കിഫ്ബി എന്ന പ്രസ്ഥാനത്തിന്റെ സാന്പത്തിക മാതൃക എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളവരുടെ കൂട്ടത്തില്‍ എന്‍റെ പേരില്ല. ശ്രീ തോമസ് ഐസക്ക് അത് പ്രഖ്യാപിച്ച സമയത്ത് ഒന്ന് മനസ്സിലാക്കാന്‍ നോക്കിയതാണ്, പക്ഷെ നടന്നില്ല. പിന്നെ വിചാരിച്ചു നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും, ശന്പളത്തിനും ക്ഷേമ പദ്ധതികള്‍ക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവാക്കുന്ന ഒരു സംസ്ഥാനമാണ്. നാമമാത്രമായ ഭൂനികുതി മുതല്‍ ഏറെയില്ലാത്ത കെട്ടിട നികുതി വരെ അല്പമൊന്ന് വര്‍ദ്ധിപ്പിച്ചാല്‍ തന്നെ മാധ്യമങ്ങളും പ്രതിപക്ഷവും എതിര്‍ക്കുന്ന സംസ്ഥാനമാണ്. അവിടെ കിഫ്ബിയോ മറ്റെന്ത് പരിപാടിയോ ഉപയോഗിച്ച് കുറച്ചു പണം സംഭരിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ എന്താണ് കുഴപ്പം? ഇനി അഥവാ പറയുന്നത് പോലെ അധികം പണം വന്നില്ലെങ്കിലും ചിലവാക്കിയില്ലെങ്കിലും പഴയതില്‍ നിന്നും മാറ്റമില്ലല്ലോ. അപ്പോള്‍ ഒരു ‘നോ റിഗ്രെറ്റ്’ ഓപ്ഷനാണ് എന്നതുകൊണ്ടു തന്നെ അതിനെപ്പറ്റി കൂടുതല്‍ ചിന്തിച്ചില്ല.
ഇപ്പോള്‍ കിഫ്ബിയുടെ ബോണ്ടുകള്‍ വിവാദമായപ്പോള്‍ വീണ്ടും ശ്രദ്ധിച്ചു. വാസ്തവത്തില്‍ കേരളം പോലെ ഒരു സംസ്ഥാനത്തിലെ പൊതുമേഖലയിലുള്ള പ്രസ്ഥാനത്തിന് അന്താരാഷ്ട്രമായി പണം സംഭരിക്കാന്‍ സാധിച്ചു എന്നത് വലിയ കാര്യമാണ്. ഒന്നാമതായി അന്താരാഷ്ട്ര വിപണിയില്‍ ബോണ്ടു പോലെയുള്ള ഒരു ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്‍റ്റ് കൊണ്ടുപോയി കച്ചവടം ചെയ്യാന്‍ നന്നായി ഗ്രൗണ്ട് വര്‍ക്ക് ചെയ്യണം. അതിനൊക്കെ പ്രൊഫഷണല്‍ സഹായം കിട്ടുമെങ്കിലും ഇത്തരം സാധ്യതകളെ അറിയുക, അതിന് പറ്റിയ ബാങ്കര്‍മാരെ കണ്ടുപിടിക്കുക എന്നതിനൊക്കെയും ശരാശരിയില്‍ കൂടുതല്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി വേണം. നമ്മുടെ ധനമന്ത്രിക്കും സംഘത്തിനും അതുണ്ട് എന്നാണ് ഈ കിഫ്ബി ബോണ്ട് കാണിക്കുന്നത് (ഇലക്ഷന്‍ ആയപ്പോള്‍ രണ്ടാമന്‍ തനി സ്വഭാവം കാണിച്ചു !!)
രണ്ടാമത്, സായിപ്പുമാര്‍ക്കൊക്കെ ധാരാളം പണം ഉണ്ടെന്നും അവര്‍ അത് എവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കാന്‍ നടക്കുകയാണെന്നും ഉള്ള തെറ്റിദ്ധാരണയാണ്. നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ച്, ബോണ്ടിന്റെ അപേക്ഷയിലെ സ്മാള്‍ പ്രിന്റില്‍ എഴുതിയ കാര്യങ്ങളും വായിച്ച്, ബോണ്ടിലെ നിക്ഷേപത്തിന്‍റെ ലാഭ സാധ്യതകള്‍ കന്പ്യൂട്ടര്‍ മോഡലില്‍ ഇട്ട് ഹരിച്ചും ഗുണിച്ചും നോക്കിയിട്ട്, ലോകത്ത് മറ്റുള്ള എന്തൊക്കെ സാധ്യതകളുണ്ടോ അവിടെ നിക്ഷേപ്പിച്ചാല്‍ ഉണ്ടാകാവുന്ന ലാഭവും റിസ്കും ആയി താരതമ്യം ചെയ്തിട്ടാണ് അന്താരാഷ്ട്ര ഫൈനാന്‍ഷ്യല്‍ കന്പനികളും പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തുന്നത്. ഇത്തരത്തിലുള്ള ഒരു കടന്പ നമ്മള്‍ കടന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഈ രണ്ടുകാര്യവും ഇനിയങ്ങോട്ട് കേരളത്തിന്റെ വികസന കാര്യത്തില്‍ അന്താരാഷ്ട്ര കന്‌പോളത്തില്‍ നിന്നും പണം കണ്ടെത്താനുള്ള ശ്രമം എളുപ്പമാക്കും.
ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പ്രധാന ആരോപണം ഉയര്‍ന്ന പലിശയുടേതാണ്. ഇന്ത്യയില്‍ ഒന്നര ശതമാനത്തിനും രണ്ടു ശതമാനത്തിനും വിദേശ വായ്പ കിട്ടിയിട്ടുണ്ട്, അപ്പോള്‍ ഒന്പത് ശതമാനം ഉയര്‍ന്ന പലിശ നിരക്കാണെന്നാണ് പറയുന്നത്. ഒന്പത് ഒന്നരയേക്കര്‍ ഉയര്‍ന്നതാണ്. എന്നാല്‍ സാധാരണ ഗതിയില്‍ ഏതെങ്കിലും രാജ്യം നമുക്ക് ഒരു ഗ്രാന്റ് തരുന്നില്ലെങ്കില്‍ വിദേശ വായ്പക്ക് അഞ്ചു ശതമാനത്തില്‍ താഴെ പലിശ വരുന്നത് ലോണ്‍ തിരിച്ചടക്കേണ്ടത് വിദേശ കറന്‍സിയില്‍ ആകുന്‌പോളാണ്. അതിവിടെ സാധാരണവുമാണ്. ജനീവയില്‍ എനിക്ക് ബാങ്കില്‍ കിട്ടുന്നത് അര ശതമാനം പലിശയാണ്. ഇതേ പണം രൂപയാക്കി നാട്ടില്‍ കൊണ്ട് പോയി ഇട്ടാല്‍ ഏഴോ എട്ടോ ശതമാനം പലിശ കിട്ടും. പക്ഷെ ഞാന്‍ ആ റിസ്ക് എടുക്കാറില്ല. കാരണം ഒരു ഫ്രാങ്കിന് 2011 ല്‍ അന്‍പത് രൂപ ആയിരുന്നത് ഇപ്പോള്‍ എഴുപത് രൂപ ആയി. അപ്പോള്‍ അന്ന് ഞാന്‍ ഏഴു ശതമാനം പലിശക്ക് പണം ഇട്ടിരുന്നാല്‍ കിട്ടുന്നതില്‍ കൂടുതല്‍ ഫ്രാങ്കിന്റെ വില വര്‍ദ്ധിച്ചതിലൂടെ എനിക്കിപ്പോള്‍ കിട്ടും. ഇന്ത്യന്‍ കറന്‍സിയുടെ വില കുറയാനുള്ള പ്രവണത കാരണം പതിനഞ്ചു ശതമാനം പലിശ കിട്ടും എന്ന് വന്നാല്‍ പോലും ഞാന്‍ ഫ്രാങ്ക് മാറ്റി രൂപയില്‍ നിക്ഷേപിക്കില്ല. ഇത് ലോകത്തെവിടെയും നടക്കുന്ന കാര്യമാണ്.
അതുപോലെ തന്നെയാണ് വിദേശ കന്പനികള്‍ ഇവിടെ നിക്ഷേപിക്കുന്നതും. ഇവിടെ ഡോളറില്‍ ലോണ്‍ കൊടുത്ത് ഒന്നര ശതമാനം പലിശ കിട്ടിയാല്‍ അവര്‍ക്ക് നാട്ടില്‍ കിട്ടുന്നതിലും ഒരു ശതമാനം കൂടുതലാണ്. അതേ സമയം ഡോളര്‍ രൂപയിലേക്ക് മാറ്റി പത്തു ശതമാനം പലിശ കിട്ടിയാലും ലോണ്‍ തിരിച്ചു കിട്ടുന്ന സമയത്ത് ഡോളറിന്റെ വില പതിനഞ്ചു ശതമാനം കൂടിയാല്‍ അവരുടെ വരുമാനം നെഗറ്റിവ് ആകും. അതായത് നൂറു രൂപക്ക് തുല്യമായ ഡോളര്‍ നിക്ഷേപിച്ചു എന്ന് കരുതുക. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പലിശ ഉള്‍പ്പടെ നൂറ്റിപ്പത്തു രൂപ കിട്ടി. പക്ഷെ പഴയ അത്രയും ഡോളര്‍ കിട്ടണമെങ്കില്‍ ഇപ്പോള്‍ നൂറ്റി പതിനഞ്ചു രൂപ കൊടുക്കണം. അതായത് എത്ര ഡോളര്‍ ഇങ്ങോട്ട് കൊണ്ട് വന്നോ അത്രയും ഡോളര്‍ തിരിച്ചു വിദേശത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ടാകില്ല. ഇതുകൊണ്ടാണ് ഇന്ത്യന്‍ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ വിദേശ കന്പനികള്‍ മടിക്കുന്നത്.
ഡോളറിന്റെ വില കുറഞ്ഞാല്‍ അവര്‍ക്ക് ഭീമമായ ലാഭം കിട്ടില്ലേ എന്ന ചോദ്യം ഉണ്ട്, ശരിയാണ്. പക്ഷെ നമ്മുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കുന്‌പോള്‍ അത്തരം "ഭീമമായ" ലാഭം കിട്ടാനുള്ള സാധ്യത ഒന്നുമില്ല, അപ്പോള്‍ ഡോളറിന്റെ വിലയില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള ഏറ്റക്കുറച്ചിലിനും മുകളില്‍ ഒന്നോ രണ്ടോ ശതമാനം പലിശ കിട്ടുന്ന തരത്തിലാണ് അവര്‍ രൂപ നിക്ഷേപത്തിന്‍റെ പലിശനിരക്ക് സെറ്റ് ചെയ്യുന്നത്. ഇതൊന്നും അറിയാതിരുന്ന കാലത്ത് പലിശ നിരക്കിലെ വന്‍ വ്യത്യാസം കണ്ടിട്ട് ഗള്‍ഫില്‍ ദിര്‍ഹമില്‍ ലോണ്‍ എടുത്ത് നാട്ടില്‍ രൂപയില്‍ നിക്ഷേപം നടത്തി അടി പൊളിഞ്ഞ ആളുകളെ എനിക്കറിയാം. കിഫ്ബി ബോണ്ട് രൂപയില്‍ വിപണനം ചെയ്യുന്നതുകൊണ്ടാണ് പലിശ ഒന്നരയിലും രണ്ടിലും നില്‍ക്കാതെ ഒന്പതില്‍ എത്തുന്നത്. അപ്പോള്‍ ഡോളറിന്റെ പലിശയും രൂപയുടെ പലിശയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ബോണ്ടയും നെയ്യപ്പവും തമ്മിലുള്ള താരതമ്യമാണ്.
അടുത്ത ആരോപണം ലാവ്‌ലിനുമായി ബന്ധപ്പെട്ടാണ്. ഇലക്ഷന്‍ കാലമായതിനാല്‍ അതിന്റെ രാഷ്ട്രീയം എനിക്ക് മനസ്സിലായെങ്കിലും ഇതിന്റെ സാന്പത്തിക വശം എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല. കിഫ്ബി ബോണ്ടില്‍ നിക്ഷേപിച്ച പെന്‍ഷന്‍ ഫണ്ടിന് ലാവ്‌ലിനിലും നിക്ഷേപം ഉണ്ടെന്നാണോ അതോ പെന്‍ഷന്‍ ഫണ്ടിന് പണം നല്‍കുന്നത് ലാവ്‌ലിനില്‍ നിന്നാണെന്നാണോ? ഇതില്‍ ഏതെങ്കിലുമോ രണ്ടും തന്നെയോ സത്യമാണെന്ന് വച്ചാല്‍ പോലും അതിനെന്താണ് പ്രസക്തി? നമ്മള്‍ പണം നിക്ഷേപിക്കുകയോ ലോണ്‍ എടുക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിലെ എല്ലാ നിക്ഷേപകരും ലോണ്‍ എടുക്കുന്നവരും ആരാണെന്ന് നമ്മള്‍ അന്വേഷിക്കാറുണ്ടോ? ഇവിടെ നമ്മുടെ ബോണ്ടില്‍ അവര്‍ പണം നിക്ഷേപിക്കുകയാണ്, അപ്പോള്‍ നമ്മള്‍ വിശ്വസിക്കാവുന്നവര്‍ ആണോ അല്ലയോ എന്നത് അവരാണ് നോക്കേണ്ടത്. കാരണം റിസ്ക് എടുക്കുന്നത് അവരാണ്. മറ്റു സ്ഥാപനങ്ങളില്‍ അവര്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതും അവരുടെ റിസ്ക് ആണ്, നമ്മളുമായി അതിന് ബന്ധമില്ല. ഇതിലപ്പുറം ഇതിനൊരു സാന്പത്തിക വശം ഉണ്ടെങ്കില്‍ അതാരെങ്കിലും പറഞ്ഞു തന്നാല്‍ മനസ്സിലാക്കാന്‍ തയ്യാറാണ്.
സത്യത്തില്‍ അല്പം ലളിതമായി പറഞ്ഞതാണ്. ഈ ബോണ്ട് എന്ന് പറയുന്നതിന് ഇതിലും കൂടിയ ചില റിസ്ക് ഉണ്ട്. കൂടുതല്‍ വിശദീകരിച്ച് കോംപ്ലിക്കേറ്റഡ് ആക്കുന്നില്ല. ബോണ്ടിലെ റിസ്ക് എടുക്കുന്നത് വാങ്ങുന്നവരാണ് എന്ന് സാമാന്യമായി പറയാം.
ബോണ്ട ആകുന്‌പോള്‍ പക്ഷെ റിസ്ക് ഒന്നുമില്ല. ഒന്നുകില്‍ വെങ്ങോലയിലെ ചായക്കടകളില്‍ കിട്ടുന്ന പോലെയുള്ള ഉണ്ടന്‍പൊരി ബോണ്ട. അല്ലെങ്കില്‍ ഇന്ത്യന്‍ കോഫീ ഹൗസിലും ശരവണ ഭവനിലും കിട്ടുന്ന മസാല നിറച്ച ബോണ്ട. രണ്ടാണെങ്കിലും എനിക്കിഷ്ടമാണ്. ഉണ്ടന്‍ പൊരിയുടെ കൂടെ പക്ഷെ ചമ്മന്തി ഇല്ല.