Image

മോദിക്കെതിരേ തുറന്നടിച്ച്‌ ഒവൈസി

Published on 26 May, 2019
 മോദിക്കെതിരേ തുറന്നടിച്ച്‌ ഒവൈസി


ഹൈദരാബാദ്‌: മുസ്‌ലിങ്ങള്‍ക്കെതിരേ നരേന്ദ്രമോദിയും ബി.ജെ.പിയും തുടരുന്ന ഇരട്ടത്താപ്പിനെതിരേ തുറന്നടിച്ച്‌ എ.ഐ.എം.ഐ.എം നേതാവ്‌ അസദുദ്ദീന്‍ ഒവൈസി.

ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണു കഴിയുന്നതെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചാല്‍, അഖ്‌ലാഖിനെ കൊന്നവര്‍ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നുവെന്ന്‌ അദ്ദേഹം തീര്‍ച്ചയായും മനസ്സിലാക്കേണ്ടിയിരുന്നെന്ന്‌ ഒവൈസി കുറ്റപ്പെടുത്തി.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. കഴിഞ്ഞദിവസം ജമ്മുകശ്‌മീരില്‍ ഗോസംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നിരുന്നു. മധ്യപ്രദേശില്‍ മൂന്നു പേര്‍ക്കു ക്രൂരമര്‍ദനമേല്‍ക്കുകയും ചെയ്‌തിരുന്നു.

`മുസ്‌ലിങ്ങള്‍ ഭീതിയിലാണു കഴിയുന്നതെന്ന്‌ അദ്ദേഹത്തിനു തോന്നിയാല്‍, പശുവിന്റെ പേരില്‍ കൊല നടത്തുന്ന, മുസ്‌ലിങ്ങളെ മര്‍ക്കുന്ന, ഞങ്ങളുടെ വീഡിയോദൃശ്യങ്ങളെടുക്കുന്ന സംഘങ്ങളെ അദ്ദേഹം തടയണം. യഥാര്‍ഥത്തില്‍ മുസ്‌ലിങ്ങള്‍ ഭയത്തിലാണു കഴിയുന്നതെങ്കില്‍ എത്ര മുസ്‌ലിം എം.പിമാര്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു ലോക്‌സഭയിലെത്തുന്നുണ്ടെന്ന്‌ മോദി പറയണം.

ഇതാണു മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊണ്ടുപോകുന്ന വൈരുദ്ധ്യം.'- ഒവൈസി ആരോപിച്ചു.

2015-ലാണ്‌ ദാദ്രിയില്‍ അഖ്‌ലാഖ്‌ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

ആള്‍ക്കൂട്ടം വീട്ടില്‍ കയറി അഖ്‌ലാഖിനെ വലിച്ച്‌ താഴെ ഇറക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ, കേസിലെ മുഖ്യപ്രതി വിശാല്‍ സിങ്‌ റാണയെ വേദിയുടെ മുന്‍നിരയിലിരുത്തി യോഗി ആദിത്യനാഥ്‌ ഗോസംരക്ഷണത്തെ ന്യായീകരിച്ച്‌ സംസാരിച്ചത്‌ വിവാദമായിരുന്നു.



ഇത്തവണ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ്‌ ഒവൈസി ലോക്‌സഭയിലെത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക