ദില്ലി: നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദിയുടെ പ്രസംഗം നാണക്കേടാണെന്ന് അഖിലേഷ് പറഞ്ഞു. ജനങ്ങളിലും ജനകീയ വിധിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മോദി കുതിരക്കച്ചവടത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.
40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നോട് ബന്ധപ്പെട്ടുവെന്നും അവര്‍ ബിജെപിയില്‍ ചേരാനിരിക്കുകയാണെന്നുമാണ് തിങ്കളാഴ്ച മോദി ബംഗാൡ പ്രസംഗിച്ചത്. മെയ് 23ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ അവരെല്ലാം ബിജെപിയില്‍ ചേരും. ബംഗാളില്‍ താമര വിരിയുമെന്നും മോദി പറഞ്ഞു. ഈ പ്രസംഗത്തിനെതിരെയാണ് അഖിലേഷും പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നത്.
നിയമവിരുദ്ധമായ വഴിയില്‍ സഞ്ചരിക്കുകയാണ് മോദി. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്താന്‍ സാധിക്കില്ലെന്ന് ബോധ്യമായിരിക്കുന്നു. 125 കോടി ജനങ്ങളിലുള്ള വിശ്വാസം മോദിക്ക് നഷ്ടമായിട്ടുണ്ട്. കള്ളപ്പണ മെന്റാലിറ്റിയില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
മോദിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിന് പകരം 72 വര്‍ഷം വിലക്കേര്‍പ്പെടുത്തണമെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു. വികസനം എന്ന വാക്കാണ് 2014ല്‍ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഊന്നിപ്പറഞ്ഞത്. ബിജെപിയുടെ പുതിയ പ്രകടന പത്രികയിലും അതുതന്നെ ആവര്‍ത്തിക്കുന്നുവെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.