Image

ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്റെ 'അമ്മ' അന്തരിച്ചു

Published on 21 June, 2012
ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്റെ 'അമ്മ' അന്തരിച്ചു
ലണ്‌ടന്‍: ലോകത്തെ ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്‌ ജന്മം നല്‍കിയ ലസ്‌്‌ലി ബ്രൗണ്‍(64) അന്തരിച്ചു. ജൂണ്‍ ആറിനാണ്‌ ബ്രൗണ്‍ അന്തരിച്ചതെന്ന്‌ കുടുംബാംഗങ്ങള്‍ അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്‌ടിലെ ബ്രിസ്‌റ്റോളില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1978 ജൂലൈ 22നാണ്‌ ബ്രൗണ്‍ ലോകത്തെ ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവായ ലൂയിസ്‌ ബ്രൗണിന്‌ ജന്മം നല്‍കിയത്‌. ഡോ.റോബര്‍ട്ട്‌ എഡ്വേര്‍ഡ്‌, ഗൈനക്കോളജിസ്റ്റ്‌ ഡോ. പാട്രിക്‌ സ്‌റ്റെപ്‌റ്റോ എന്നിവരാണ്‌ ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്റെ ജനനത്തിനു കാരണക്കാരായത്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ എന്ന സങ്കല്‌പം യാഥാര്‍ഥ്യമാക്കിയ റോബര്‍ട്ട്‌ എഡ്വേര്‍ഡിനെ 2010ലെ നോബേല്‍ സമ്മാനം തേടിയെത്തിയിരുന്നു. 1950കള്‍ മുതലാണ്‌ എഡ്വേര്‍ഡ്‌ ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ എന്ന ആശയവുമായി പരീക്ഷണശാലയില്‍ ഉറക്കമൊഴിഞ്ഞത്‌.

ടെസ്റ്റ്‌ ട്യൂബ്‌ ചികിത്സയിലൂടെ ലസ്‌്‌ലി ബ്രൗണ്‍ ജന്മം നല്‍കിയ മകള്‍ ലൂയിസ്‌ ബ്രൗണിന്റെ മുപ്പതാം ജന്മദിനത്തില്‍ റോബര്‍ട്ട്‌ എഡ്വേര്‍ഡടക്കം ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. ലൂയിസ്‌ ബ്രൗണിനെക്കൂടാതെ നഥാലിയെന്ന കുഞ്ഞിനും ലസ്‌്‌ലി ബ്രൗണ്‍ ടെസ്റ്റ്‌ ട്യൂബ്‌ ചികിത്സയിലൂടെ ജന്മം നല്‍കിയിരുന്നു. ഇവരെക്കൂടാതെ ഷാരോണ്‍ എന്ന പെണ്‍കുഞ്ഞിനെ ജോണ്‍- ലസ്‌്‌ലി ബ്രൗണ്‍ ദമ്പതികള്‍ ദത്തെടുത്തു വളര്‍ത്തിയിരുന്നു. മക്കളും കൊച്ചുമക്കളും മരണസമയത്ത്‌ ലസ്‌ലിക്കൊപ്പമുണ്‌ടായിരുന്നുവെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. ലസ്‌്‌ലിയുടെ ഭര്‍ത്താവ്‌ ജോണ്‍ അഞ്ചുവര്‍ഷം മുന്‍പ്‌ മരണമടഞ്ഞിരുന്നു.
ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്റെ 'അമ്മ' അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക