Image

കാന്‍ജിന് ബിഗ് സല്യൂട്ട് (അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ്)

Published on 13 April, 2019
കാന്‍ജിന് ബിഗ് സല്യൂട്ട് (അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ്)
ഏപ്രില്‍ നാലാം തീയതി വ്യാഴാഴ്ച നാലു മണിക്കായിരുന്നു ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തെ വേദനിപ്പിച്ച വാര്‍ത്ത കടന്നുവന്നത്.

ജീവിതസൗഭാഗ്യങ്ങള്‍ തേടി അമേരിക്കയിലേക്ക് വന്ന മലയാളി കുടുംബത്തിന്റെ ചിറകുകള്‍ അരിഞ്ഞ് വിധി അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. രണ്ടും മൂന്നും വയസ്സുള്ളപൊന്നോമന മക്കളോടും, ജീവിതപങ്കാളിയായ അനുരൂപയോടും യാത്രാമൊഴി ചൊല്ലാതെ ഐ.ടി എന്‍ജിനീയറും കുടുംബത്തിന്റെ അത്താണിയുമായ 34 കാരന്‍ രഞ്ജിത്ത് സ്വപ്നങ്ങള്‍ക്കെല്ലാം അവധി പറഞ്ഞ് ലോകത്തോട് യാത്രപറയുകയായിരുന്നു.

സംഭവ ദിവസം ഏകദേശം നാലു മണിയോടുകൂടി പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു രാജന്റെ ഒരു ഫോണ്‍ കോള്‍ എന്നെ തേടിയെത്തി. 'ജേഴ്സി മെഡിക്കല്‍ സെന്ററില്‍ തൊടുപുഴക്കാരനായ ഒരു ചെറുപ്പക്കാരന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ബോഡി ഹോസ്പിറ്റലില്‍ നിന്നും മാറ്റുന്നതിനു മുമ്പ് ഏതെങ്കിലും മലയാളി അച്ചന്മാരെ പ്രാര്‍ത്ഥനയ്ക്കായി ലഭ്യമാണോ'? എല്ലായിടത്തും എപ്പോഴും ഓടിയെത്താറുള്ള മലയാളി വൈദീകരായ ഫാ. പോള്‍ തെക്കാനത്ത്, ഫാ. ബാബു തെലാപ്പള്ളി എന്നിവരുടെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന് നല്‍കി.

എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന അനുരൂപയുടെ അടുക്കലേക്ക് നല്ല സമരിയിക്കാരായിരണ്ട് ഐ.ടി എന്‍ജിനീയര്‍മാര്‍ ആശ്വാസ വാക്കുകളുമായി ഓടിയെത്തി. കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാഞ്ജ്) പ്രസിഡന്റ് ജയന്‍ ജോസഫും, സെക്രട്ടറി ബൈജു വര്‍ഗീസും. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഫൊര്‍മാലിറ്റികള്‍ ഒന്നൊന്നായി നടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ്, എയര്‍ലൈന്‍സ് തുടങ്ങി ബോഡി നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള തയാറെടുപ്പുകള്‍ക്കായി നിരന്തര ടെലിഫോണ്‍ കോളുകളുമായി അവര്‍ മുന്നണിയില്‍ നിന്നു.

ഏപ്രില്‍ ആറാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് കാന്‍ജിന്റെ അടിയന്തര എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടി മരണാനന്തര ചെലവുകള്‍ക്കും കുട്ടികളുടെ പഠനത്തിനുമായി ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയും ഗോ ഫണ്ട് മീയിലുടെയും50,000 ഡോളര്‍ സമാഹരിക്കുവാന്‍ തീരുമാനിച്ചു.

ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാന്‍ജിന്റെ മുന്‍ പ്രസിഡന്റുമാരുമായും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുമായും ടെലികോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. 'കാഞ്ജ് കെയറി'ലൂടെ ഫണ്ട് റെയിസിംഗ് നടത്തുവാന്‍ അവരും പച്ചക്കൊടി കാട്ടി.

ജയന്‍ (പ്രസിഡന്റ്), ബൈജു (സെക്രട്ടറി), വിജേഷ് (ട്രഷറര്‍),ദീപ്തി (വൈസ് പ്രസിഡന്റ്), സഞ്ജീവ്, പീറ്റര്‍, അജിത്ത്, മനോജ്, പ്രീത, ടോം, പ്രിന്‍സി, ജെയിംസ് എന്നിവരടങ്ങുന്ന കാന്‍ജിന്റെ 2019 ഡ്രീം ടീം ഉറക്കമില്ലാതെ 'കാഞ്ജ് കെയര്‍' എന്ന പ്രൊജക്ടിനു പിന്നില്‍ ഒന്നിച്ച് അണിനിരന്നു. ഒരു ദേശീയ സംഘടനക്കുപോലും നേടാനാവാത്തനേട്ടമാണ് തുടര്‍ന്നുണ്ടായത്. കാഞ്ജിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതാവുന്ന മറ്റൊരധ്യായം.

വെറും 24 മണിക്കൂറിനുള്ളില്‍ 50,000 ഡോളര്‍ എന്ന ലക്ഷ്യം പിന്നിട്ടു. കമ്യൂണിറ്റിയുടെ ആഗ്രഹപ്രകാരം അത് 75,000 ആക്കി. 48 മണിക്കൂറിനുള്ളില്‍ ആ ലക്ഷ്യംനേടി. പിന്നീട് ലക്ഷ്യം 100,000 ഡോളറായി ഉയര്‍ത്തി.വെള്ളിയാഴ്ച അഞ്ചുമണിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ക്ലോസ് ചെയ്തു.ഇതിനകം തന്നെ 86000 ഡോളര്‍ രണ്ട് ഫണ്ടുകളിലായി എത്തിച്ചേര്‍ന്നു.

മുഴുവന്‍ തുകയും 3 വയസുള്ള ഐറിന്റേയും 2 വയസ്സുള്ള ടെസയുടേയും പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി രഞ്ജിത്തിന്റെ ഭാര്യ അനുരൂപയെ ഏല്‍പിക്കും.കാന്‍ജിന്റെ നേതൃത്വത്തില്‍ ഇത്രയും പെട്ടെന്ന് വലിയൊരു തുക സമാഹരിച്ചതിനു പിന്നില്‍ വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളുടേയും, മലയാളി സമൂഹത്തിന്റേയും, ഇന്ത്യന്‍ ഐ.ടി എന്‍ജിനീയര്‍മാരുടേയും നിര്‍ലോഭമായ സഹകരണമാണെന്നു കാഞ്ജ് ഭാരവാഹികള്‍ അനുസ്മരിക്കുന്നു.

ഏപ്രില്‍ 11-ന് വ്യാഴാഴ്ച 3 മണിക്ക് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ രഞ്ജിത്തിന്റെ സംസ്‌കാരം നടന്നു.

തീര്‍ച്ചയായും രഞ്ജിത്തിന്റെ ആത്മാവ് തന്റെ ഭാര്യ അനുരൂപയോടും, മക്കളോടും കാണിച്ച കാന്‍ജിന്റേയും മലയാളി സമൂഹത്തിന്റേയും കാരുണ്യത്തിനും സ്നേഹത്തിനുംഒരു ബിഗ് സല്യൂട്ട് നല്‍കിക്കഴിഞ്ഞു. 
കാന്‍ജിന് ബിഗ് സല്യൂട്ട് (അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക