ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു തുടരില്ലെന്നും എന്നാൽ, മുൻനിരയിൽനിന്ന് കോണ്‍ഗ്രസിനുവേണ്ടി സജീവമായി പോരാടുമെന്നും രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന നേതാക്കളുടെ ആവശ്യം ഇന്നലെ രാവിലെ നടന്ന കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ ആവർത്തിച്ചു നിഷേധിച്ചെങ്കിലും ഒളിച്ചോടാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടെ, പകരം താത്കാലിക പ്രസിഡന്റു വേണോ, ചെറിയ ഭരണ സമിതി വേണോ തുടങ്ങിയ കാര്യങ്ങളിൽ കോണ്‍ഗ്രസ് നേതൃത്വത്തിനു വൈകാതെ തീരുമാനം എടുക്കേണ്ടിവരും. എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിസന്ധി മറികടക്കാൻ അനൗപചാരിക കൂടിയാലോചനകൾ തുടങ്ങി.
മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂരും മനീഷ് തിവാരിയും രാഹുൽ തുടരേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചെങ്കിലും എന്തു കൊണ്ടു തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റതിന് ആർക്കും ഉത്തരവാദിത്വം ഇല്ലാത്ത സ്ഥിതി അനുവദിക്കാനാകില്ലെന്നും താൻ അത് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കു പകരം പാർട്ടിയെ നയിക്കാൻ ബദൽ സംവിധാനം കണ്ടെത്തേണ്ടവർ അതു ചെയ്യാതെ പാർട്ടിയെ ദുർബലപ്പെടുത്തരുതെന്നും രാഹുൽ പറഞ്ഞു. രാഹുൽ പറയുന്നത് ശരിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് യോഗത്തിൽ പറഞ്ഞു. അധ്യക്ഷത വഹിച്ച സോണിയാ ഗാന്ധിയാകട്ടെ എല്ലാം കേട്ടിരുന്നതല്ലാതെ ഇടപെട്ടില്ല.