Image

മദര്‍ തെരേസയെ അപമാനിക്കുന്നത് മതമൗലികവാദികള്‍ (കാരൂര്‍ സോമന്‍)

Published on 05 June, 2019
മദര്‍ തെരേസയെ അപമാനിക്കുന്നത് മതമൗലികവാദികള്‍ (കാരൂര്‍ സോമന്‍)
"ഈ മഹതിയുടെ മുന്‍പില്‍ നാം എത്ര നിസ്സാരരാണ്".  ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉരുക്കുവനിതയുമായിരുന്ന  ഇന്ദിര ഗാന്ധി നെഹ്‌റു അവാര്‍ഡ് കൊടുത്തുകൊണ്ട് മദര്‍ തെരേസയെപ്പറ്റി പറഞ്ഞ വാക്കുകളാണ്. ലോകം ആരാധിക്കുന്ന മദറിനെ മറ്റുള്ളവര്‍ വിളിച്ചിരുന്നത് അഗതികളുടെ അമ്മ, പാവങ്ങളുടെ അമ്മ എന്നാണ്. വര്‍ണ്ണ വര്‍ഗ്ഗ വിത്യാസമില്ലാതെ അഗതികള്‍ക്ക്, രോഗികള്‍ക്ക്, അനാഥ കുഞ്ഞുങ്ങള്‍ക്ക് ആരോരുമില്ലാത്തവര്‍ക്ക് അമ്മ ആശ്വാസമായിരുന്നു. അത് ഈശ്വരന്റെ പേരില്‍ സുഗന്ധപൂരിതമായ ആശ്രമപരിസരത്തോ, തിളക്കമാര്‍ന്ന ശുഭ്രവര്‍ണ്ണം പൂണ്ടുനില്‍ക്കുന്ന അത്യന്ത0 വര്‍ണ്ണോജ്വലമായ മട്ടുപ്പാവുകളിലോ, മറ്റുള്ളവര്‍ക്ക് ദര്‍ശനം നല്‍കി അധികാരവര്‍ഗ്ഗത്തിനൊപ്പമിരുന്നു  മുഖസ്തുതി പറഞ്ഞു കരഘോഷം മുഴക്കി മാധ്യമപ്പടയക്കും  ചാനലുകള്‍ക്കും വിരുന്നു നല്‍കി മാലോകരുടെ മുന്നില്‍  മാന്യരായി, ദിവ്യരായി പുകഴ്ത്തുന്നതോ, മറ്റുള്ളവരുടെ കവിള്‍ത്തടസ്പര്ശത്താല്‍ പുളകമണിയുന്നതോ, സൗന്ദര്യപ്പൊലിമ നിറഞ്ഞ സുന്ദരിമാരോ മദര്‍ തെരേസ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ആര്‍ക്കും കാണാനാകില്ല. മദറിന്റെ  ജീവിതം വിയര്‍പ്പില്‍ കുളിച്ച തെരുവിലായിരുന്നു. നല്ല വാക്കും നാക്കും മിത്രങ്ങളെ നല്‍കും. അല്ലാതെ എന്തും യു ട്യൂബില്‍ തള്ളികയറ്റി വിടുന്ന ചരക്ക് വണ്ടിയും തള്ളടാ തള്ള് എന്ന് പറയുന്ന സ്തുതിപാഠകരൊക്കെ വിയര്‍പ്പിന്റെ  വിശപ്പറിയാത്തവരാണ്.  ഇപ്പോള്‍ തള്ളിവിടുന്ന വിഡിയോകള്‍ മതരാഷ്ട്രീയത്തിന്റ മറവില്‍ കൊട്ടൊരിടത്തും പാട്ടു മറ്റൊരിടത്തും എന്ന മട്ടിലാണ് കീശ തപ്പിപ്പോകുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 1976 ല്‍ കല്‍ക്കട്ടയിലും 1980 ല്‍ ലുധിയാന സി.എം.സി യില്‍ ജോലി ചെയ്തപ്പോഴും ഞാന്‍ കണ്ട മദറിനെപ്പറ്റി എനിക്കും ചിലത് പറയാനുണ്ട്.

ഭാരതീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അസ്ഥിവാര ശില്പികളില്‍ ഒരാളായ മദര്‍ തെരേസയെ  സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നത് ഇന്ത്യയുടെ ധര്‍മ്മിക മൂല്യങ്ങള്‍ക്ക് നല്‍കുന്ന പ്രഹരമാണ്.  ഇന്നത്തെ ഒരു പറ്റം മനുഷ്യരുടെ ഏറ്റവും വലിയ ആയുധമാണ് സോഷ്യല്‍ മീഡിയ. നാഥനില്ലാത്ത ഈ വായൂ സൈന്യ0 വിഘടനവാദികളെപോലെ ആരെയും മിന്നല്‌പോലെ  അപമാനിക്കുന്നു.  ചുറ്റിനും നടക്കുന്ന അഴിമതി, അനീതികള്‍, തൊഴിലില്ലായ്മ, അസമത്വങ്ങള്‍, അനാചാരങ്ങള്‍, സ്ത്രീകളോട് കാട്ടുന്ന അതിക്രമങ്ങള്‍  അതൊന്നും അവരുടെ പ്രശ്‌നങ്ങളല്ല.  ഏറ്റവും മഹത്തരമായി അവര്‍ കാണുന്നത് മണ്മറഞ്ഞ, ജീവിച്ചിരിക്കുന്ന പ്രമുഖരെ വ്യക്തിഹത്യ നടത്തി സ്തുതിപാഠകരെ കൂട്ടുകയാണ്. വ്യക്തമായ തെളിവുളോ കാഴ്ചപ്പാടുകളോ ഇവര്‍ക്കില്ല. സോഷ്യല്‍ മീഡിയയില്‍ എന്തും വിളമ്പുന്നവര്‍ ചതിയനോ, നുണയനോ, പൗരബോധമുള്ളവനോ, പേരുണ്ടാക്കാന്‍ നടക്കുന്നവരോ എന്തെന്നറിയാതെ   മറുപടി കിട്ടുന്നത് കുത്തിന് പകരം സ്തുതിയാണ്.  ഇങ്ങനെയവര്‍ കുഴിയാനയെ കൊലയാനയാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്ന  കരിപുരണ്ട വിഡിയോ പ്രസംഗങ്ങള്‍ക്ക് വിവേകികളാരും പ്രതികരിക്കാറില്ല, മറ്റ് ചിലര്‍ നിസ്സഹയാതയോട് നില്‍ക്കുന്നു. മനുഷ്യര്‍ക്ക്  അറിവില്ലായ്മ, തെറ്റിധരണകള്‍ മൂലം പല തെറ്റുകളും വീഴ്ചകളും സംഭവിക്കാറുണ്ട്. ആ  വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കുപ്പോഴാണ് മനുഷ്യന്റെ മഹത്വ0 തിരിച്ചറിയുന്നത്.

സഹജീവികളുടെ കണ്ണീരൊപ്പാന്‍ മനസ്സില്ലാത്തവര്‍ സമൂഹത്തിലെ അഗതികള്‍ക്കും, രോഗികള്‍ക്കും ഒരാള്‍ ശിശ്രുഷ ചെയ്താല്‍, ഉറങ്ങാനിടം കൊടുത്താല്‍ അവര്‍ക്ക് നേരെ ഉയരുന്ന ഒളിയമ്പുകള്‍ അസ്സുയ മാത്രമല്ല അജ്ഞത കൂടിയാണ്.  ക്രിസ്തിയ ജീവിതത്തിന്റ അടിത്തറ തന്നെ പാവങ്ങള്‍, രോഗികള്‍, അഗതികള്‍, അശരണരെ ശിശ്രുഷിക്കലാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിക്കവരും ദാരിദ്ര്യത്തില്‍ വളര്‍ന്നവര്‍, അറിവും അനുഭവുമുള്ളവര്‍ മാത്രമല്ല ധാരാളം അപവാദങ്ങള്‍ കേട്ട് മലകള്‍ കയറിയവരാണ്. യൂഗോസ്ലോവിയിലെ സ്‌കോപേ ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1910  ഓഗസ്റ്റ് 27 ന് ജനിച്ച ആഗ്‌നസ് മദര്‍ തെരേസയായത് ധാരാളം മലകള്‍ കയറി തന്നെയാണ്.  ഒരു കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ച ആഗ്‌നസ് പതിനെട്ടാമത്തെ വയസ്സില്‍ അയര്‍ലന്‍ഡിലെ റാത് ഫാന്‍ഹാമിലുള്ള ലൊറേറ്റോ കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായി. അവിടെ നിന്നാണ് ഡാര്‍ജിലിംഗിലേക്കു 1929 ല്‍  പോയി രണ്ട് വര്‍ഷത്തിന് ശേഷം 1931 ആഗ്‌നസ് തെരേസ എന്ന് പേര് സ്വീകരിച്ച്  കന്യാസ്ത്രീയായത്. ആ കാലത്താണ് പല മഹാരഥന്മാര്‍ പിറന്ന ബംഗാളില്‍ കുഷ്ഠരോഗികള്‍. തള്ളപ്പെട്ട സ്ത്രീകള്‍, അനാഥ കുട്ടികള്‍, നിരാലംബരുടെ കദനകഥകള്‍ കേട്ടത്. അവിടേക്ക് പോയത് ആദ്യം സെന്റ് മേരിസ് ഹൈസ്കൂളിലെ അധ്യാപികയായിട്ടാണ്. തെരേസ കേട്ടതിനേക്കാള്‍ പട്ടിണിയാല്‍, രോഗത്താല്‍ പിടഞ്ഞു മരിക്കുന്ന മനുഷ്യരെയാണ് അവിടുത്തെ തെരുവുകളില്‍ കണ്ടത്. ജോലി രാജിവെച്ചു് നഴ്‌സിംഗ് പഠിക്കാനായി പാറ്റ്‌നയിലേക്കു പോയി. പഠനം പൂര്‍ത്തിയാക്കി വന്ന് 1948  ഓഗസ്റ്റ് 8 തീയതി മാര്‍പ്പാപ്പയില്‍ നിന്നും അഗതികളെ ശിശ്രുഷിക്കാനുള്ള അനുമതി നേടി തെരുവുകളില്‍ നായ്കളെപോലെ അലയുന്ന പിഞ്ചുപൈതങ്ങളെ, രോഗികളെ കണ്ടെത്തി അവര്‍ക്ക് അഭയമരുളാന്‍ പ്രവര്‍ത്തിച്ചു. അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. ആദ്യം വേണ്ടത് അവര്‍ക്കൊന്ന് തലചായ്ക്കാന്‍ കെട്ടിടമായിരുന്നു. പല വാതിലുകളും  ഒരു ഭിക്ഷക്കാരിയെപോലെ സഹായിക്കണമെന്ന് അപേക്ഷയുമായി മദര്‍ അലഞ്ഞു. കല്‍ക്കട്ട കോര്‍പറേഷന്റെ സഹായത്തോട്  ലോവര്‍ സര്‍ക്കുലര്‍ റോഡില്‍ ഒരു ശിശുസദനം പണികഴിപ്പിച്ചു. അതിന്റ പേരാണ് 'നിര്‍മ്മല്‍ ശിശുഭവന്‍'. സമൂഹത്തില്‍ തള്ളപ്പെട്ടവരുടെ എണ്ണം പെരുകിയപ്പോള്‍ "നിര്‍മ്മല്‍ ഹൃദയ്" എന്ന കെട്ടിടമുണ്ടായി.  സമൂഹത്തില്‍ ഭ്രഷ്ട് കല്പിച്ചു് പുറത്താക്കിയ ധാരാളം  കുഷ്ഠരോഗികള്‍ക്കായി "ശാന്തി നഗര്‍" ഉണ്ടായി.

ഞാന്‍ കാല്‍ക്കട്ടയില്‍ 1976 ല്‍ മദറിനെ കാണുന്ന ദിവസം എന്റെ ബംഗാളി സുകൃത്തു മുഖര്‍ജ്ജിയുടെ അച്ഛന്‍ നേരില്‍ കണ്ട  ഒരു സംഭവ0 പറഞ്ഞു.  1952 ല്‍ കത്തിയെരിയുന്ന വെയിലില്‍ മദര്‍ സര്‍ക്കുലര്‍ റോഡിലൂടെ നടക്കുമ്പോള്‍ റോഡരികില്‍ എല്ലും തൊലിയുമായ ഒരു പ്രായമുള്ള സ്ത്രീയുടെ ശരീരം എറുമ്പുകള്‍ കൂട്ടമായി തിന്നുകൊണ്ടിരിക്കുന്നതാണ്.  മദര്‍ കുറച്ചകലെപോയി ഒരു സൈക്കിള്‍ റിക്ഷ വിളിച്ചുകൊണ്ടുവന്ന് അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ ആശുപത്രിയത്തിലെത്തിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ് കല്‍ക്കട്ടയിലെ ഓരൊ തെരുവുകള്‍. കല്‍ക്കട്ടയിലെ ഓരോ തെരുവുകളും മദറിന്റ നിസ്വാര്‍ത്ഥ സേവനത്തിന്റ പരീക്ഷണ ശാലകളായിരുന്നു. മദര്‍ നിത്യവും പാവങ്ങളുടെ പുരോഗതിക്കായി പ്രാര്‍ത്ഥിക്ക മാത്രമല്ല ചെയ്തത് പകരം പ്രവര്‍ത്തിച്ചു.  പട്ടിണി കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നവര്‍ക്കൊപ്പം കണ്ണീര്‍വാര്‍ത്തു.  ബൈബിളിലെ ഒരു വാക്യമാണ് മദറിനെ ആതുരസേവന രംഗത്തേക്ക് നയിച്ചത്. "നിന്‍റെ ജനം എന്റെ ജനം. നിന്റ ദൈവം എന്റെ ദൈവം".  ഈശ്വര ചൈതന്യ0 തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ക് ഇതിന്റെ പൊരുള്‍  മനസ്സിലാകില്ല. മതറിന്റെ ആത്മകഥ 1992 ല്‍ നവീന്‍ ചാവള എഴുതിയിട്ടുണ്ട്. ഈ കുട്ടര്‍ അതൊക്കെ ഒന്നു വായിച്ചാല്‍ തലച്ചോറിനെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കും. വിഡിയോയില്‍ പറയുന്ന പലതും വിവേകമുള്ളവര്‍ ഗൗരവമായി എടുക്കുന്ന കാര്യങ്ങളല്ല. അസംബന്ധങ്ങളാണ്. ഒരു ചോദ്യത്തിന്  മറുപടി പറയാം. മദര്‍ തെരേസക്  ജീവകാരുന്ന്യ പ്രവര്‍ത്തന രംഗത്ത് ജീവിതം ഹോമിച്ചതിനാണ് നൊബേല്‍ പുരസ്കാരം കൊടുത്തത്.  അത് ഈ മത മൗലിക വാദികള്‍ പ്രചരിപ്പിക്കുന്ന വിധമുള്ള ചരടുവലികള്‍ ഒന്നുമല്ല.  ഇന്ത്യയിലെ ജീര്‍ണ്ണിച്ച മത രാഷ്ട്രീയ കച്ചവടം കണ്ടുകൊണ്ട് ലോകത്തെ, വികസിത രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ  അളക്കരുത്.  പുരസ്!കാരങ്ങള്‍ കിട്ടാന്‍  ഈ ചരടുവലികള്‍ നടക്കുന്നത് കേരളത്തിലും ഇന്ത്യയിലുമല്ലേ? ഇന്ത്യന്‍ പ്രസിഡന്റെ കൊടുക്കുന്ന അവാര്‍ഡുകളില്‍ രാഷ്ട്രീയ ഇടപെടലുകളില്ലേ? അവര്‍ സമ്പത്തുള്ളവര്‍ക്കുവേണ്ടി അവാര്‍ഡുകള്‍ വാങ്ങി കൊടുക്കുന്നില്ലേ?  സാഹിത്യ രംഗത്തെ ചിലര്‍ കോടിയുടെ നിറത്തില്‍ പുരസ്കാരങ്ങള്‍ വാങ്ങുന്നില്ലേ? സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങളില്‍  കോടിയുടെ നിറത്തില്‍ സാഹിത്യം എന്തെന്നറിയാത്തവര്‍ ഡയറക്ടര്‍ പദവിയില്‍ ഇരിക്കുന്നില്ലേ?  ഇന്ത്യന്‍ മത രാഷ്ട്രീയ കച്ചവടം  വിയര്‍ത്തു ജോലി ചെയ്യാത്തവര്‍ക്ക് തേന്‍തുള്ളികളാണ്. അവിടെക്ക്  ഈച്ചകള്‍ ധാരാളമായി പറന്നു വരും. എന്നാല്‍ തേനീച്ചകള്‍ വരാറില്ല. അത് ഈ ഈച്ചകളറിയണം. അതില്‍ തേനിച്ചയായ നൊബേല്‍ പുരസ്കാരം നേടിയ മദറിനെ വലിച്ചിട്ട് അധിക്ഷേപിക്കരുത്. അതില്‍ ഇന്ത്യക്കാരന്‍ അഭിമാനിക്കയാണ് വേണ്ടത്.

മണ്മറഞ്ഞ മദര്‍ മതപരിവര്‍ത്തനം നടത്തിയെന്ന അധിക്ഷേപം നടത്തുന്നവരുടെ കണ്ണുകള്‍ തുറക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരനും കാലാകാലങ്ങളിലായി മതങ്ങള്‍ മാറിവന്നവരും വ്യത്യസ്തമാര്‍ന്ന സ്ഥലങ്ങളില്‍ നിന്നും വന്നവരുമാണ്.  ഈ കൂട്ടര്‍ പ്രത്യകം ശ്രദ്ധിക്കേണ്ടത് ഇന്ത്യയില്‍ നടക്കുന്ന മതതീവ്രത എങ്ങനെ  നേരിടണമെന്നുള്ളതാണ്.  അതൊന്നും കാണാതെ മണ്മറഞ്ഞ ഒരു മഹതിയെപ്പറ്റി സ്വന്തം ദന്തഗോപുരങ്ങളിലിരുന്ന് നീട്ടിത്തുപ്പുന്നത് നന്നല്ല.   മദര്‍ മതപരിവര്‍ത്തനം നടത്തിയെന്നിരിക്കട്ടെ. കണ്ണീരും നെടുവീര്‍പ്പുമായി കഴിയുന്ന മനുഷ്യന് പുതുജീവന്‍ നല്‍കുന്നതില്‍ എന്ത് തെറ്റാണുള്ളത്? കണ്ണീരില്‍ കഴിഞ്ഞവര്‍ ഗള്‍ഫില്‍ പോയി സമ്പന്നരായി മതം മാറിയാല്‍  ഈ കൂട്ടര്‍ എന്ത് ചെയ്യും? ഇന്നത്തെ മതമൗലികവാദികളടക്കമുള്ളവര്‍ ഏത് ജാതിമതകുലത്തില്‍ നിന്ന് വന്നുവെന്ന് കുറെ പാരമ്പര്യമല്ലാതെ എന്ത് രേഖയാണ് കയ്യിലുള്ളത്? ഇന്ന് കാണുന്നതുപോലെ യുവതിയുവാക്കളെ പ്രണയം നടിച്ചു് ,  പണം മോഹിച്ചു ഭ്രാന്തമായ മതത്തിന്റ കുറ്റാകൂരിരുട്ടിലേക്ക് മദര്‍ ആരെയും കൊണ്ടുപോയിട്ടില്ലെന്ന് ഓര്‍ക്കുക.  ഇതുപോലുള്ള അധാര്‍മ്മികതയെ ധര്‍മ്മബോധത്തോടെ നേരിടാന്‍  മനോധൈര്യമില്ലാത്ത ഭീരുക്കള്‍ മതേതര മിതവാദികളുടെ മനസ്സ് ഇളക്കി മറിക്കാനും സമൂഹത്തില്‍ മതസ്പര്‍ധയും കുത്തിത്തിരിപ്പുകളും നടത്തി മനസമാധാനം നശ്ശിപ്പിക്കാന്‍ ശ്രമിക്കുന്നത് ലജ്ജാവഹം തന്നെ. മദര്‍ മതപരിവര്‍ത്തനം നടത്തിയെങ്കില്‍ അതിനുത്തരവാദികള്‍  പ്രധാനമായും ബംഗാള്‍ ഭരിച്ച ജ്യോതി ബസു സര്‍ക്കാരല്ലേ?  അദ്ദേഹം 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി 25 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു.  അദ്ദേഹത്തിനില്ലാത്ത പരാതി ഈ കുട്ടര്‍ക്ക് 2019 ല്‍ എവിടുന്നു ലഭിച്ചു എന്നറിയില്ല.  അദ്ദേഹം എന്തിനാണ് മദര്‍ തെരേസക്  വേണ്ടി പ്രതിമ നിര്‍മ്മിച്ചത്?  ബംഗാള്‍ ജനതക്ക് ജ്യോതിബസുവിലുള്ള അചഞ്ചലമായ വിശ്വാസം പോലെയായിരിന്നു പാവങ്ങള്‍ക്ക് മദറിലുള്ള വിശ്വാസം. ഇതിന്റെ  പിന്നില്‍  പത്തിവിരിച്ചാടുന്നത്  ജാതീയമായ ജീര്‍ണ്ണതയുള്ളവരും അധികാര കേന്ദ്രങ്ങളിലെ സ്തുതിപാഠകരുമാണ്.  കേരളത്തില്‍  പുരസ്കാരങ്ങളുടെ പെരുമഴക്കാലമായതിനാല്‍ സോഷ്യല്‍ മീഡിയ കുടി ഉള്‍പ്പെടുത്തി ഈ വ്യക്തിഹത്യ, അസ്സുയ, പരദൂഷണകര്‍ക്കുകൂടി ഒരവാര്‍ഡ് കൊടുക്കുന്നത് നല്ലതാണ്. അതും ഒരഭിനയമല്ലേ? നൊബേല്‍ പുരസ്ക്കാരത്തിന് സാധ്യതയില്ല. 

ഈശ്വരന്‍ എന്ന കേവലാശയത്തില്‍ നിര്‍വൃതികൊള്ളുന്നവര്‍ അറിയേണ്ടത് മദര്‍ വന്നത് പിടഞ്ഞു മരിച്ചുകൊണ്ടിരുന്ന  ഡെമോക്ലസ്സിന്റ വാള്‍പോലെ തലക്ക് മുകളില്‍ തുങ്ങി കിടന്ന അല്‍ബേനിയയില്‍ നിന്നാണ്. 1910 മുതല്‍ തുര്‍ക്കിയിലെ ഓട്ടോമന്‍, പേര്‍ഷ്യന്‍  ഭരണാധികാരികള്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം യൂഗോസ്ലോവിയയില്‍ ക്രിസ്തിയാനികളെ കൊന്നൊടുക്കിയത് 1.5 മില്യനാണ്. കൊസാവോ, സെര്‍ബിയ, സ്ലോക്കിയ, അര്‍മേനിയ മദര്‍ ജനിച്ച വടക്കേ മാര്‍സിഡോണിയയെല്ലാം ഇതില്‍ വരും.  ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ യെഹൂദന്മാരെപോലെയാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ക്രിസ്തിയാനികള്‍ കൊല്ലപ്പെട്ടത്. മതം എന്ന ഭീകരന്‍ ചെറുപ്പത്തില്‍ തന്നെ മദറിനെ വേദനിപ്പിച്ചതുകൊണ്ടാണ് പതിനെട്ടാമത്തെ വയസ്സില്‍ ഐര്‍ലണ്ടില്‍ വരുന്നത്. പിന്നീട് സ്വന്തം ഇന്ദ്രിയങ്ങളെ കിഴ്‌പ്പെടുത്തി പ്രാര്‍ത്ഥനയിലൂടെ  ധാന്യത്തിലേക്ക് വഴുതിവീണു. വാക്കുകള്‍കൊണ്ട് മുറിവ് നല്‍കുന്നവര്‍ കുറെ ചരിത്രപാഠങ്ങള്‍ അറിഞ്ഞിരിക്കണം.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജാക്രമങ്ങള്‍ ക്രമപ്പെടുത്തിയത് ശ്രീശങ്കരാചാര്യരാണ്. 1847 ല്‍ ബ്രിട്ടനില്‍ ജനിച്ച ആനിബസന്റ് ഇന്ത്യയില്‍ 1885 ഫേബിയന്‍ സൊസൈറ്റിയും 1898 ല്‍ സെന്‍ട്രല്‍ ഹിന്ദു കോളേജ് തുടങ്ങി പിന്നീടത് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയായി മാറി. ഇങ്ങനെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത എത്രയോ നന്മകള്‍ ഇന്ത്യയുടെ മുക്കിലും മുലയിലുമുണ്ട്.  സോഷ്യല്‍ മീഡിയയില്‍ എന്തും പടച്ചുവിടുന്നവര്‍ അതൊന്നും കാണുന്നില്ല. മദര്‍ അമ്പലം പണിയുകയോ പൂജാക്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ കുഷ്ഠരോഗികള്‍, നിരാലംബര്‍, പാവങ്ങളുടെ ജീവിതം മാറോട് ചേര്‍ത്ത അവര്‍ക്ക് നല്ലൊരു ജീവിതം കൊടുത്തതാണോ അവര്‍ ചെയ്ത കുറ്റം? മദര്‍ ഈ കാലയളവില്‍ ധാരാളം അപവാദങ്ങളും കേട്ടിട്ടുണ്ട്.  അതിന്റ പ്രധാന കാരണം മദര്‍ ഗര്‍ഭഛിദ്രത്തിന് എതിരായി പ്രവര്‍ത്തിച്ചു. സ്ത്രീകളെ അടിമകളെപ്പോലെ കണ്ടിരുന്ന പുരുഷന്മാരുടെ തടവറയില്‍ നിന്നും അവരെ മോചിപ്പിച്ചു.  1950 ല്‍ കല്‍ക്കട്ടയില്‍ തുടങ്ങിയ മിഷനറീസ് ഓഫ് ചാരിറ്റി 133 രാജ്യങ്ങളില്‍ 5000 ത്തിലധികം കന്യാസ്ത്രീകളാല്‍ മദര്‍ കൊളുത്തിയ ആ സ്‌നേഹദീപം ഇന്നും എരിഞ്ഞുകൊണ്ടിരിക്കുന്നു. 1997 സെപ്റ്റംബര്‍ 5 ന് മരണപ്പെട്ട ആ വാഴ്ത്തപ്പെട്ടവളെ തിരിച്ചറിയുന്നത് ജഡിക വിശ്വാസത്തെക്കാള്‍ ആത്മ വിജ്ഞാനത്തിലൂടെയാണ്.  ആ കര്‍മ്മയോഗിനിയുടെ മുന്നില്‍ ശിരസ്സ് നമിക്കുന്നു.  (www.karoorsoman.net) karoorsoman@yahoo.com.


Join WhatsApp News
Indian 2019-06-05 12:52:28
പറയുന്നതിൽ കാര്യമുണ്ട്. ശശികല മദർ തെരേസയെ മതം മാറ്റത്തിന് വന്ന കള്ളി എന്നാണു വിളിച്ചത്. അതിൽ കുഴപ്പമില്ല. ആര് പറഞ്ഞാലും  ഉള്ളത് ഇല്ലാതാവില്ല.
ഗാന്ധിയെ നിന്ദിക്കുന്നവർ എന്തും പറയും. ഗാന്ധിയെ നിന്ദിക്കാനാണല്ലോ സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. ഇപ്പോൾ ഗോഡ്‌സെയെ  പൊക്കുന്നു. കലികാലം 
No to fanaticism 2019-06-07 07:59:29
Money went to Vatican? So Vatican needs a few rupees from poor Kolkata! dont keep poison in your mind. look for truth
പിരിച്ച പണം? 2019-06-07 07:37:32
കല്‍ക്കത്തയിലെ ദാരിദ്രം കാണിച്ചു പിരിച്ച പണംകൊണ്ട് കല്‍ക്കത്തയില്‍ എന്ത് ചെയിതു? 
പണം മിക്കവാറും വത്തിക്കാന്‍ ബാങ്കില്‍ എന്നത് സോമന്‍ അറിയുന്നുണ്ടോ? ക്രിസ്തയാനികളുടെ കൈയ്യടി വാങ്ങാന്‍ പെടുന്ന പാഡ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക