Image

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയുടെ നിര്‍മാണം സ്വകാര്യ ചാനലിനു നല്‍കിയതിനെതിരെ വി മുരളീധരന്‍ എം പി

Published on 15 May, 2019
മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയുടെ നിര്‍മാണം സ്വകാര്യ ചാനലിനു നല്‍കിയതിനെതിരെ വി മുരളീധരന്‍ എം പി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ടി'ന്റെ നിര്‍മാണം സ്വകാര്യ ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വി. മുരളീധരന്‍ എം.പി.
സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള കൈരളി ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി-ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വി. മുരളീധരന്‍ എം.പി.യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

PRD ഡയറക്ടര്‍ കള്ളം പറയുന്നു…!

സിഡിറ്റ് നിര്‍മ്മിച്ചു കൊണ്ടിരുന്ന 'നാം മുന്നോട്ട് ' എന്ന പ്രോഗ്രാം കൈരളിയ്ക്ക് നല്‍കിയത് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ PRD ഡയറക്ടര്‍ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നു. കൈരളിയ്ക്കു് കൊടുത്താല്‍ സര്‍ക്കാരിന് ഒരോ എപിസോഡിലും ഒരു ലക്ഷം രൂപ ലാഭം എന്നു പറയുന്നത് തന്നെ അബദ്ധമാണ്. PRD യ്ക്ക് കീഴിലുള്ള CDIT കൈരളിയേക്കാള്‍ വലിയ തുക ചിലവാക്കുന്നു എന്നതല്ലേ അര്‍ത്ഥം? മുഖ്യമന്ത്രി ചെയര്‍മാനായ സര്‍ക്കാര്‍ സ്ഥാപനമായ CDit പ്രോഗ്രാം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് MD ആയിട്ടുള്ള സ്വകാര്യ ചാനലായ കൈരളിയ്ക്ക് കൊടുക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സിഡിറ്റിന്റെ രജിസ്ട്രാര്‍ CPM നേതാവ് ടി. എന്‍. സീമയുടെ ഭര്‍ത്താവും പാര്‍ട്ടി മെമ്ബറുമായ ജി. ജയരാജാണ്. അതിനര്‍ത്ഥം കൈരളിയുടെ ടെന്‍ഡറും സിഡിറ്റിന്റെ ടെന്‍ഡറും ഒരേ ആസ്ഥാനത്ത് ഉണ്ടാക്കുന്നു എന്നതാണ്. പ്രോഗ്രാം കൈരളിക്ക് നല്‍കാനായി സിഡിറ്റിന്റെ ടെന്‍ഡര്‍ തുക കൈരളിയുടെ ടെന്‍ഡര്‍ തുകയേക്കാള്‍ ബോധപൂര്‍വ്വം കൂട്ടി വച്ചതാണ്.

PRD ഡയറക്ടര്‍ പറയുന്ന പോലെ എല്ലാം PRD യാണ് ചെയ്യുന്നതെങ്കില്‍ പിന്നെന്തിന് കൈരളി ? സിഡിറ്റിന്റെ ഫ്ലോറില്‍ തിരക്കാണെങ്കില്‍ വേറെയെത്ര ഫ്ലോര്‍ ഇവിടെ ഉണ്ട്? സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചിത്രാഞ്ജലി ഫ്ലോര്‍ ഉണ്ടല്ലോ. ഭരണം അവസാനിക്കുന്നതിന് മുന്‍പ് എല്ലാം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എഴുതിക്കൊടുക്കാനുള്ള തിടുക്കമാണ് സര്‍ക്കാരിന്റത്. സിഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പല രഹസ്യ സ്വഭാവമുള്ളതും അതീവ ജാഗ്രത വേണ്ട പല സേവനങ്ങളും സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനുള്ള തീരുമാനങ്ങളുടെ തുടര്‍ച്ചയാണ് നാം മുന്നോട്ട് എന്ന പ്രോഗ്രാമിന്റ വില്‍പ്പനയും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവും ഇനി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കത്തിനാണോ ഇനി മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക