കട്ടപ്പനയിലെ ജോസഫേട്ടന്‍ എന്ന ജോസഫ് വര്‍ക്കി എല്ലാംകൊണ്ടും തികഞ്ഞ മലയാളി. ഹൈറേഞ്ചിലെ ഏറ്റം വലിയ ബസ് ഓപറേറ്ററാണ്. പന്ത്രണ്ടു ലൈന്‍ ബസുകള്‍, 14 ടൂറിസ്റ്റു വണ്ടികള്‍. എല്ലാറ്റിനും അല്‍ഫോന്‍സ എന്നു പേര്‍. പുതിയൊരു ബസിനു പടികര എന്ന വീട്ടുപേരും കട്ടപ്പനക്കാരന്‍ എന്ന നാട്ടുപേരും ഉപശീര്‍ഷകമായി കൊടുത്തു. ഒടുവില്‍ മകന്റെ ഓര്‍മ്മയ്ക്ക് ജഗ്ഗിമോന്‍ എന്ന ഓമനപ്പേരും..
ഖത്തറില്‍ പോയി പണമുണ്ടാക്കിയെന്നല്ലാതെ 2022 ലെ വേള്‍ഡ് കപ്പിനു വേണ്ടി രാപകല്‍ പണിയെടുക്കുന്ന ദോഹയില്‍ അദ്ദേഹത്തിന് 168 വാഹനങ്ങളും 200 ജോലിക്കാരും ഉണ്ടെന്നു അറിയാവുന്നവര്‍ ഏറെയില്ല. ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, നേപ്പാള്‍, ഇന്ത്യ എന്നീ നാട്ടുകാരാണ് ജോലിക്കാര്‍. മലയാളികളുമുണ്ട്.
ഹൈറേഞ്ചിലെ അഞ്ഞൂറ് കുടുംബങ്ങളെ പോറ്റുന്ന അല്‍ഫോന്‍സാ ഗ്രൂപ്പിന് ഇല്ലാത്ത ബിസിനസുകള്‍ കുറവ്.പെട്രോള്‍ പമ്പ്, പാറമട, ഏലത്തോട്ടം, ലോറി സര്‍വീസ്, ജെസിബി, ഹിറ്റാച്ചി, വാടകകെട്ടിടങ്ങള്‍, സിനിമ തീയറ്റര്‍ എന്നിങ്ങനെ. അറുപതു പശുക്കളെ വളര്‍ത്തുന്ന ഡയറി ഫാമുണ്ട് അവിടെ ജേഴ്‌സിയുണ്ട്, ഗിര്‍ പശുക്കളുണ്ട്, പന്ത്രണ്ടെണ്ണം വെച്ചുര്‍ ഇനം.
കട്ടപ്പനയാണ് എല്ലാ റൂട്ടുകളുടെയും സിരാകേന്ദ്രം. കട്ടപ്പന നിന്ന് തൊടുപുഴക്കു പോകുന്ന ബസ് ഇടുക്കി പദ്ധതിയുടെ സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്നുചെറുതോണി, പൈനാവ്, കുളമാവ്, മൂലമറ്റം, മുട്ടം, തൊടുപുഴ. ഏറ്റവും പുതിയ ബസിന്റെ പ്രത്യേകത അത് നെടുംകണ്ടത്തു നിന്ന് ജന്മനാടായ കോട്ടയത്ത് .പോയി വരുന്നു എന്നതാണ്. ഏറ്റവും നീണ്ട റൂട്ട്. 140 കി.മീ. ശരാശരി കളക്ഷന്‍ 14,000. ഏറ്റവും ലാഭകരം.
''ചെറുപ്പം മുതലേ വാഹനങ്ങളോടും ഓട്ടോമൊബൈല്‍ മെഷീനുകളോടും എനിക്ക് അതീവ താല്പര്യമായിരുന്നു,'' ഏപ്രില്‍ 22 നു അറുപത്തെട്ടിലെത്തുന്ന (''ഒരിക്കലും പിറന്നാള്‍ ഘോഷിക്കാറില്ല''), കര്‍ഷകനായ മണിമല പടികര വര്‍ക്കിയുടെ മകന്‍ ജോസഫ്, കട്ടപ്പന ഇടുക്കി റോഡിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം വക സ്വന്തംപമ്പിലിരുന്നു ജീവിതകഥയുടെ ഏടുകള്‍ തുറന്നു.
ഏറ്റുമാനൂരടുത്ത് വെട്ടിമുകളിലാണ് ജനിച്ചു വളര്‍ന്നത്. എട്ടു സഹോദരീസഹോദരന്‍മ്മാരില്‍ മൂത്തയാള്‍. തൊട്ടടുത്ത സഹോദരന്‍ ഇമ്മാനുവല്‍ 27 വര്‍ഷം അല്‍ഫോന്‍സയില്‍ ഒപ്പമുണ്ടായിരുന്നു. മറ്റൊരു സഹോദരന്‍ ജോര്‍ജിന്റെ ഭാര്യ ലൗലി ഏറ്റുമാന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ ആണ്. ഒരു സഹോദരി ജോയ്‌സ് ഓസ്‌ട്രേലിയയില്‍. മറ്റൊരാള്‍ സിസ്റ്റര്‍ മേരിക്കുട്ടി.
പ്രീഡിഗ്രി വരെ പഠിച്ചു. അറുപത്തെട്ടു ബസ് ഉണ്ടായിരുന്ന പേരപ്പന്‍ ഏറ്റുമാനൂര്‍ ചിറയില്‍ അമ്പനാട്ട് കുഞ്ഞേട്ടന്റെ എസ്എംഎസ് (സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍ സര്‍വീസ്) വക വൈക്കം ഓഫീസില്‍ ജോലി തുടങ്ങി. ''സത്യമേ ചെയ്യാവൂ. പണിയുകയും പണിയെടുപ്പിക്കുകയും ചെയ്യണം'' എന്ന ചാച്ചന്റെ ആപ്തവാക്യം ജീവിതത്തി ലുടനീളം പാലിക്കുന്നു. ''റിസ്ക് എടുക്കണം. അതിനു തന്റേടം വേണം'' എന്ന് സ്വന്തം ആപ്തവാക്യവുമുണ്ട്.
''ഇഎംഎസ് ബസിന്റെ മാനേജര്‍ ലൂക്കോച്ചനും അവരുടെ പാലാ ബുക്കിംഗ് ഓഫീസര്‍ ഇടപ്പാടി മണ്ണാറാത്ത് മാത്തുകുട്ടിയും ഞാനും പതിനായിരം രൂപ വീതം മുടക്കി 1973ല്‍ ഫാര്‍ഗോ കമ്പനി വക പുതിയ ഷാസിസ് വാങ്ങി. ബോഡി ചെയ്തു റോഡിലിറങ്ങിയപ്പോള്‍ പത്തു ലക്ഷമായി. അല്‍ഫോന്‍സാ ബസിന്റെ തുടക്കം അങ്ങിനെയായിരുന്നു. കൂത്താട്ടുകുളം, രാമപുരം, പാലാ, ഈരാറ്റുപേട്ട. രണ്ടു ട്രിപ്പ്, നാലു ചാല്‍. പുതിയ റൂട്ട്, ആള്‍ കുറവ്. തവണ മുടങ്ങി. ഒടുവില്‍ ഫൈനാന്‍സുകാര്‍ വണ്ടി കൊണ്ടുപോയി "
പിഎസ്‌സി ടെസ്റ്റ് പാസായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടിയത് ഒരു വഴിത്തിരിവായി. കണ്ടക്ടര്‍ ആയി. 350 രൂപ ശമ്പളം. 150 രൂപ ബാറ്റ. കേട്ടപ്പോള്‍ ചാച്ചന്‍ ദേഷ്യപ്പെട്ടു''നമ്മുടെ റബര്‍തോട്ടത്തിലെ ഒട്ടുപാല്‍ എടുത്താല്‍ അതില്‍ കൂടുതല്‍ കിട്ടും.'' എന്നായി.
കണ്ടക്റ്റര്‍ ജോലി മടുത്തു. രാത്രി കിഴക്കേകോട്ടയിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയുട്ടില്‍ ചേര്‍ന്ന് മെക്കാനിക് പണി പഠിച്ച് ഗവ. വക കെജിറ്റിഇ പരീക്ഷ പാസായി. അങ്ങിനെ ഗാരേജിലായി പണി. കെഎസ്ആര്‍ടിസിയില്‍ അന്ന് എംഡി മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐഎഎസ്. അങ്ങേരുടെ പിഎ യോട് ഉടക്കി കുമിളിഡിപ്പോയിലേക്കു മാറ്റം കിട്ടി. നല്ല കാലാവസ്ഥ. അഞ്ചാറു വര്‍ഷം കുമിളിയില്‍ കഴിഞ്ഞു. അക്കാലത്താണ് 1981 ല്‍ 40,000 രൂപമുടക്കി ഖത്തറിലേക്ക് വിസ സംഘടിപ്പിച്ചത്.
ഇംഗ്ലീഷ് സംസാരിക്കുന്ന, ക്രിസ്ത്യാനി ഭാര്യയായുള്ള ജമാല്‍ എന്ന നല്ലൊരു അറബി ആയിരുന്നു സ്‌പോണ്‍സര്‍. മൂന്നു ട്രെയിലറുകളുടെ ഉടമ. ഖത്തറില്‍ നാച്ചുറല്‍ ഗാസ് അല്ലാതെ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല. എല്ലാം ഇറക്കുമതി ചെയ്യണം. തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നറുകള്‍ കയറ്റി നാടിന്റെ നാനാ ഭാഗത്തും എത്തിക്കുകയാണ് ട്രെയിലറുകള്‍.ചെയ്യുക. 20 മുതല്‍ 80 വരെ ടയറുകളുള്ള ട്രെയിലറുകലുണ്ട്..
ഖത്തര്‍ തീരെ ചെറിയ രാജ്യമാണ്. രാജ്യത്തിന്റെ ഒരറ്റത്തുനിന്നു കാറോടിച്ച് ചുറ്റിവരാന്‍ 165 കി.മീ. മാത്രം. മൂന്നാര്‍ നിന്ന് ഇടുക്കി, കുമിളി വഴി കട്ടപ്പന എത്തും പോലെ. തലസ്ഥാനമായ ദോഹയാണെകില്‍ കട്ടപ്പനയുടെ ഏകദേശം ഇരട്ടി മാത്രം. കേരളത്തില്‍ 30 ഡിഗ്രിയായാല്‍ ചൂടായി. ഖത്തറില്‍ 58 ഡിഗ്രി പൊരിവെയിലത്ത് കല്ലു വരെ ചുമന്നിട്ടുണ്ട്.
ട്രാന്‍സ്‌പോര്‍ട്ടിങ് സ്ഥാപനത്തില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് പണിയാണ് ആദ്യം കിട്ടിയത്. പക്ഷെ െ്രെഡവര്‍ക്ക് 4000 റിയാല്‍ ശമ്പളം ഉള്ളപ്പോള്‍ ഓഫീസര്‍ക്ക് 2000 മാത്രം. െ്രെഡവിംഗ് സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ സ്‌പോണ്‍സര്‍ സഹായിച്ചു. പത്തു ദിവസം കൊണ്ട് ലൈസന്‍സ് നേടി. രണ്ടു പണിയും കൂടി ചെയ്തു മാസം 6000 റിയാല്‍ നേടിത്തുടങ്ങി. മാസം 50,000 രൂപ മിച്ചിക്കാന്‍ കഴിഞ്ഞു.
അറബി അമേരിക്കക്കു പോയപ്പോള്‍ കമ്പനി മറ്റൊരാള്‍ക്ക് വിറ്റു. പക്ഷേ അയാള്‍ക്കു സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ വന്നു. അങ്ങിനെ മാസം 7500 റിയാലിന് ഞാന്‍ അഞ്ചുവര്‍ഷത്തേക്കു ലീസിനു എടുത്തു. റാസ് റഫാനില്‍ എണ്ണ പര്യവേഷണത്തിനു 20 വര്‍ഷത്തെ കരാര്‍ കിട്ടിയ ഒരു ജാപ്പനീസ് കമ്പനിയുടെ സര്‍വെയറുമായി ആകസ്മികമായി പരിചയപ്പെടാന്‍ ഇടയായി. ഡെലിവറി കഴിഞ്ഞു ട്രെയിലറില്‍ മടങ്ങിവരുമ്പോള്‍ കാറു കേടായി വഴിയില്‍ നില്‍ക്കുന്നു. ലിഫ്റ്റ് കൊടുത്തു. ഭാഗ്യം. കമ്പനിയുടെ മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് ചുമതലയും വീണു കിട്ടി.
ഇപ്പോള്‍ സ്വന്തമായ രണ്ടെണ്ണം ഉള്‍പ്പെടെ അഞ്ചു ട്രെയിലര്‍കള്‍ ഉണ്ട്. 1981 ഖത്തറില്‍ എത്തിയ ഞാന്‍ രണ്ടു വര്‍ഷം കൊണ്ട് സ്വന്തം ബിസിനസ്സ് തുടങ്ങി. 1988 ല്‍ സ്വന്തം കമ്പനി രജിസ്റ്റര്‍ ചെയ്തുഅല്‍ ഷെയ്ഖ് ട്രാന്‍സ്‌പോര്‍ട്ടിങ് ആന്‍ഡ് കാര്‍ഗോ ഡബ്ലിയു എല്‍എല്‍ .ചെറുതും വലുതുമായിട്രെയിലര്‍ മുതല്‍ ഫോര്‍ക് ലിഫ്റ്റ് വരെ168 വാഹനങ്ങള്‍. 200 ജോലിക്കാര്‍. 20 ടയറുള്ള ഒരു ട്രെയിലറിന് 40 ലക്ഷം രൂപ വില വരും.
സാമ്പത്തിക മാന്ദ്യം എല്ലാഗള്‍ഫ് രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഖത്തറില്‍ നിര്‍മ്മാണജോലികള്‍ തിരക്കിട്ടു നടക്കുന്നുണ്ടെങ്കിലും പേയ്‌മെന്റുകള്‍ വൈകുന്നു. എന്നിരുന്നാലും രൂപയുടെ വിലയിടിവ് മൂലം ഇന്ത്യക്കാര്‍ക്ക് പ്രയോജനമുണ്ട്. ചെന്ന കാലത്തു ഒരു ഖത്തറി റിയാലിന് ഒമ്പതു രൂപ. ഇന്ന് 19.10 രൂപ.
ഗള്‍ഫില്‍ ഏറ്റവും വേഗത്തില്‍ വികസനം നടക്കുന്ന രാജ്യം ഖത്തര്‍ ആണ്.ലോകത്തിലെ ഏറ്റവും മികച്ച എയര്‍ ലൈന്‍ ഖത്തര്‍ എയര്‍വേസും. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലെ അഞ്ചോ എട്ടോ നഗരങ്ങളിലാണ് ലോകഫുടബോള്‍ ഭീമന്മാര്‍ മാറ്റുരക്കുക. 2010 ല്‍ നറുക്കു വീണതുമുതല്‍ ഖത്തര്‍ ഉറങ്ങിയിട്ടില്ല. നാട്ടിലെ 27 ലക്ഷം ജനങ്ങളും. ''ഞങ്ങള്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ല,'' ജോസഫേട്ടന്‍ പറയുന്നു.
പൂര്‍ണമായി എയര്‍ കണ്ടീഷന്‍ ചെയ്ത റാസ് അബു അബൂദ് സ്‌റ്റേഡിയം പൂര്‍ണമായും അഴിച്ചു മാറ്റാവുന്ന ലോകത്തിലെ ആദ്യത്തെ കളിക്കളം ആയിരിക്കും. ഹോട്ടലുകള്‍ പാര്‍ക്കുകള്‍ പാര്‍ക്കിങ് സ്‌പേസുകള്‍ എന്നിവയെല്ലാം ഒരുങ്ങുന്നു. എണ്‍പതു രാജ്യക്കാര്‍ക്കു വിസയില്ലാതെ കളികാണാന്‍ എത്താം. മുന്നൂറു കോടി യിലേറെപ്പേര്‍ ടെലിവിഷനില്‍ കളി കാണും.
ജോസഫേട്ടന്‍ മധുരം ചേര്‍ക്കാത്ത സുലൈമാനിയും ഞാന്‍ മധുരം ചേര്‍ക്കാത്ത പാല്‍ ചായയും കഴിച്ചിരിക്കുന്ന വേളയില്‍ ഖത്തറില്‍ നിന്ന് കട്ടപ്പനയിലേക്കും കട്ടപ്പന നിന്ന് ഖത്തറിലേക്കും ഫോണ്‍ കാളുകള്‍ തുരുതുരെ.കമ്പനിയില്‍ നിന്നും ഒരു െ്രെഡവറെ പറഞ്ഞു വിടുന്ന പ്രശനം. അയാളെ കണക്കു തീര്‍ത്തു വിടണോ? മരുമകന്‍ ഡോണ്‍ ചോദിക്കുന്നു. ''പകുതി തുക പിടിച്ചിട്ടു എക്‌സിറ്റ് അടിച്ചു വിടുക. പകുതി പിന്നീട് തീര്‍ക്കാമെന്ന് പറയുക. അവന്‍ തിരികെ നമ്മുടെ അടുത്തേക്ക് തന്നെ വരും. മറ്റൊരിടത്ത് പോയി നമുക്കിട്ടു പാര പണിയില്ല,'' അതാണ് ജോസഫേട്ടന്റെ ബുദ്ധി.
രണ്ടു ശിവസേനക്കാര്‍ പിരിവിനു വന്നു. ഇപ്പോള്‍ തിരക്കാണ്, തിരക്കാണ്, പിന്നീടാകാം എന്ന് മറുപടി. വൈകിട്ട് കാണാമെന്നു അനുനയം. ബോംബയില്‍ മലയാളി കച്ചവടക്കാരെ ഓടിച്ച് വിട്ടവരാണ് ശിവസേനക്കാര്‍. അവരുടെ പേരില്‍ പിരിവിനു വന്നവരെ ഓടിക്കേണ്ടെ? ഇവിടെ പണിയെടുക്കാന്‍ ആരും തയ്യാറല്ല. അതുകൊണ്ടല്ലേ ആയിരക്കണക്കിന് ഭായിമാര്‍ വന്നുകൊണ്ടിരിക്കുന്നത്? അവര്‍ പണിചെയ്യുന്നു പോകുന്നു. ഇതേ സ്ഥിതിയാണ് ഖത്തറില്‍. അന്യദേശക്കാര്‍ വരുന്നു പണിയെടുക്കുന്നു. ശമ്പളം വാങ്ങുന്നു.
ഹൈറേഞ്ചില്‍ എത്തിയിട്ട് അര നൂറ്റാണ്ടു അടുക്കുന്നു. ട്രാന്‍സ്‌പോര്‍ട് രംഗത്തെ അജയ്യന്‍. ബസ് ഓപറേറ്റര്‍മാരെ സംഘടിപ്പിച്ചു മലനാട് മോട്ടോര്‍ സര്‍വീസ് സൊസൈറ്റി ഉണ്ടാക്കി. പരസ്പരധാരണയോടെ സര്‍വീസ് നടത്തുന്നു. താന്‍ കൂടി മുതല്‍ മുടക്കി കട്ടപ്പന സ്‌റ്റേഷനോട് ചേര്‍ന്ന് ഒരു സ്‌പെയര്‍ പാര്‍ട്‌സ് ഷോപ് തുറന്നു ലാഭത്തില്‍ പോകുന്നു. കോട്ടയത്തെ മൈ ബസ് സൊസൈറ്റിയും സ്‌പെയര്‍ പാര്‍ട്‌സ് കടയുമാണ് മാതൃക. സാരഥി ബസ് ഉടമ ഷാജി മാത്യുവാണു മലനാട് സൊസൈറ്റി പ്രസിഡന്റ്.
ഖത്തറില്‍ വിയര്‍പ്പൊഴുക്കി സേവനം ചെയ്ത എന്നോട് ആ നാടിനു നന്ദിയുണ്ട്. ദോഹയിലെ ഒരു പൗര സ്വീകരണത്തില്‍ വച്ച് എനിക്കൊരു പുരസ്ക്കാരം നല്‍കി ആദരിക്കുകയുണ്ടായി. മുന്‍ മന്ത്രി എംഎ ബേബിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇവിടെ അതിനൊന്നും നിന്നുകൊടുക്കില്ല. ഭാര്യാസമേതം ഒരിക്കല്‍ അമേരിക്ക സന്ദര്‍ശിച്ചു. പക്ഷെ വാഹന നിര്‍മ്മാതാക്കളുടെ പറുദീസാ ആയ ഡിട്രോയിറ്റില്‍ പോകാന്‍ കഴിഞ്ഞില്ല. അവിടെ പേരപ്പന്റെ പെങ്ങള്‍ കുഞ്ഞൂഞ്ഞമ്മയുണ്ട്. ഇനിയും ഒന്നുകൂടി പോകണം. .
ജോസഫേട്ടന്റെ ഏറ്റവും വലിയ ദുഃഖം ഏക മകന്‍ ജഗ്ഗി ജോസഫ് (44) 2017 നവംബര്‍ 14 നു ഹൃദയാഘാതം മൂലം മരണമടഞ്ഞതാണ്. ക്‌ളാസോടെ ബിഎസ്സി ബിരുദം നേടിയിരുന്നു, ബിസിനസ്സ് കാര്യങ്ങളില്‍ ബദ്ധശ്രദ്ധന്‍. ആ ദുഖം അണയാത്ത കനലായി അവശേഷിക്കുന്നു. ഭാര്യ രാമപുരം ആറ്റുപുറത്തു കൊച്ചാഗസ്തിയുടെ മകള്‍ മായ എന്ന തെയ്യാമ്മയുടെ കണ്ണു നിറയാത്ത ദിവസങ്ങളില്ല. ജഗ്ഗിയുടെ ഭാര്യ സുമയും അവരുടെ പെണ്മക്കള്‍ ആവാകോളിനും ആദി കാര്‍പ്പിനും കൂടെയുണ്ടെന്നതാണ് ആശ്വാസം. ആവാ പോണ്ടിച്ചേരിയില്‍ മെഡിസിനു പഠിക്കുന്നു.
ജോസഫേട്ടന്റെ പുത്രിമാര്‍ ജാഗ്ഗി റാണിയും ജിഗ്ഗി റാണിയും ഇരട്ടകളാണ്. ഇരുവരും എംഎസി. ഭര്‍ത്താക്കന്മാര്‍രാമപുരത്തെ ഡോണ്‍ ബേബിയും തിരുമാറാടിയിലെ സോണി എബ്രഹാമുംദോഹയിലെ ബിസിനസില്‍ സഹായിക്കുന്നു. രണ്ടു പേരും എംബിഎ ക്കാരാണ്. എല്ലാവര്‍ക്കുമായി അവിടെ ആറു ബെഡ്‌റൂം ഉള്ള വില്ലയുമുണ്ട്.
കട്ടപ്പനയിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഇരുനൂറോളം ബസുകള്‍ ദിവസേന വന്നു പോകുന്നു. തിരുവന്തപുരത്തേക്കും കാസര്‍കോട്ടേക്കും സുല്‍ത്താന്‍ ബത്തേരിക്കും ഒക്കെ കെഎസ്ആര്‍ടിസി ബസ് ഉണ്ട്. ''എടാ ചെറിയാനെ, നിന്നോടല്ലേ വണ്ടി പുറത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞത്!'' എന്ന് സ്‌നേഹപൂര്‍വ്വം ശാസിക്കുന്ന അനൗണ്‍സര്‍ ബെന്നി മാത്യു കളപ്പുരക്കലിനെ അറിയാത്തവര്‍ ചുരുങ്ങും. അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകന്‍ കൂടിയാണ്. കട്ടപ്പന പ്രസ് ക്ലബ് ഖജാന്‍ജി. ''അല്‍ഫോന്‍സാ ജോസഫേട്ടന്‍ കട്ടപ്പനയുടെ ഹീറോ ആണ്,'' ബെന്നി പറയുന്നു.