Image

തനിക്ക്‌ എതിരെയുള്ള ലൈംഗിക പരാതിയ്‌ക്ക്‌ പിന്നില്‍ വന്‍ഗൂഢാലോചന, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തില്‍'; സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌

Published on 20 April, 2019
തനിക്ക്‌ എതിരെയുള്ള ലൈംഗിക പരാതിയ്‌ക്ക്‌ പിന്നില്‍ വന്‍ഗൂഢാലോചന, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തില്‍'; സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌


തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പരാതിയ്‌ക്ക്‌ പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ്‌ കടന്നു പോകുന്നതെന്നും സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ്‌ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ്‌ ജസ്റ്റിസ്‌ അസാധാരണ നടപടിയിലൂടെ പറഞ്ഞു.

ഇതിന്‌ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും താന്‍ രാജിവെയ്‌ക്കില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ പറയുന്നു. വളരെ പ്രധാനപ്പെട്ട കേസുകള്‍ അടുത്ത ആഴ്‌ചകളില്‍ താന്‍ കേള്‍ക്കാനിരിക്കെയാണ്‌ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ വ്യക്തമാക്കി. ഇന്നു രാവിലെ 10.30ന്‌ തീര്‍ത്തും അപ്രതീക്ഷിതമായാണ്‌ സുപ്രീം കോടതിയില്‍ അടിയന്തര വിഷയം ചര്‍ച്ച ചെയ്യാന്‍ സിറ്റിംഗ്‌ ചേരുന്നുവെന്ന ഒരു നോട്ടീസ്‌ പുറത്തു വിട്ടത്‌.

വേനലവധി വെട്ടിച്ചുരുക്കിയാണ്‌ സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്‌ നടത്തിയത്‌. ചീഫ്‌ ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ്‌ ബെഞ്ച്‌ സിറ്റിംഗ്‌ നടത്തിയത്‌. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്‌ജീവ്‌ ഖന്ന എന്നിവരാണ്‌ ബെഞ്ചിലുണ്ടായിരുന്നത്‌. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗില്‍ നാടകീയമായ പരാമര്‍ശങ്ങളും സംഭവങ്ങളുമാണുണ്ടായത്‌.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയും കോടതിയിലുണ്ടായിരുന്നു. സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോള്‍ തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ നിഷേധിച്ചു.

മുന്‍ ജൂനിയര്‍ കോര്‍ട്ട്‌ അസിസ്റ്റന്റ്‌ ആണ്‌ ചീഫ്‌ ജസ്റ്റിസിനെതിരെ പരാതിയുമായി സുപ്രീം കോടതിയിലെ 22 ജഡ്‌ജിമാര്‍ക്ക്‌ ഇന്നലെ കത്ത്‌ നല്‍കിയിരുന്നത്‌. 2018 ഒക്ടോബര്‍ പത്തിനും പതിനൊന്നിനും ഡല്‍ഹിയിലെ രഞ്‌ജന്‍ ഗൊഗോയുടെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്‌ 35 വയസുള്ള യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.


ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട്‌ എന്ന്‌ സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക