Image

പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകും, അണിയറയില്‍ ചര്‍ച്ച: നറുക്ക് നിഷയ്ക്കോ?

Published on 02 May, 2019
പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകും, അണിയറയില്‍ ചര്‍ച്ച: നറുക്ക് നിഷയ്ക്കോ?

കോട്ടയം: കെ.എം. മാണിയുടെ വേര്‍പാടിനെ തുടര്‍ന്ന് ഒഴിവുവന്ന പാലാ അസംബ്ളി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്നതിനെക്കുറിച്ച്‌ അണിയറയില്‍ ചര്‍ച്ച തുടങ്ങി. കെ.എം. മാണി 54 വര്‍ഷം തുടര്‍ച്ചയായി വിജയിച്ച പാലായില്‍ ശക്തനായ ഒരാളെ മത്സര രംഗത്തിറക്കാനാണ് സാദ്ധ്യത. എന്നാല്‍, മാണിസാറിന്റെ കുടുംബത്തില്‍പ്പെട്ട ആളാവണം സ്ഥാനാര്‍ത്ഥിയാവേണ്ടത് എന്നാണ് കെ.എം. മാണിയുടെ വിശ്വസ്തരില്‍ ചിലരുടെ ആവശ്യം. മകന്‍ ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയെ കളത്തിലിറക്കി പാലാ മണ്ഡലം നിലനിറുത്തണമെന്നാണ് ഇവരുടെ ആവശ്യം.

മറ്റുചില പേരുകളും വരുംദിവസങ്ങളില്‍ ഉയര്‍ന്ന് വന്നേക്കാം. അതേസമയം, ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മതിയെന്നിരിക്കെ ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തേണ്ട സമയം ആയിട്ടില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു സീനിയര്‍ നേതാവ് പ്രതികരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തില്‍ നിഷാ ജോസ് കെ.മാണിയുടെ പേര് കോട്ടയം മണ്ഡലത്തില്‍ ഉയര്‍ന്നുവന്നെങ്കിലും അത് സ്നേഹപൂര്‍വം അവര്‍ നിരസിക്കുകയായിരുന്നു. മേയ് ഏഴിന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്നുണ്ട്. ലോക്സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടന്റെ വിജയസാദ്ധ്യത വിലയിരുത്തുകയാണ് ലക്ഷ്യമെങ്കിലും ഈ യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ആരാവണം എന്നതിനെക്കുറിച്ച്‌ അനൗദ്യോഗികമായി ചര്‍ച്ചയുണ്ടാവുമെന്നാണ് സൂചന.

നിലവില്‍ ജോസ് കെ.മാണി എം.പി പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും സി.എഫ്.തോമസ് എം.എല്‍.എ ഡെപ്യൂട്ടി ലീഡറുമാണ്. പി.ജെ.ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും. ജോസ് കെ.മാണിയെ ചെയര്‍മാനാക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ പി.ജെ.ജോസഫ് വിഭാഗം എതിര്‍ക്കാന്‍ ഇടയുണ്ട്. കോട്ടയം ലോക്‌സഭാ സീറ്റ് നല്കാതിരുന്നതില്‍ ജോസഫ് വിഭാഗം ഇപ്പോഴും ജോസ് കെ.മാണിയുമായി നീരസത്തിലാണ്. തര്‍ക്കം രൂക്ഷമായാല്‍ ഡെപ്യൂട്ടി ലീഡറായ സി.എഫിനെ ചെയര്‍മാനാക്കി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്.

ആറ് എം.എല്‍.എ മാരുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് -എമ്മില്‍ കെ.എം.മാണി അന്തരിച്ചതോടെ എം.എല്‍.എ മാരുടെ എണ്ണം അഞ്ചായി. സി.എഫ്.തോമസ്, പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവരില്‍ ജോസഫ് ഗ്രൂപ്പില്‍ രണ്ട് എം.എല്‍.എമാരാണുള്ളത്. ബാക്കി മൂന്നു പേര്‍ മാണി ഗ്രൂപ്പിലുള്ളവരും. സംസ്ഥാന കമ്മിറ്റിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും മാണി ഗ്രൂപ്പിനാണ് മേല്‍ക്കൈ. കോണ്‍ഗ്രസുമായി ഏറെ അടുത്തുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ നിലപാട് ചര്‍ച്ചകളിലെല്ലാം നിര്‍ണായകമാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക