Image

കത്വ: സൂത്രധാരന്‍ ക്ഷേത്രപൂജാരി സഞ്‌ജി റാമെന്ന്‌ കോടതി

Published on 10 June, 2019
കത്വ: സൂത്രധാരന്‍ ക്ഷേത്രപൂജാരി സഞ്‌ജി റാമെന്ന്‌ കോടതി

പഠാന്‍കോട്ട്‌: കത്വയില്‍ എട്ടുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ ക്ഷേത്രപൂജാരി സഞ്‌ജി റാം. കേസില്‍ ആറുപ്രതികളെയാണ്‌ കോടതി ശിക്ഷിച്ചത്‌.

സഞ്‌ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുറ്റകൃത്യം നടക്കുന്ന സമയത്ത്‌ താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ്‌ ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന്‌ വിശാല്‍ വാദിച്ചിരുന്നു. ഇതിന്‌ തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിശാലിനെ വെറുതെ വിട്ടത്‌.

സഞ്‌ജി റാമിനു പുറമേ ആനന്ദ്‌ ദത്ത, പര്‍വേഷ്‌ കുമാര്‍, ദീപക്‌ ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക്‌ രാജ്‌ എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. സഞ്‌ജി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിലാണ്‌ പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്‌തത്‌.

സഞ്‌ജി റാമിന്റെ ബന്ധുവാണ്‌ ആനന്ദ്‌ ദത്ത്‌. സ്‌പെഷ്യല്‍ ഓഫീസര്‍മാരായ ദീപക്‌ ഖജൂരി, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത്‌ പര്‍വേശ്‌ കുമാര്‍ എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയിരുന്നു.

ഇവര്‍ക്കുള്ള ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്‌ക്കുശേഷം നടക്കും. അതിനുശേഷം വിധി പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.

2018 ജനുവരിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ജനുവരി 17നാണ്‌ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കേസില്‍ അന്വേഷണം നടത്തിയ പൊലീസ്‌ പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച്‌ ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട്‌ കൊല്ലപ്പെടുകയുമായിരുന്നെന്ന്‌ കണ്ടെത്തിയിരുന്നു.


ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത്‌ താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ്‌ എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതെന്നാണ്‌ ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്‌. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ്‌ സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്‌.

ജനുവരി പത്തിന്‌ രസനയിലെ വീടിന്‌ പരിസരത്ത്‌ നിന്ന്‌ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക