Image

നടക്കുന്നത്‌ സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമം'; സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍

Published on 18 June, 2019
നടക്കുന്നത്‌ സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമം'; സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍

കോഴിക്കോട്‌: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എ.എന്‍ ഷംസീര്‍. മാധ്യമങ്ങള്‍ക്ക്‌ ആക്രമിക്കപ്പെട്ടയാളോടുള്ള സ്‌നേഹമല്ലെന്നും സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.

തലശ്ശേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ്‌ ഷംസീറിന്റെ പ്രതികരണം. ഷംസീറിനോടൊപ്പമുള്ളവരാണ്‌ തന്നെ ആക്രമിച്ചതെന്നും വടകരയിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന പി. ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ്‌ വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ നേരത്തേ ആരോപിച്ചിരുന്നു.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട്‌ ചൂണ്ടിക്കാട്ടിയതിന്‌ എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന്‌ സി.ഒ.ടി നസീര്‍ നേരത്തേ ആരോപിച്ചിരുന്നു.

 `തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട്‌ ചൂണ്ടിക്കാട്ടിയതിന്‌ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി അടിച്ചു കാലുമുറിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്‌. ക്രമക്കേടുകളെക്കുറിച്ച്‌ ഒരു യോഗത്തില്‍ ആദ്യം ഉന്നയിച്ചതു ഞാനാണ്‌. രണ്ടാമതും മൂന്നാമതും എഴുന്നേറ്റവരെ സംസാരിക്കാന്‍ വിടാതെ ഇരുത്തി. എന്നോടും ഇരിക്കൂ, അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞിരുന്നു.'- നസീര്‍ പറഞ്ഞു.

ഷംസീറിന്റെ പേര്‌ വെറുതെ പറഞ്ഞതല്ല. അക്രമിക്കാനുണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത്‌ പൊലീസാണ്‌. ഷംസീര്‍ എനിക്ക്‌ അടുത്തറിയാവുന്ന ആളാണ്‌. ഒരു നിയന്ത്രണവുമില്ലാതെ എന്റെ വീട്ടില്‍ ഇടപഴകിയിരുന്ന ആളായിരുന്നു. 

അദ്ദേഹത്തിന്റെ മാതാവിനു സുഖമില്ലാതെ വരുമ്പോള്‍ ഞാനാണ്‌ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്‌. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ശത്രുവാകുന്നതാണ്‌ എനിക്കു മനസ്സിലാകാത്തത്‌.

ആരുപറഞ്ഞിട്ടാണ്‌ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നു കുണ്ടുചിറയിലെ പൊട്ടി സന്തോഷിനെ ചോദ്യംചെയ്‌താല്‍ മനസ്സിലാകും. ഇയാള്‍ പറഞ്ഞിട്ടാണ്‌ അക്രമം നടത്തിയതെന്ന്‌ കേസില്‍ അറസ്റ്റിലായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.'- നസീര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക