Image

മോദിയുടേത്‌ പ്രധാനമന്ത്രി പദവിക്ക്‌ ചേര്‍ന്ന പരാമര്‍ശമല്ല; പിണറായി വിജയന്‍

Published on 26 April, 2019
മോദിയുടേത്‌ പ്രധാനമന്ത്രി പദവിക്ക്‌ ചേര്‍ന്ന പരാമര്‍ശമല്ല; പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ കുറിപ്പില്‍നിന്ന്:
പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിനു ചേര്‍ന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോദി വാരാണസിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍. കേരളത്തില്‍ ബിജെപിക്കാര്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണു പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്? 
രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാനപാലനവുമുള്ള കേരളത്തെയും കേരള ജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തില്‍ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാര്‍ഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെയാണു സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുന്‍പ് ആ കണക്കു നോക്കാന്‍ പ്രധാനമന്ത്രി തയാറാകാഞ്ഞത് അദ്ഭുതകരമാണ്. 
സംഘപരിവാറില്‍പെട്ട അക്രമികള്‍ക്കു സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘപരിവാറിനു പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും. 
വര്‍ഗീയത ഇളക്കിവിട്ടു സമാധാനവും ജനങ്ങളുടെ സൈ്വരജീവിതവും തകര്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികള്‍ക്കു കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കു പ്രേരണയാകുന്നത്. 
എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍എസ്എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കിയതു നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നതു ദൗര്‍ഭാഗ്യകരമാണ്.
Join WhatsApp News
Ninan Mathulla 2019-04-26 21:26:58
Right response, appropriate and timely!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക