കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ ചികിത്സ പിഴവുമൂലമാണെന്ന് ആരോപണവുമായി ബന്ധുക്കള്‍. ചേമഞ്ചേരി തൂവാക്കോട് കൊയമ്പുറത്ത് താഴേക്കുനിയില്‍ ബൈജു (39) ആണ് ചികിത്സാപിഴവുമൂലം ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചത്.
പിത്താശയത്തില്‍ ഉണ്ടായ കല്ല് നീക്കം ചെയുന്നതിനുവേണ്ടിയായിരുന്നു ബൈജു ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. ഏപ്രില്‍ ഒന്‍പതിനായിരുന്നു ബൈജു ആശുപത്രിയില്‍ അഡ്മിറ്റായത്. തുടര്‍ന്നു ഏപ്രില്‍ പതിമൂന്നിന് ശാസ്ത്രക്രിയക്കും വിധേയനായി. ശസ്ത്രക്രിയയില്‍ സ്രവങ്ങള്‍ പുറത്തേക്ക് പുറത്തേക്കു പോകാനുള്ള രണ്ടു വാല്‍വുകള്‍ വെക്കാഞ്ഞതാണ് ആരോഗ്യനില മോശമാവാന്‍ കാരണം. സ്രവങ്ങള്‍ പുറത്തേക്കുപോകാതെ ശരീരത്തില്‍ തന്നെ അടിഞ്ഞു കൂടുകയും അതുകൊണ്ട് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. സ്രവങ്ങള്‍ അടിഞ്ഞുകൂടുന്നതിനാല്‍ വൃക്ക അലിഞ്ഞു പോകുന്ന രീതിയിലായി.
വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിന് ശേഷം ഡയാലിസിസ് നടത്തിയിരുന്നു. ഏകദേശം 39 ദിവസം ബൈജു ഐ.സി.യുവില്‍ കിടന്നു. ആരോഗ്യനില മോശമായപ്പോഴേക്കും ആശുപത്രിയില്‍ ചികിത്സാ സൗകര്യം കുറവാണെന്നും പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും വാല്‍വ് സ്ഥാപിക്കാന്‍ സാധിച്ചില്ല. സ്വകാര്യ ആശുപത്രിയില്‍ ചെന്ന് അവിടെയും ശസ്ത്രക്രിയ നടത്തി തിരികെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുവായിരുന്നു.
പിത്താശയക്കല്ല് നീക്കം ചെയ്യുന്നതിനായി ചെറിയൊരു ശസ്ത്രക്രിയയുടെ ആവശ്യം മാത്രമാണ് ഉള്ളത്. രോഗിക്ക് ആരോഗ്യനിലയില്‍ പ്രശ്‌നം ഒന്നുമില്ലെങ്കില്‍ തിരികെ വീട്ടിലേക്കു പോകാനാകും. അങ്ങനെയിരിക്കിയാണ് ബൈജുവിന്റെ കാര്യത്തില്‍ മരണം സംഭവിച്ചത്. സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നും ബൈജുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യഥാര്‍ത്യമാകാതെയാണ് ബൈജു മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുന്നത് വരെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ രക്ഷപെടാന്‍ ഒരു മാര്‍ഗവുമില്ലാത്ത ഘട്ടത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രിലേക്ക് മാറ്റാന്‍ പറഞ്ഞതില്‍ ദുരൂഹത ഉണ്ടെന്നും സുബ്രമണ്യന്‍ ആരോപിച്ചു.