സംവിധായകന് റോഷന് ആന്‍ഡ്രൂസ് നിര്‍മ്മാതാവ് ആല്വിന് ആന്റണിയുടെ വീട്ടില്‍ ഇരുപതോളം ഗുണ്ടകളുമായി അതിക്രമിച്ച് കടക്കുകയും ആല്വിന് ആന്റണിയെയും ഭാര്യയെയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതാണ് ഇപ്പോള്‍ മലയാള സിനിമയിലെ ഹോട്ട് ന്യൂസ്. തുടര്‍ന്ന് ആല്വിന് ആന്റണിയുടെ പരാതിയില്‍ റോഷനെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടന റോഷന് ആന്‍ഡ്രൂസിന്റെ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും നിര്‍മ്മാതാക്കളെ വിലക്കുകയും ചെയ്തു കഴിഞ്ഞു.
പ്രമാദമായ ദീലിപ് കേസ് കഴിഞ്ഞപ്പോഴാണ് മലയാള സിനിമയെ ഞെട്ടിച്ച് പുതിയ ഗുണ്ടാ ആക്രമണം നടക്കുന്നത്. പുറത്തറപ്പിയുന്ന വിധത്തിലായിപ്പോയി എന്നതുകൊണ്ട് ഇതൊക്കെ വാര്‍ത്തയാകുന്നു എന്നു മാത്രം. സത്യത്തില്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്.
ആന്വിന് ആന്റണിയുടെ മകന് റോഷന് ആന്‍ഡ്രൂസിന്റെ സംവിധാന സഹായിയായിരുന്നു. മറ്റൊരു സംവിധാന സഹായിയായിരുന്ന പെണ്‍കുട്ടിയുമായി ആല്‍വിന്റെ മകന് ജോണ്‍ ആന്റണിക്ക് അടുപ്പമുണ്ടായിരുന്നു. ഇത് ഇഷ്ടമില്ലാതിരുന്ന റോഷന് പല തവണ ജോണിനെ വിലക്കി. ജോണിന് പെണ്‍കുട്ടിയോട് അടുപ്പമുള്ളതിന് റോഷനെന്ത് കാര്യമെന്ന് ചോദിക്കരുത്. റോഷനും പെണ്‍കുട്ടിയോട് അടുപ്പമാകാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് സിനിമാ ലോകത്തെ സംസാരം. അത് നടക്കാതെ വരുകയും ജോണിനുള്ള അടുപ്പത്തിലുള്ള അസൂയയുമാണ് ഗുണ്ടായിസത്തിലേക്കും അക്രമത്തിലേക്കും എത്തിയത്.
നിരത്തരമായ ഭീഷണികള്‍ ജോണിന് നേരെ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ജോണിനെ കൊച്ചിയിലെ വീട്ടില്‍ നിന്നും സുരക്ഷിതമായ മറ്റൊരിടത്തേക്ക് ആല്വിന് മാറ്റി താമസിപ്പിച്ചു. എന്നാല്‍ ജോണ്‍ എത്തുന്നത് സെക്ച്ച് ചെയ്ത് അറിയിക്കാന്‍ റോഷന് ഗുണ്ടകളെ ആല്‍വിന്റെ വീടിന് സമീപം ഏര്‍പ്പെടുത്തിയിരുന്നുവത്രേ. പക്ഷെ കഷ്ടകാലത്തിന് ജോണിന്റെ സുഹൃത്തായ ഡോക്ടറാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് എത്തിയത്. ജോണിന്റെ വിവരങ്ങള്‍ കൈമാറാന്‍ എത്തിയതായിരുന്നു സുഹൃത്ത്. ഇത് ജോണ്‍ വന്നതാണെന്ന് വിവരം കൈമാറിയ ആള് തെറ്റിദ്ധരിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുപതോളം ഗുണ്ടകളുമായി റോഷന് ആല്‍വിന്റെ വീട്ടില്‍ കുതിച്ചെത്തുകയും അക്രമം നടത്തുകയും ചെയ്തു.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇരുപതോളം ഗുണ്ടകളുമായി എത്തണമെങ്കില്‍ എത്രയോ ദിവസങ്ങളായി ഈ അക്രമത്തിന് റോഷന് തയാറായി ഇരിക്കുകയായിരുന്നു എന്ന് വ്യക്തം.
മലയാള സിനിമയിലെ ഒരു സംവിധായകന്റെ പരിപാടിയാണിത്. ഗുണ്ടായിസത്തിനും അക്രമത്തിനുമായി തന്റെ സമയം മാറ്റിവെക്കുക. ഈ വിധത്തിലേക്ക് സിനിമ അധപതിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് റോഷന് ആന്‍ഡ്രൂസ്. വെറും ഇരുപതുകളില്‍ മാത്രം പ്രായമുള്ള വ്യക്തിയാണ് ജോണും അയാളുടെ പെണ് സുഹൃത്തും. അവര്‍ അവരുടെ വഴിക്ക് പോകട്ടെ എന്ന് വെക്കുന്നതിന് പകരം ഗുണ്ടായിസം കാണിക്കാന്‍ ഒരു ഉത്തരാവിദിത്വപ്പെട്ട കലാകാരന് തയാറായിരിക്കുന്നു എന്നത് എന്തൊരു അധപതനമാണ്.
വുമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന ഒരു യാദൃശ്ചികത മാത്രമല്ല എന്നതാണ് ഇവിടെ മനസിലാക്കേണ്ടത്. മലയാള സിനിമയില്‍ പെണ്‍കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു സംവിധാന സഹായിയായ പെണ്‍കുട്ടിക്ക് വേണ്ടി മറ്റൊരാളെ അക്രമിക്കാന്‍ ഒരു സംവിധായകന് ഇറങ്ങിപ്പുറപ്പെട്ടത്.
സമീപകാലത്ത് മറ്റൊരു യുവ സംവിധായകന് തന്റെ അസിസ്റ്റ് ഡയറക്ടമാരായ പെണ്‍കുട്ടികളോട് താന്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളു എന്ന് സിനിമാ സെറ്റില്‍ റൂള്‍ കൊണ്ടു വന്നത് വലിയ വാര്‍ത്തയായിരുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ പ്രധാനിയായ പാര്‍വതി തന്നെ തനിക്ക് സിനിമയില്‍ എത്തിയ കാലത്ത് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു. ചാന്‍സ് വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന ആവശ്യവുമായി ചിലര്‍ സമര്‍ദ്ദം ചെലുത്തിയെന്നും അതിനെയൊക്കെ തരണം ചെയ്തുവെന്നുമാണ് പാര്‍വതി പറഞ്ഞത്. ആരാണ് തന്നെ അത്തരത്തില്‍ സമീപിച്ചത് എന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നില്ല. പാര്‍വതിയുടെ ആദ്യ സിനിമയായ നോട്ട് ബുക്കിന്റെ സംവിധായകന് കൂടിയാണ് റോഷന് ആന്‍ഡ്രൂസ്.
കൊച്ചിയിലെ ഗുണ്ടകളുമായി സിനിമക്കാര്‍ക്കുള്ള ബന്ധം വലിയ തോതില്‍ പോലീസ് അന്വേഷണത്തിന് വിധേയമാകേണ്ട ഒന്നാണ്. നിര്‍മ്മാതാക്കളെ ഭീഷിണിപ്പെടുത്താനും ഗുണ്ടകളെ ഉപയോഗിക്കുന്ന രീതി കൊച്ചിയില്‍ സജീവമാണ്. കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ പ്രമുഖ സംവിധായകന് യുവതാരത്തെ നായകനാക്കി ആക്ഷന്‍ പടം സംവിധാനം ചെയ്തു. നിര്‍മ്മാതാവായി എത്തിയത് കോട്ടയത്തുള്ള ഒരു അച്ചായന് പയ്യന്. പറഞ്ഞ ബജറ്റില്‍ നിന്നും സംവിധായകന് സിനിമയെ വീണ്ടും ഉയര്‍ത്തി നല്ല പണം ഒഴുക്കി കളഞ്ഞു. പോട്ടെ യുവതാരത്തിന്റെ പടമല്ലേ, ലാഭം കിട്ടുമ്പോള്‍ ശരിയാക്കാം എന്ന ഉദ്ദേശത്തില്‍ നിര്‍മ്മാതാവ് എല്ലാം സഹിച്ചു. എന്നാല്‍ പടം തീയറ്ററില്‍ ശരാശരി പോലും വന്നില്ല. നിര്‍മ്മാതാവിന് കോടികള്‍ നഷ്ടം. അതോടെ തനിക്ക് നഷ്ടം നികത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട നിര്‍മ്മാതാവിനെ കൊച്ചി സംവിധായകന് ഗുണ്ടകളെ വെച്ച് വിരട്ടി. കിട്ടിയതും വാങ്ങി പോടാ എന്ന ലൈന്‍.
പക്ഷെ കോട്ടയം അച്ചായന് വെറുതെ വിട്ടില്ല. രായ്ക്ക് രാമാനം കൊച്ചിയില്‍ നിന്നും സംവിധായകനെ പൊക്കി. തട്ടിക്കൊണ്ടുപോയി കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ തടവില്‍ വെച്ചു. കൊച്ചിയില്‍ നിന്നും ഗുണ്ടാ സുഹൃത്തുക്കളെല്ലാം മഷിയിട്ട് നോക്കിയിട്ട് സംവിധായകനെ കണ്ടെത്താന്‍ പറ്റിയില്ല. അവസാനം സംവിധായകന്റെ അച്ഛന് നല്ലൊരു തുക നഷ്ടപരിഹാരം നല്കിയിട്ടാണ് സംവിധായകനെ വെറുതെ വിട്ടത്.
ഇത്തരത്തില്‍ സിനിമാ ലോകത്തെ നിരവധി കഥകള്‍ പുറം ലോകം അറിയുന്നില്ല എന്നതാണ് സത്യം. പുറത്തു വന്ന കാര്യങ്ങളെയെങ്കിലും നമ്മുടെ നിയമസംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കില്‍ നടിയെ ആക്രമിച്ചതുപോലെയുള്ള സംഭവങ്ങള്‍ മലയാള സിനിമയില്‍ ഇനിയും ആവര്‍ത്തുമെന്ന് തീര്‍ച്ച.