Image

കോബാറിലെ കമ്പനിയില്‍ 11 മാസമായി ശമ്പളമില്ല; നരകയാതനയില്‍ മുന്നൂറോളം തൊഴിലാളികള്‍

Published on 04 April, 2019
കോബാറിലെ കമ്പനിയില്‍ 11 മാസമായി ശമ്പളമില്ല; നരകയാതനയില്‍ മുന്നൂറോളം തൊഴിലാളികള്‍
അല്‍കോബാര്‍: ജോലി ചെയ്തിരുന്ന കമ്പനി പാപ്പരായതോടെ, പതിനൊന്നു മാസമായി ശമ്പളം കിട്ടാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം തൊഴിലാളികള്‍ ബുദ്ധിമുട്ടിലായിരിയ്ക്കുന്നു.

അല്‍ കോബാറില്‍ റാക്ക കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന നാസിര്‍ ബിന്‍ ഹസ്സ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. മുന്‍പ് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഈ വലിയ കമ്പനി, സ്ഥാപകഉടമസ്ഥന്റെ മരണശേഷം മക്കള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയ ശേഷമാണ്, മാനേജ്മെന്റ് പിടിപ്പുകേട് മൂലം നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ആയതോടെ ജോലിക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയാതെ, അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരിയ്ക്കുകയാണ് കമ്പനി.

ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ ഇരുന്നൂറോളം ജോലിക്കാരാണ്, സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള ക്യാമ്പുകളില്‍, ശമ്പളം കിട്ടാത്തതിനാല്‍, ആഹാരത്തിനു പോലും പണമില്ലാതെ വിഷമിയ്ക്കുന്നത്. ഇന്‍ഷുറന്‍സ് പുതുക്കാത്തതിനാല്‍ രോഗികളായവര്‍ക്ക് ചികിത്സ ലഭിയ്ക്കുന്നില്ല. സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിരവധി തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയെങ്കിലും, കമ്പനി സൗദി സര്‍ക്കാരിന് പാപ്പര്‍ ഹര്‍ജി നല്‍കി സാവകാശം വാങ്ങി, കേസുകള്‍ അനന്തമായി നീട്ടികൊണ്ടു പോകുകയാണ്.

പരാതിയുമായി നവയുഗം സാംസ്‌ക്കാരികവേദി ഹെല്‍പ്പ് ഡെസ്‌ക്കില്‍ എത്തിയ തൊഴിലാളികളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറും, നവയുഗം രക്ഷാധികാരി ഷാജി മതിലകവും കേസില്‍ ഇടപെട്ടു, ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടുവന്നു.

ഇന്ത്യന്‍എംബസ്സിയും സൗദി തൊഴില്‍ മന്ത്രാലയ അധികൃതരുമായി ഈ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു.

എത്രയും പെട്ടെന്ന് ഈ വിഷയം പരിഹരിയ്ക്കാന്‍ നടപടികള്‍ എടുക്കണമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം സൗദി അധികൃതരോട് അഭ്യര്‍ത്ഥിച്ചു.


കോബാറിലെ കമ്പനിയില്‍ 11 മാസമായി ശമ്പളമില്ല; നരകയാതനയില്‍ മുന്നൂറോളം തൊഴിലാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക