Image

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്; 28ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്ട് അംബ്രല്ല മാര്‍ച്ച്‌

Published on 24 June, 2019
സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്; 28ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്ട് അംബ്രല്ല മാര്‍ച്ച്‌

കോഴിക്കോട്: മുപ്പത് വര്‍ഷം മുമ്ബുള്ള കസ്റ്റഡി മരണ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്ലിം യൂത്ത് ലീഗ്. ജൂണ്‍ 28ന് വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ് കോഴിക്കോട് അംബ്രല്ല മാര്‍ച്ച്‌ സംഘടിപ്പിക്കും. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാര്‍ച്ചില്‍ പങ്കെടുക്കും. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തിലാണ് അംബ്രല്ല മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.

1989ല്‍ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിന് ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജാം നഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്. ജാം ജോധ്പൂരില്‍ നടന്ന വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വൈഷ്ണവി അടക്കമുള്ള എകദേശം 150 പേരെ കസ്റ്റഡിയിലെടുത്തത്.

ഒമ്ബത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസമാണ് ഇയാള്‍ മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണമായത് എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ കാരണമായിരുന്നു ഇത്.

2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്. 1996ല്‍ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്‌പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണു സഞ്ജീവിനെതിരായ നടപടികള്‍ തുടങ്ങിയത്. അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണത്തില്‍ 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍നിന്നു പുറത്താക്കി.

എന്നാല്‍ തനിക്കെതിരെ നീതിപൂര്‍വ്വമായ വിചാരണ നടന്നിട്ടില്ലെന്നാണ് സഞ്ജീവ് ഭട്ട് വാദിക്കുന്നത്. ഒരാഴ്ച മുമ്ബ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഭട്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. പ്രോസിക്യൂഷന്‍ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതില്‍ 32 പേരെ മാത്രമാണ് വിചാരണ വേളയില്‍ വിസ്തരിച്ചത്.

നിര്‍ണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തില്‍ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികള്‍ എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക