Image

നടിക്കു മര്‍ദനം 'ഡ്രാക്കുള' കീഴടങ്ങി; ജാമ്യമെടുത്തു

Published on 09 June, 2012
നടിക്കു മര്‍ദനം 'ഡ്രാക്കുള' കീഴടങ്ങി; ജാമ്യമെടുത്തു
കൊച്ചി: വിനയന്റെ പുതിയ സിനിമ ഡ്രാക്കുളയിലെ നായികയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സുധീര്‍ പോലീസില്‍ കീഴടങ്ങി ജാമ്യമെടുത്തു. സിനിമയില്‍ ഡ്രാക്കുളയായിട്ടാണ് സുധീര്‍ വേഷമിടുന്നത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് കടവന്ത്ര സ്‌റ്റേഷനിലെത്തി സുധീര്‍ കീഴടങ്ങിയത്. 25000 രൂപയുടെയും രണ്ടു ആള്‍ ജാമ്യത്തിലുമാണ് ഇയാളെ വിട്ടയച്ചത്. ആവശ്യപ്പെടുമ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാകാനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച സുധീറിനെത്തേടി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ പോലീസെത്തിയെങ്കിലും കണെ്ടത്താനായില്ല. സുധീര്‍ ഹൈദരാബാദിലാണെന്നാണു ഭാര്യ പറഞ്ഞത്. 

രാത്രിതന്നെ സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശം നല്കി പോലീസ് മടങ്ങി. തുടര്‍ന്നാണ് നടന്‍ കീഴടങ്ങിയത്. സുധീര്‍ തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി സിനിമയിലെ നായിക പ്രിയ (രാജേശ്വരി നമ്പ്യാര്‍) ആണു പരാതി നല്കിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനു കടവന്ത്രയിലായിരുന്നു സംഭവം. പ്രിയയും സഹോദരനും കാറില്‍ വരുമ്പോള്‍ സുധീര്‍ തടഞ്ഞുനിര്‍ത്തി നടിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്.

നൃത്തക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്നു നടി. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നു ചെന്ന സുധീര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നടിയെ കാറില്‍നിന്നു പിടിച്ചിറക്കി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നു നടി തൃപ്പൂണിത്തുറ സിഐക്കു നല്കിയ പരാതിയില്‍ പറയുന്നു. സിനിമയുടെ ചിത്രീകരണസമയത്തു സുധീര്‍ തന്നോടു പ്രണയാഭ്യര്‍ഥന നടത്തിയതായി നടി പറയുന്നു. 

സുധീര്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. സുധീര്‍ ശല്യപ്പെടുത്തുന്ന വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണു പ്രകോപനത്തിനു കാരണമായതത്രേ. ഡ്രാക്കുളയുടെ നാടായ റുമേനിയായിലാണു വിനയന്റെ സിനിമയുടെ ചിത്രീകരണം. ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തിയതു മുതല്‍ സുധീര്‍ തന്നെ സ്ഥിരമായി ശല്യം ചെയ്യുകയാണെന്നാണു നടിയുടെ പരാതി. ആലപ്പുഴയിലാണു സിനിമയുടെ അടുത്ത ഷെഡ്യൂള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക