Image

എസ്- ബാന്‍ഡ് ഇടപാട്: മാധവന്‍ നായര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കിയിരുന്നതായി സര്‍ക്കാര്‍

Published on 17 May, 2012
എസ്- ബാന്‍ഡ് ഇടപാട്: മാധവന്‍ നായര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കിയിരുന്നതായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിവാദമായ എസ്- ബാന്‍ഡ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംഭവം അന്വേഷിച്ച മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹ അധ്യക്ഷനായ ഉന്നതതല സമിതി ജി. മാധവന്‍ നായര്‍ക്ക് വ്യക്തിപരമായി വിശദീകരണം നല്‍കുന്നതിന് അവസരം നല്‍കിയിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര മന്ത്രി വി. നാരായണസ്വാമി വ്യക്തമാക്കി. 

രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് വി. നാരായണസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും ഉന്നതതല സമിതി വിശദീകരണം തേടിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മാധവന്‍ നായരുള്‍പ്പെടെ നാല് ശാസ്ത്രജ്ഞരെ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കിയതെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടികളെന്ന് ജി. മാധവന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടി മീഡിയയും തമ്മില്‍ എസ്- ബാന്‍ഡ് സ്‌പെക്ട്രത്തിനായി ഉണ്ടാക്കിയ കരാറാണ് വിവാദമായത്. 

ഇടപാടില്‍ മാധവന്‍നായര്‍ക്ക് വീഴ്ച പറ്റിയതായി സിഎജി റിപ്പോര്‍ട്ടിലും കുറ്റപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക