Image

വൈകിയെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് ഞെട്ടിച്ചു; സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടി മുരളിയുടെ വരവ്!

Published on 19 March, 2019
വൈകിയെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് ഞെട്ടിച്ചു; സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടി മുരളിയുടെ വരവ്!

കോഴിക്കോട്: അല്‍പ്പം വൈകിയെങ്കിലും കോണ്‍ഗ്രസ് വടകരയില്‍ കളത്തിലിറക്കുന്നത് ഏറ്റവും ശക്തനെ. പി ജയരാജനെ പോലുള്ള സിപിഎം നേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് കെ മുരളീധരന്‍. ഉചിതനായ സ്ഥാനാര്‍ഥിയെ കിട്ടിയ ആശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

പത്ത് വര്‍ഷത്തോളം കോഴിക്കോടിന്റെ എംപിയായിരുന്ന മുരളീധരന് മലബാറിലെ സാമുദായ സമവാക്യങ്ങളെ സമര്‍ഥമായി ഉപയോഗിക്കാനും അറിയാം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതുമായ മണ്ഡലം വടകരയാകുമെന്ന് തീര്‍ച്ച. വടകരയില്‍ മാത്രമല്ല സമീപ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഉണര്‍വേകുന്നതാണ് മുരളിയുടെ വരവ് എന്ന് നിരീക്ഷിക്കപ്പെടുന്നു.കോഴിക്കോട് എംപിയായിരുന്ന കാലത്ത് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ചിരുന്നു മുരളീധരന്‍. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിംകളുടെ പിന്തുണ മുരളീധരന് ലഭിക്കുമെന്നാണ് കരുതുന്നത്. മുരളിയുടെ വരവ് മലബാറിലെ മറ്റു മണ്ഡലങ്ങളും യുഡിഎഫിന് ഗുണം ചെയ്യും.മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മല്‍സരിക്കണമെന്നായിരുന്നു നേരത്തെ യുഡിഎഫിലുള്ള ആവശ്യം. എന്നാല്‍ അദ്ദേഹം മല്‍സരിക്കാന്‍ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞതോടെയാണ് ബദല്‍ വഴികള്‍ തേടിയത്. പാണക്കാട് ഹൈദരലി തങ്ങളും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

വടകരയില്‍ മുരളീധരന്‍ വരുന്നതോടെ സമീപ മണ്ഡലങ്ങളിലും പ്രചാരണചൂട് കൂടിയേക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലും പ്രചാരണം ചൂടുപിടിക്കും. വ്യക്തിപരമായി മുരളീധരന് അടുത്ത ബന്ധം നിലനിര്‍ക്കുന്ന പ്രദേശം കൂടിയാണ് മലബാര്‍.കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച വേളയില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടിയിരുന്നു മുരളീധരന്‍. അന്ന് 90000 വോട്ട് അദ്ദേഹം നേടിയത് വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടികള്‍ക്ക് അതീതമായി മലബാറില്‍ ബന്ധമുള്ള നേതാവാണ് മുരളീധരന്‍. മുസ്ലിംകളുമായി അദ്ദേഹം അടുപ്പം നിലനിര്‍ത്തുന്നുണ്ട്. ഇതും വടകരയില്‍ മുരളീധരന് ഗുണം ചെയ്യും.എന്നാല്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളാണ് മലബാറില്‍. ഇത് അതിജീവിക്കാന്‍ സാധിക്കുക എന്നതാണ് മുരളീധരന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ആര്‍എംപി പിന്തുണ ലഭിക്കുന്നതും മുരളീധരന് നേട്ടമാകും.വടകരയില്‍ സിപിഎം മല്‍സരിപ്പിക്കുന്നത് ശക്തനായ നേതാവിനെയാണ്. ഈ സാഹചര്യത്തില്‍ ശക്തനെ തന്നെ കോണ്‍ഗ്രസും മല്‍സരിപ്പിക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വികാരം. ഒടുവില്‍ മുരളീധരന്റെ വരവ് അതുവരെയുണ്ടായിരുന്ന ചര്‍ച്ചകളില്‍ വന്‍ ട്വിസ്റ്റായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക