Image

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഇടതു സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളുടെ മുഖം

Published on 21 June, 2019
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഇടതു സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളുടെ മുഖം
ദമാം: പ്രവാസി സംരംഭകര്‍ കേരളത്തില്‍ നിരന്തരം ആത്മഹത്യ ചെയ്യുന്നത് ഇടതു സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നയങ്ങള്‍ മൂലമാണെന്ന് ഒഐ സി സി ദമ്മാം റീജണല്‍ കമ്മിറ്റി ആരോപിച്ചു. ആന്തൂര്‍ നഗരസഭ യുടെ നിഷേധാത്മക നിലാപാടുമൂലം പ്രവാസിയായ സാജന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് .

പുനലൂരില്‍ പ്രവാസി സംരംഭകനായ സുഗതന്‍ ആരംഭിച്ച വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ കൊടിനാട്ടി തടസം സൃഷ്ടിച്ചത് സിപിഐ ആണെങ്കില്‍ കണ്ണൂരില്‍ ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണും സിപിഎം നേതാവ് ഗോവിന്ദന്‍ മാഷിന്റെ ഭാര്യയുമായ പി.കെ. ശ്യാമളയാണ്. പുനലൂരില്‍ നോക്കു കൂലി നല്‍കാത്തതാണ് കാരണമായതെങ്കില്‍ ആന്തൂരില്‍ സിപിഎമ്മിലെ ഗ്രൂപ്പ് വടംവലിയാണ് പ്രവാസി വ്യവസായിക്കു ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും ഒഐ സി സി ദമ്മാം റീജണല്‍ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

നിക്ഷേപകരേയും വ്യവസായ സംരംഭകരേയും ചാക്കിട്ടു പിടിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുപണം ധൂര്‍ത്തടിച്ചു യാത്ര നടത്തുമ്പോഴാണ് ഒരു ജീവിത കാലം മുഴുവന്‍ അധ്വാനിച്ചു നേടിയ സമ്പാദ്യവുമായി നാട്ടില്‍ ചെറിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് നിയമത്തിന്റെ നൂലാമാലകളും രാഷ്ട്രീയ വ്യക്തി താല്പര്യങ്ങളും നിമിത്തം ജീവിതം തന്നെ നശിപ്പിക്കേണ്ടിവരുന്നതെന്നു ഒ ഐ സി സി ദമാം റീജണല്‍ കമ്മിറ്റിപ്രസ്താവനയില്‍ പറഞ്ഞു.

ലോക കേരള സഭയില്‍ പറഞ്ഞ ഒരു പ്രഖ്യാവനവും നടപ്പിലാക്കുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നതിന്റെ തെളിവാണ് പ്രവാസികള്‍ക്കു നേരെയുള്ള ഇത്തരം നിഷേധ നിലപാടുകളെന്നും ബിജു കല്ലുമല ആരോപിച്ചു .

പ്രവാസിയായ സാജന്റെ മരണത്തിനു കാരണക്കാരിയായ നഗര സഭ അധ്യക്ഷ ശ്യാമളക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ഒ ഐ സി സി ദമ്മാം റീജണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു .കേരള സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പി.കെ. ശ്യാമളക്കെതിരെ സിപിഎം നടപടി എടുക്കണമെന്നും ഒഐ സി സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക