Image

സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ഷാരൂഖ്‌ ഖാന്‍

Published on 17 May, 2012
സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ഷാരൂഖ്‌ ഖാന്‍
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തിനിടെ വാങ്കഡെ സ്റ്റേഡിയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നോടും മകളോടും മോശമായി പെരുമാറുകയായിരുന്നുവെന്ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍. സുരക്ഷയുടെ പേരില്‍ മക്കളെ അവര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. മോശം പെരുമാറ്റത്തിലൂടെ തന്നെ പ്രകോപിപ്പിച്ചപ്പോഴാണ് താനും രോഷം കൊണ്ടതെന്നും ഈ സ്ഥിതിയിലാണെങ്കില്‍ ഇനിയും വാങ്കഡെയില്‍ പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഷാരൂഖ് പറഞ്ഞു.

സംഭവത്തില്‍ മാപ്പുപറയാന്‍ താന്‍ തയാറല്ലെന്നും ഉദ്യോഗസ്ഥരാണ് മാപ്പുപറയേണ്ടതെന്നും ഷാരൂഖ് പറഞ്ഞു. മദ്യപിച്ചിരുന്നുവെന്ന ആരോപണവും ഷാരൂഖ് നിഷേധിച്ചു. ഒരു സ്ത്രീക്ക് നേരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണവും ശരിയല്ലെന്നും ഷാരൂഖ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്- കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയായിരുന്നു മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖും സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. സംഭവത്തില്‍ ഷാരൂഖിനെതിരേ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഷാരൂഖിനെ വിലക്കാനും അസോസിയേഷന്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാരൂഖിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക