Image

രണ്ടു വര്‍ഷമായി ലൈംഗിക പീഢനം; മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ കേസില്‍ സഹ പ്രവര്‍ത്തക അറസ്റ്റില്‍

Published on 19 March, 2019
രണ്ടു വര്‍ഷമായി ലൈംഗിക പീഢനം; മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ കേസില്‍ സഹ പ്രവര്‍ത്തക അറസ്റ്റില്‍


മുംബൈ: മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ കേസില്‍ സഹ പ്രവര്‍ത്തകയെയും പ്രിന്റിംഗ്‌ ജീവനക്കാരനെയും പോലീസ്‌ അറസ്റ്റു ചെയ്‌തു. ഇന്ത്യ അണ്‍ബൗണ്ട്‌ മാസികയുടെ എഡിറ്റര്‍ നിത്യാനന്ദ്‌ പാണ്ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ അറസ്റ്റിലായത്‌. രണ്ടു വര്‍ഷത്തോളമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതിലുള്ള വൈരാഗ്യമാണ്‌ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന്‌ മാഗസിന്റെ അസിസ്റ്റന്റ്‌ എഡിറ്ററും 24കാരിയുമായ പെണ്‍കുട്ടി പറഞ്ഞതായി പോലീസ്‌ വെളിപ്പെടുത്തി.

മുംബൈയില്‍ നിന്നിറങ്ങുന്ന 'ഇന്ത്യ അണ്‍ബൗണ്ട്‌ ' എന്ന മാസികയുടെയും ഇന്റര്‍നെറ്റ്‌ പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ്‌ പാണ്ഡേയെ (44) വെള്ളിയാഴ്‌ചയാണ്‌ കാണാതായത്‌.

ഭിവണ്‍ഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്‌ചയാണ്‌ പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്‌. പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ്‌ ട്രെയിനിയാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായത്‌. എഡിറ്റരുടെ പീഡനം സഹിക്കവയ്യാതെയാണ്‌ കൊല നടത്തിയതെന്ന്‌ യുവതി പോലീസിനോട്‌ സമ്മതിച്ചു.

ചെറുകിട പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബരജീവിതം നയിച്ചിരുന്നയാളാണ്‌ പാണ്ഡേ. മീരാറോഡില്‍ ഭാര്യയ്‌ക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
രണ്ടുവര്‍ഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടര്‍ന്നെന്നും കേസില്‍ അറസ്റ്റിലായ യുവതി പോലീസിനോട്‌ പറഞ്ഞു. സഹികെട്ടപ്പോള്‍ മാസികയുടെ പ്രസാധകന്റെ സഹായത്തോടെ കൊല നടത്തി.

ഒരു സ്ഥലം കാണിച്ചു കൊടുക്കാനുണ്ടെന്നു പറഞ്ഞാണ്‌ വെള്ളിയാഴ്‌ച പാണ്ഡേയെ ഭിവണ്‍ഡിയിലേക്ക്‌ കൊണ്ടുപോയത്‌. പാലത്തിന്‌ താഴെവെച്ച്‌ മയക്കുമരുന്ന്‌ കലര്‍ത്തിയ പ്രോട്ടീന്‍ പൗഡര്‍ വെള്ളത്തില്‍ കലക്കി നല്‍കി. ബോധം നഷ്ടമായ പാണ്ഡേയെ കഴുത്തുഞെരിച്ച്‌ കൊന്നു. പ്രസാധകന്റെ സഹായത്തോടെ മൃതദേഹം പുഴയിലേക്ക്‌ ഇടുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക