മദ്ധ്യവയസ്സിലെത്തുന്ന ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ തമ്മില്‍ ഒരു
കണ്ടുകൂടായ്‌ക വരുമത്രേ. ഇതിനു കാരണമായി ആധുനിക മനഃശാസ്ര്‌തജ്‌ഞന്മാര്‍ നിരത്തുന്ന
കാരണങ്ങള്‍ ..പുരുഷന്റെ ധാതുക്ഷയം, സ്‌ത്രീയുടെ ആര്‍ത്തവവിരാമവും തന്മൂലം
നഷ്‌ടപ്പെടുന്ന ആര്‍ദ്രതയുമൊക്കെയാണു. സംഗതി ശരിയായിരിക്കാം.ഹൃദയ സരസ്സിലെ
പ്രണയപുഷപ്‌മേ ഇനിയും നിന്‍ കഥ പറയൂ... എന്നു പാടിയ ഇരുപത്തിയഞ്ചുകാരന്‍
നാല്‍പ്പതിയൊമ്പതാം വയസ്സില്‍ ആ പ്രണയ പുഷ്‌പത്തെ നോക്കി പറയുന്നു. `നിന്നെ
കെട്ടിയെടുത്ത അന്നു തുടങ്ങി എന്റെ കഷ്‌ടകാലം'. ഓരോ തുടിപ്പിലും എന്റെയീമാനസമാ പേരു
ജപിക്കുന്നുണ്ടെങ്കിലും ... എന്നു പാടിയ ഇരുപത്തിയൊന്നുകാരി `എന്റെ കര്‍ത്താവെ
ഇതിയാനെക്കൊണ്ട് ഞാന്‍ മടുത്തു എന്നു ഒരു നാല്‍പത്തിയഞ്ചിനോടടുക്കുമ്പോള്‍
മുറുമുറുക്കാന്‍ തുടങ്ങുന്നു.
അതോടൊപ്പം കണ്ണിനു വരുന്ന കാഴ്‌ചക്കുറവും
അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ആ കണ്ടു കൂടായ്‌മ വരുത്തി വക്കുന്ന വിനകള്‍
രസകരവും അതേ സമയം ആപത്ത് വിളിച്ചു വരുത്തുന്നവയുമായിരിക്കും. അയലത്തെ സുന്ദരിമാരെ
ഒരിക്കലെങ്കിലും ലൈനടിക്കാത്ത ഒരു പുരുഷ ലൈന്‍മാനുമില്ലെന്നാണു ജീവന്റെ കണക്ക്
പുസ്‌തകം പറയുന്നത്.നല്ലവനാണെന്ന് പറയുന്ന മനുഷ്യന്‍ പ്രസ്‌തുത കുറ്റം
നിഷേധിക്കുമ്പോള്‍ യൂറോപ്പില്‍ നിന്ന് ഒരു താടിക്കാരന്‍ ചിരിച്ചുകൊണ്ട് പറയുന്നു,
സംഗതി പുറത്ത് പറയല്ലേ മോനേ.. ദിനേശാ.... നിനക്ക് ചില വശക്കേടുകള്‍ ഉണ്ടെന്ന
വിവരം ബുദ്ധിയുള്ളവര്‍ മനസ്സിലാക്കും. സദാചാരം ഭൂമിയില്‍ ആദ്യം കൊണ്ടു വന്ന
മനുഷ്യനെ പരിശോധിച്ചാല്‍ കാണാം അയാളുടെ പുരുഷത്വം തണ്ടൊടിഞ്ഞ താമര പോലെ
നിര്‍ജ്‌ജീവമായിരിക്കുന്നത്. സ്വന്തം ദൗര്‍ബല്യങ്ങളില്‍ മനം നൊന്ത് മറ്റുള്ളവരും
തന്നെപോലെ - അവര്‍ കരുത്തരായാലും കഷ്‌ടപ്പെടണമെന്ന ഉദ്ദേശ്യമേ ആ സദാചാര പുരുഷനു
ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് വീര്‍പ്പുമുട്ടി കവികള്‍ പാടി. അവര്‍ വികാര
ജീവികളാണല്ലോ? കണ്ണും പൂട്ടി വായും മൂടി ഞാനിരിക്കുന്നു , കണ്ണിന്‍ മുന്നില്‍ പാല്‍
പ്രഥമന്‍ ഉറുമ്പരിക്കുന്നു. ഉറുമ്പരിച്ചാലും നിന്നെകൂണ്ട് തീറ്റിക്കില്ല എന്ന്
സദാചാര വീരന്‍/വീര. ഈ സദാചാര വീരകള്‍ക്കും വീരന്മാര്‍ക്കും കുറച്ച് വയാഗ്ര
ഗുളികകള്‍ കൊടുത്ത് മണിയടിച്ച് നോക്കണം. അവരുണ്ടാക്കിയ കഠിന നിയമങ്ങള്‍ക്ക്
ഒരയവ് വരുത്താന്‍. പറഞ്ഞ് വന്നത് കണ്ടു
കൂടായ്‌കയെപ്പറ്റിയാണല്ലോ?
ന്യൂയോര്‍ക്കിലെ ചില ദിവസങ്ങള്‍
അതിമനോഹരങ്ങളാണ്. പൊന്നിളം വെയിലും ആകാശ നീലിമയില്‍ ഉമ്മവക്കുന്ന വെണ്മേഘങ്ങളും,
പുഞ്ചിരി തൂകി നില്‍ക്കുന്ന പൂക്കളും ഇംഗ്ലീഷ് പാട്ടു പാടുന്ന കിളികളും (നമ്മുടെ
മലയാളക്കരയിലെ കിളികള്‍ പാടുന്ന മലയാളം പാട്ടില്‍ നിന്നും വ്യത്യസ്‌ഥമായി)
ചിലപ്പോള്‍ പൂമര ചില്ലകളില്‍ ഇരുന്ന് (കദളിവാഴ കയ്യും കാക്കയും
ഇല്ലാത്തത്‌കൊണ്ട്) വിരുന്നു വിളിക്കുന്ന കുഞ്ഞ് കിളികളും അങ്ങനെ സ്വര്‍ഗ്ഗം
ഭൂമിയിലേക്ക് ഇറങ്ങി വരുന്നപോലെയുള്ള ഒരു ദിവസം ഷോപ്പിംഗ് കഴിഞ്ഞ് കാര്‍
ഗരേജില്‍ പാര്‍ക്ക് ചെയ്‌ത് പാട്ടും പാടി വീടിന്റെ തുറന്ന് കിടന്നിരുന്ന
പുറകിലത്തെ വാതിലിലൂടെ കയറി ചെന്നപ്പോള്‍ ഡൈനിങ്ങ് ടേബിളില്‍ ചാരി നിന്ന് ഭാര്യ
എന്തോ വായിക്കുന്നത് അയാള്‍ കണ്ടു. അവള്‍ സാരിയാണ്‌ഉടുത്തിരിക്കുന്നത്,.
ഇന്നവള്‍ക്ക് തോന്നിക്കാണും കവിഹൃദയമുള്ള ഭര്‍ത്താവിനെ
അതിശയപ്പെടുത്തിക്കളയാമെന്ന്. സാരി ഉടുക്കുമ്പൊള്‍ സ്‌ത്രീകള്‍ സുന്ദരിമാരാകുന്നു.
അയാള്‍ക്ക് ഏറ്റവും പ്രിയമാണ് ഭാര്യ വീട്ടിലും സാരി ഉടുക്കുന്നത്. ളോഹ പോലെയുള്ള
വീട്ടുടുപ്പിട്ട് വരുന്ന ഭാര്യമാരെ നോക്കി `കളഭത്തില്‍ മുങ്ങിവരും
കളിത്തോഴിയെന്നോ, എന്റെ മോഹം തീരും വരെ നീ എന്നില്‍ വന്നു നിറയൂ'' എന്നൊക്കെ
പാടാന്‍ റൊമാന്റിക്കായ ഭര്‍ത്താക്കന്മാര്‍ക്ക് തീര്‍ച്ചയായും പ്രയാസമായിരിക്കും.
ളോഹ ഒരു ദിവ്യവേഷവും അതിനെ ബഹുമാനിക്കയും വേണ്ടപ്പോള്‍ സൗകര്യത്തിനു വേണ്ടി ആ
മാതൃകയില്‍ സ്‌ത്രീകള്‍ വീട്ടിലുടുക്കാന്‍ അതുപയോഗിക്കുന്നത് ദൈവദോഷമക്ലേ?
എന്നാല്‍ ഭാര്യക്ക് കത്തനാരുടെ ളോഹപോലുള്ള ആ സാധനം ഇടാനാണു താല്‍പ്പര്യം. സാരി ഒരു
അപൂര്‍വ്വ വസ്‌തുവായി മാറാന്‍ പോകുന്നു. വീട്ടിലും പുറത്തും. കണ്ടിട്ടില്ലേ നമ്മള്‍
മലയാളി കടകളില്‍ ചെല്ലുമ്പോള്‍ അവിടെ വരുന്ന മിക്ക സ്‌ത്രീകളും പാന്റും
ഷര്‍ട്ടുമാണു ധരിച്ചിരിക്കുന്നത്. ഹിന്ദുസ്‌ഥാനിലെ സാരി ചുറ്റിയ സുന്ദരിമാരെ കണ്ടു
കാമദേവനു കോടികണക്കിനു അമ്പുകള്‍ ഒടിയുന്നു എന്നു കണ്ടത്‌കൊണ്ടാകാം അങ്ങേരെ ശിവന്‍
(മറ്റെ കഥയും ശരി തന്നെ) ദഹിപ്പിച്ച് കളഞ്ഞത്. എന്നിട്ടും അനംഗനായി അദ്ദേഹം അവിടെ
ചുറ്റി പറ്റി നടക്കുന്നുണ്ടെങ്കിലും അമേരിക്കയിലേക്ക് വിസ തരപ്പെട്ടൂ കാണുകയില്ല.
സാരി ചുറ്റിയാല്‍ ഇന്ത്യക്കാരാണെന്നറിയുമെന്ന പേടികൊണ്ടാണ് ഞങ്ങള്‍ ഈ പുരുഷവേഷം
വലിച്ച് കയറ്റുന്നത് എന്ന് ഒരമ്മച്ചി പറഞ്ഞത് ഓര്‍ക്കുന്നു. എന്റെ പൊന്നമ്മച്ചി
( അമ്മച്ചി എന്നാല്‍ ബഹുമാനപ്പെട്ട മദ്ധ്യവയസ്‌ക എന്നര്‍ഥത്തില്‍) കാക്ക
കുളിച്ചാല്‍ കൊക്കാകുമോ എന്നു മനസ്സില്‍ അതിനു മറുപടി പറഞ്ഞു.
ഭാര്യ
തനിക്ക് ഇഷ്‌ടമുള്ള വേഷത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പിന്നെ വെറുതെ
ഇരിക്കുന്നത് എങ്ങനെ? അവളെ പിന്നില്‍ കൂടി ചെന്ന് ആലിംഗനം ചെയ്‌തു. തൊട്ടു
തൊട്ടില്ല തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ എന്നു പറയുന്നപോലെ അവളുടെ ശരീരം
ആ സ്‌പര്‍ശനത്തില്‍ കോരിത്തരിച്ചെന്ന് മനസ്സിലായി. വായിച്ചിരുന്ന മാസിക താഴെ വീണു.
ഒരു നവവധുവിനെപ്പോലെ അവളുടെ ശ്വാസമിടുപ്പിന്റെ ഗതി കൂടുന്നു. വിവാഹ വാര്‍ഷികങ്ങള്‍
അനവധി കഴിഞ്ഞിട്ടും ജീവിതത്തില്‍ പുതുമകള്‍ കണ്ടെത്താന്‍ കഴിവുള്ളവര്‍ കവികള്‍,
എഴുത്തുകാര്‍, അവരുടെ ഭാര്യമാര്‍ക്ക് നിത്യ താരുണ്യം, എന്നും മധുവിധു.
ഒരു
നിമിഷം തരൂ നിന്നിലലിയാന്‍ എന്ന് മൂളിക്കൊണ്ട് അവളെ അങ്ങനെ
കരവലയത്തിനുള്ളിലൊതുക്കി നിന്നപ്പോള്‍ അവളുടെ തലമുടിക്കെട്ടില്‍ നിന്ന് പതിവുള്ള
സുഗന്ധം വന്നില്ല. ശരീരത്തിനു ഒരു പുതിയ ഗന്ധം. ചിലപ്പോള്‍ പുതിയ പെര്‍ഫൂം
ഉപയോഗിച്ചിരിക്കാം. അവളുടെ ശരീരത്തിനു അല്‍പ്പം കട്ടിവച്ചപോലെ, നട്ടുട്ട നേരത്ത്
മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മ, ഭര്‍ത്താവിന്റെയാണെങ്കിലും
ആശ്ശേഷത്തില്‍ തരിച്ച് നിന്നപ്പോള്‍ തൊലിക്ക് കട്ടി കൂടിയതാകാം. എത്രയോ വര്‍ഷം
പരിചയ്‌മുള്ള ശരീരമാണ്. അതു കൊണ്ട് ഇങ്ങനെയൊക്കെ ചിന്തകള്‍ വരുന്നത് സ്വാഭാവികം.
അല്ല കട്ടി തൊലിപ്പുറമെ മാത്രമല്ല മാംസളമായ ശരീരത്തിനും കരുത്ത് കൂടിയിരിക്കുന്നു.
ചാരി നിന്നിട്ടും അവള്‍ക്ക് ഉയരം കൂടുതല്‍. സാരി ചുറ്റിയത്‌കൊണ്ട് ഹൈഹീല്‍ഡ്
ചെരിപ്പില്‍ കയറി നില്‍ക്കുന്നത് കൊണ്ടായിരിക്കാം. സ്‌ത്രീകളുടെ ശരീരത്തിനു എത്ര
വേഗം മാറ്റം വരുന്നു. ഒന്നോ ഒന്നില്‍ കൂടുതല്‍ ദിവസങ്ങളോ തമ്മില്‍ അകന്നു നിന്നാല്‍
അനുഭവപ്പെടുന്ന വ്യത്യാസങ്ങളാകം. ഭാര്യമാര്‍ പലപ്പോഴും പല അഭിപ്രായങ്ങള്‍
ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുമത്രെ. അയാളുടെല്‌പഒരു സുഹൃത്ത്‌്
പറഞ്ഞത് അപ്പോള്‍ ഓര്‍ത്തു. മദ്ധ്യവയസ്സ് പ്രമാണിച്ച് ലൈംഗികബന്ധം മാസത്തില്‍
ഒരിക്കല്‍ മതി എന്ന് ഭാര്യയുടെ വിധി പ്രസ്‌താവനയുണ്ടായത്രെ.
അതിനയാള്‍
സുഹൃത്തിനോട് മറുപടി പറഞ്ഞത് ഇങ്ങനെയാണു. വ്യഭിചാരം എന്ന വാക്കുണ്ടാക്കിയത്
തന്റെ സഹധര്‍മ്മിണിയെപോലെയുള്ളവരാണ്. കാരണം അത്തരം അവസരങ്ങളില്‍ പുരുഷന്‍
ചിലപ്പോള്‍ മറുവഴികള്‍ തേടിപോകുന്നു. സ്വയം ഒന്നിനും സമ്മതിക്കുകയുമില്ല അതിനു
തയ്യാറുള്ളവരുടെ അടുത്ത് പോയാല്‍ കുടുംബ കലഹവും. ആറാം പ്രമാണത്തിന്റെ
(കത്തോലിക്കരുടെ കണക്ക് പ്രകാരം) പ്രസക്‌തിയെപ്പറ്റി പ്രസംഗങ്ങളും. പെണ്ണുങ്ങള്‍
പുല്‍കൂട്ടിലെ പട്ടിയെപോലെ തിന്നുകയുമില്ല, തീറ്റിക്കയുമില്ല. താങ്കള്‍ ഏതെങ്കിലും
പ്രാര്‍ഥനാഗ്രൂപ്പില്‍ ചേരാന്‍ നോക്കുക.
ആ സംഭവം മനസ്സിലൂടെ പായുമ്പോള്‍
ഭാര്യ കരവലയത്തില്‍ ഒരു പൂച്ചക്കുട്ടിയെപോലെ ഒതുങ്ങി നില്‍ക്കുകയാണു. ആരും
കാണണ്ടെന്ന് കരുതി അവള്‍ കണ്ണടച്ചു കാണും. പിന്‍ തിരിഞ്ഞ് നില്‍ക്കുന്ന അവളുടെ
നിതംമ്പങ്ങളില്‍ താളം പിടിക്കാന്‍ അയാളുടെ മോഹങ്ങള്‍ തമ്പുരു മീട്ടുകയാണ്.
അനുഭൂതികളുടെ മേളങ്ങള്‍ അങ്ങനെ മുറുകുമ്പോള്‍, മുഴങ്ങുമ്പോള്‍ കയ്യില്‍ ചായ
ട്രേയുമായി ളോഹ പോലുള്ള വസ്ര്‌തം ധരിക്ല് ഭാര്യ വരുന്നു. കുരിശ്ശ് കണ്ട
ചെകുത്താനെപ്പോലെ പിടഞ്ഞ് മാറി '' നീയ്യോ` എന്ന് ശബ്‌ദം പുറപ്പെടുവിച്ചു.
അപ്പോള്‍ പിന്നെ ഇതാര് എന്ന് ചോദിക്കവേ ഭാര്യയുടെ സ്‌നേഹിത ഒന്നുമറിയാത്തപ്പോലെ
പുറം തിരിഞ്ഞതും ഒപ്പമായി. മനസ്സില്‍ അല്‍പ്പം കലയുണ്ടെങ്കില്‍ രക്‌ത സമ്മര്‍ദ്ദം
തീരെ ഉണ്ടാകില്ല. ആ ഭൂമി കുലുക്ക സമയത്തും തോന്നിയത് എന്തൊരു നാടകീയമായ
മുഹുര്‍ത്തം എന്നാണു. ഷാജി കൈലാസിനു സംവിധാനം ചെയ്യാന്‍ പറ്റിയ രംഗമെന്നും.
ഭാര്യയുടേയും സ്‌നേഹിതയുടേയും നാക്കിറിങ്ങപോയ ആ നേരത്ത് അവര്‍ കേള്‍ക്കെ അയാള്‍
പറഞ്ഞു. ഈ നശിച്ച പ്രോഗ്രെസ്സീവ് ലെന്‍സ് മാറ്റണം. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
ഭാര്യമാരാക്കുന്നതും ഭവാന്‍.ഈ കണ്ണടകൊണ്ട് ആളെ തിരിച്ചറിയാന്‍
പ്രയാസമായിരിക്കുന്നു. പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരാളെ
പ്രത്യേകിച്ച്.
സ്‌നേഹിതയുടെ മുഖഭാവത്തില്‍ ഒരു സിനിമാഗാനം
ഊറിവരുന്നുണ്ടായിരുന്നു. മിഴികൊണ്ടു മിണ്ടുന്ന മനസ്സിന്റെ ഭാഷ എനിക്കറിയുമെന്നും
നടിച്ച് നിന്നു, കൈവിരല്‍ ഞൊടിച്ച് നിന്നു. പിന്നെ അവര്‍ യാത്രയായി. അവര്‍ അയാളെ
പരീക്ഷിച്ചതായിരിക്കാം. ഇനിയെന്ന് കാണും നമ്മള്‍ എന്നൊരു കുസൃതിപ്പാട്ടു ഭാര്യ
കേള്‍ക്കാതെ അയാള്‍ മൂളി. അന്നു രാത്രി കിടക്കുമ്പോള്‍ ഭാര്യ പരറഞ്ഞു. `കണ്ണട നാളെ
തന്നെ മാറ്റണം. അല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ കണ്ടു കൂടായ്‌ക വന്നെങ്കിലോ?'