗ്യമായിട്ടാണ് കരുതുന്നത്. അമ്മച്ചിയുടെ കൂടെ അടുക്കളയില്‍ മലയാളത്തില്‍ സംസാരിച്ചിരിക്കും റിഥുന്‍. രോഹന്‍ ഉണ്ടായപ്പോള്‍ കുറച്ച് നാള്‍ റിഥുന്‍ നാട്ടില്‍ പോയി നില്‍ക്കാന്‍ ഇടയായതും ഉച്ചാരണത്തില്‍ വലിയ മികവ് ഉണ്ടായി.

റിഥുന്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് ഒരു പാട് മറക്കാനാകാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ഇടവരട്ടെയെന്ന് ആശംസിക്കുന്നു.

- വിനോദ് കൊണ്ടൂര്‍ ഡേവിഡ്



ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)ഞാന്‍ എക്‌സൈറ്റഡാണ് -  മികച്ച ബാലതാരം റിഥുന്‍ (വിനോദ് കൊണ്ടൂർ ഡേവിഡ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക