Image

ഇലക്ടോറല്‍ വോട്ടുകള്‍ വീണ്ടും വിവാദത്തില്‍

ഏബ്രഹാം തോമസ് Published on 22 March, 2019
ഇലക്ടോറല്‍ വോട്ടുകള്‍ വീണ്ടും വിവാദത്തില്‍
വാഷിങ്ടണ്‍ : അമേരിക്കയിലെ ചെറുതും വലുതുമായ സംസ്ഥാനങ്ങള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിന് ഇലക്ടോറല്‍ വോട്ടുകള്‍ക്ക്  പ്രാധാന്യം നല്‍കി ഒരു സംവിധാനം രൂപീകരിച്ചതെന്നു ഭരണഘടനാ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ സംവിധാനം വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടാറുണ്ട്.

2016 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ 30 ലക്ഷം വോട്ടുകള്‍ അധികം നേടിയെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥി ക്ലിന്റണ്‍ വിജയിച്ചില്ല. കാരണം ട്രംപ് വിജയത്തിന് ആവശ്യമായ ഇലക്ടോറല്‍ വോട്ടുകള്‍ 270 നെക്കാള്‍ അധികം 316 വോട്ടുകള്‍ നേടിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയ അന്നു ഹിലരിയും അനുയായികളും ഏറെ വിമര്‍ശിച്ചിരുന്നു.

ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്ന സെനറ്റര്‍ എലിസബത്ത് വാറന്‍ (മാസച്യൂസറ്റ്‌സ്) ഈ സംവിധാനം നിര്‍ത്തലാക്കണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. മറ്റൊരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ പാസോയില്‍ നിന്നുള്ള മുന്‍ ജന പ്രതിനിധി ബീറ്റോ ഔ റൗര്‍കി ഈ സംവിധാനം വേണ്ടെന്നു വയ്ക്കുന്നതു വളരെ വിവേകമുള്ള നടപടി ആയിരിക്കും എന്നു പറഞ്ഞു.

2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ട്രംപ് ഈ സംവിധാനം ജനാധിപത്യത്തിന്റെ  ഭാഗ്യ വിപര്യയമാണെന്നു പ്രതികരിച്ചിരുന്നു. എന്നാല്‍ 2016 ല്‍ പോപ്പുലര്‍ വോട്ടുകള്‍ കുറയുകയും ഇലക്ടോറല്‍ വോട്ടുകളുടെ പിന്‍ബലത്തില്‍ പ്രസിഡന്റാവുകയും ചെയ്തതിനുശേഷം അഭിപ്രായം മാറ്റി. ഇപ്പോള്‍ ഇലക്ടോറല്‍ വോട്ടുകളുടെ ഒരു വലിയ വക്താവായി മാറിയിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന വാറന്റെയും ഒ റൗര്‍കിയുടെയും വിമര്‍ശനങ്ങള്‍ക്കെതിരെ ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്. പോപ്പുലര്‍ വോട്ടിന് വേണ്ടി പ്രചാരണം നടത്തുന്നതു വളരെ എളുപ്പവും (ഇലക്ടോറല്‍ വോട്ടിനെ അപേക്ഷിച്ച്) വ്യത്യസ്തവും  ആണ്. നൂറു വാര ഓട്ടവും മാരത്തോണുമായുള്ള  വ്യത്യാസം  (പോപ്പുലര്‍ വോട്ടും ഇലക്ടോറല്‍ വോട്ടും തമ്മില്‍) ; ഇലക്ടോറല്‍ വോട്ടുകള്‍ അത്യുജ്ജ്വലമാണ്. ജയിക്കുവാന്‍ ധാരാളം സംസ്ഥാനങ്ങളില്‍ പോകണം.

പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ വലിയ സംസ്ഥാനങ്ങളില്‍ മാത്രം പോയാല്‍ മതി. വലിയ നഗരങ്ങള്‍ രാജ്യം ഭരിക്കുന്ന അവസ്ഥ വരും. ചെറിയ സംസ്ഥാനങ്ങളും മിഡ് വെസ്റ്റ് മുഴുവനും അവയുടെ അധികം നഷ്ടപ്പെടുന്ന അവസ്ഥ വരും. ഇതു സംഭവിക്കുവാന്‍ നമുക്ക് അനുവദിക്കാനാവില്ല. മുന്‍പ് ഞാന്‍ പോപ്പുലര്‍ വോട്ട് എന്ന ആശയം ഇഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ മനസ്സിലാക്കുന്നു ഇലക്ടോറല്‍ കോളജാണ് അമേരിക്കയ്ക്ക് നല്ലതെന്ന്.

ഇലക്ടോറല്‍ കോളേജില്‍ 538 വോട്ടുകളുണ്ട്. ഓരോ സംസ്ഥാനത്തിനും അതിന്റെ ജനസംഖ്യയ്ക്കനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന ഡിസ്ട്രിക്ടുകളുടെയും വാഷിങ്ടന്‍ ഡിസിയുടെയും ആകെ സംഖ്യയാണ് 538.50 സംസ്ഥാനങ്ങള്‍ക്ക് ഈ രണ്ടുവീതം സെനറ്റ് സീറ്റുകളുള്ളതും (ആകെ 100) ചേര്‍ന്നാണ് 538. ഇതിന്റെ ഭൂരിപക്ഷമായ 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുക. ഇതിന് പകരം ഒരു നാഷണല്‍ വോട്ടിംഗ് സംവിധാനം വേണമെന്നാണ് എലിസബെത്ത് വാറന്റെ ആവശ്യം. ഇതു രണ്ടു സഭകളും ആവശ്യമായ ഭൂരിപക്ഷത്തില്‍ പാസാക്കുകയും ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്താലേ നടപ്പിലാവൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക