Image

ബിനോയ് കോടിയേരി വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Published on 23 June, 2019
ബിനോയ് കോടിയേരി വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ മുംബൈ ഒഷിവാര പോലീസ് അന്വേഷണം നടത്തുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. മകന്‍ ചെയ്ത പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധ്യമല്ലെന്നും, എപ്പോഴും മകന് പിന്നാലെ നടക്കാനാവില്ലെന്നും, മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പരണിതഫലം അവന്‍ തന്നെ അനുഭവിക്കണമെന്നും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കര്‍. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം, ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ. എന്ന് ജയശങ്കര്‍ തന്‍റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാർടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണ്.

ബിനോയുടെ പേരുമായി ബന്ധപ്പെടുത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്താൻ വർഗശത്രുക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം അപലപനീയമാണ്. ബിനോയ് ഒരു സ്വതന്ത്ര പൗരനാണ്. അദ്ദേഹത്തിന് പീഡനമോ വഞ്ചനയോ നടത്താൻ ആരുടെയും അനുവാദം ആവശ്യമില്ല. ബിനോയ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ.കോടിയേരി ഇതുവരെ മനസിലാക്കിയിരുന്നില്ല. മലയാള മനോരമയിലെ വാർത്ത കണ്ടാണ് സഖാവ് ബിഹാറിൽ തനിക്കൊരു പേരക്കുട്ടിയുളള കാര്യം അറിഞ്ഞത്.

ബിനോയ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ പാർടി അതിനെ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ഇല്ല. അദ്ദേഹത്തിന് രാഷ്ട്രീയമായോ നിയമപരമായോ പിന്തുണ നൽകില്ല. ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന സിപിഐ(എം)പാർടിയുടെ അനുഭാവം എല്ലായ്പ്പോഴും ഇരയോടൊപ്പമാണ്.

അതേസമയം, ബിനോയെ മുൻനിർത്തി സ.കോടിയേരി ബാലകൃഷ്ണനെയും പാവങ്ങളുടെ ആശാകേന്ദ്രമായ പാർടിയെയും അപകീർത്തിപ്പെടുത്താനുളള ശ്രമത്തിനെതിരെ നാം ജാഗ്രത പാലിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ തേജോവധം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പോലീസും ആ ഗൂഢാലോചനയിൽ പങ്കുചേർന്നത് തികച്ചും സ്വാഭാവികം.

ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക