ന്യൂദല്‍ഹി: ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍
എത്തിനില്‍ക്കെ അരുണാചല്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി
ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട്
മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പെടെ 25 നേതാക്കള്‍ ബി.ജെ.പി
വിട്ടു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആഭ്യന്തര മന്ത്രി
കുമാര്‍ വയ്, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജര്‍കര്‍ ഗാംലിന്‍, ആറ് സിറ്റിങ്
എം.എല്‍.എമാര്‍ എന്നിവരുള്‍പ്പെടെയാണ് രാജിവെച്ചത്. ഇവര്‍ ബി.ജെ.പി
സഖ്യകക്ഷിയായിരുന്ന കോണ്‍റാഡ് സാഗ്മയുടെ നാഷണല്‍ പീപ്പില്‍സ് പാര്‍ട്ടി
(എന്‍.പി.പി)യില്‍ ചേര്‍ന്നു.
ബി.ജെ.പി ഞായറാഴ്‌ച 60 അംഗ നിയമസഭയിലേക്ക് 54
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നേതാക്കളുടെ അപ്രതീക്ഷിത
നീക്കം നടന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി
നേരിട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിന് മുമ്പായി രണ്ട് പ്രാദേശിക
സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ മാത്രമാണ് വിജയിക്കാനായത്. ബി.ജെ.പിയുടെ
സഖ്യകക്ഷിയായിരുന്ന എന്‍.പി.പി, എസ്.കെ.എം എന്നിവര്‍ സഖ്യം ഉപേക്ഷിച്ച്
ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്‍.ഡി.എയെ പിന്തുണക്കുന്ന
നോര്‍ത്ത് ഈസ്റ്റ് അലയന്‍സിലെ അംഗമായിരുന്ന എന്‍.പി.പി പിന്നീട് സഖ്യം
വിടുകയായിരുന്നു. 60 അംഗ നിയമസഭയില്‍ 30-40 സീറ്റുകളില്‍ മത്സരിക്കാനാണ്
എന്‍.പി.പിയുടെ തീരുമാനം.
കോണ്‍ഗ്രസിലെ കുടുംബവാഴ്‌ചയെ പരിഹസിക്കുന്ന
ബി.ജെ.പി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് രാജിക്ക് ശേഷം
ആഭ്യന്തരമന്ത്രി കുമാര്‍ വായി ആരോപിച്ചു.