Image

വയനാടന്‍ യാത്ര - ശ്രീപാര്‍വ്വതി

ശ്രീപാര്‍വ്വതി Published on 12 July, 2012
വയനാടന്‍ യാത്ര  -  ശ്രീപാര്‍വ്വതി
കുന്നുകള്‍ താണ്ടി കാടുകള്‍ തേടി ഒരു യാത്ര സ്വപ്നത്തിന്‍റെ ഭാഗമായിരുന്നു, ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായപ്പോള്‍ അതും അവിചാരിതമായ ഒരു പൂര്‍ണത അതിനു കൈവന്നപ്പോള്‍ മറ്റേതു യാത്രകളിലും കിട്ടാത്ത ഒരു അനുഭൂതി നുകരാനാകുന്നു. യാത്ര മാനന്തവാടി വഴി തോല്‍പ്പെട്ടി -തിരുനെല്ലി കാടുകളിലേയ്ക്ക്. അടിവാരം കഴിഞ്ഞ് വിശ്രമമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികള്‍ നീട്ടിയ വഴിയിലൂടെ താമരശ്ശേരി ചുരം കയറി പതുക്കെ ഞങ്ങള്‍ മല കയറിതുടങ്ങി. ദൂരെ കാണുന്ന പച്ചപ്പ് മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. താഴേയ്ക്കു നോക്കിയാല്‍ അങ്ങു ദൂരെ ഞങ്ങള്‍ യത്ര പറഞ്ഞ ചരിവുകളും അതിനുമപ്പുറെ നിലകളെണ്ണാനാകാത്ത പടുകൂറ്റന്‍ കെട്ടിടങ്ങളും.
ആദ്യം പോയത് പറയാതെ ഏറെ കാര്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച ഒരു ചെറിയ തടാകത്തിലേയ്ക്ക്, പൂക്കോട് ലേക്ക്. ചുറ്റിലും എന്തൊക്കെയോ ആഴത്തിലൊളിപ്പിക്കുന്ന മരനിരകള്‍. അതിനിറ്റയിലൂടെ നടപ്പാത. ഒറ്റയ്ക്ക് നടക്കാനും, സൌഹൃദം ഭാവിച്ചു നടക്കാനും സ്വകാര്യതകളില്‍ സ്വയം നിരയാനും സ്ഥലമൊരുക്കിയതിന്‍റെ അനിവചനീയതയുണ്ട് ഈ വഴികള്‍ക്ക്. ഉള്ളിലെ പ്രണയത്തിന്‍റെ കനല്‍ ചൂടില്‍ ഞങ്ങളും നടന്നു, ഒന്നും മിണ്ടാതെ...
തടാകത്തിന്‍റെ വക്കുകളിലെ വയലറ്റു നിറമുള്ള ആമ്പലില്‍ വന്നിരിക്കുന്ന ചിത്രശലഭങ്ങള്‍ക്കു പോലും എന്ത് നിറമാണെന്ന് ഓര്‍ത്തു പോയി.
ഉച്ചയ്ക്ക് ഭക്ഷണം മാനതവാടിയിലെ ഉടുപ്പി ഹോട്ടലില്‍ നിന്നും പാര്‍സലലാണ്, വാങ്ങിയത്. പ്രകൃതിയുടെ ഒപ്പമിരുന്ന് കഴിക്കുന്നതിന്‍റെ ആസ്വാദ്യത ഹോട്ടലിലെ പുളിച്ച ,പഴകിയ മണത്തിന്, ഇല്ലല്ലോ. തോല്‍പ്പെട്ടിയിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ഒറ്റമരം വളരെ ഭംഗിയില്‍ നിന്ന ഒരിടത്തിരുന്ന് ഭക്ഷണം . നല്ല നാടന്‍ പൊന്നിയരിച്ചോറ്. ഇഷ്ടമല്ലാതിരുന്നിട്ടു കൂടി തളിരിട്ടു നില്‍ക്കുന്ന ആ ഒറ്റമരത്തിന്‍റെ ആകര്‍ഷണീയതയില്‍ കഴിച്ചു. യാത്രയില്‍ പച്ചപ്പിന്‍റെ ഇളം തണുപ്പ് എപ്പൊഴൊക്കെയോ തൊട്ടു പോകുന്നത് അറിയുന്നുണ്ടായിരുന്നു, അരികിലെവിടെയോ മഞ്ഞയും ഓറഞ്ചും കലര്‍ന്ന ഇലകളുള്ള ഒരു മരം പണ്ടെഴുതിയ ഏതോ വരികളെ വീണ്ടും ഉണര്‍ത്തി...
"മഞ്ഞച്ച മരത്തോപ്പില്‍ ഇളം വെയിലില്‍ ചാഞ്ഞ് നാമിരുവരും
വയലിന്‍ കമ്പികളുടെ നേര്‍ത്ത രാഗം ഒഴുകുന്നത് എവിടെ നിന്ന്....." കാറിന്‍റെ സൈഡ് സീറ്റില്‍ ഇരുന്ന് മുഖത്തേയ്ക്ക് വീശുന്ന കാറ്റിനു പോലുമില്ല തുളഞ്ഞു കയറുന്ന തണുപ്പ്. മെല്ലെ വലരെ മെല്ലെ തഴുകുന്ന ഒരു പട്ടു പോലെ അരിക്കുന്ന ഒരു തണുത്ത സുഖം അത്ര മാത്രം. യാത്രയ്ക്കിറങ്ങിയത് താമസിച്ചതിനാല്‍ അടുത്ത യാത്ര ഒരു വിശ്രമസ്ഥലം തിരക്കിയായിരുന്നു. ബാണാസുരസാഗര്‍ ഡാം അടുത്ത ഡെസ്റ്റിനേഷന്‍ ആയിരുന്നതു കൊണ്ട് അതിനടുത്ത ഒരു റിസോര്‍ട്ട് തന്നെ പ്രിഫെര്‍ ചെയ്തു. അങ്ങു കുന്നിന്‍റെ മുകളില്‍ ചെങ്കല്ലു പാകിയ ഒരു നാലുകെട്ട്. താഴെ ശാന്തമായിരിക്കുന്ന തടാകത്തിന്‍റെ ചെറിയ ചെറിയ കഷ്ണങ്ങള്‍. അതിനു ചുറ്റും പച്ചപ്പ്. ഒരു ചെറിയ ദ്വീപായിരുന്നു ആ സ്ഥലം.
പിറ്റേന്നു രാവിലെ നേരെ ബാണാസുരസാഗര്‍ ഡാം. പ്രകൃതിയുടെ അത്ഭുതം.മണ്ണു കൊണ്ടു മാത്രം ഉരുവാക്കപ്പെട്ട ബാണാസുര ഡാം പഴയ കഥകളിലെ മന്ത്രവാദിനിയേ പോലെ നില്‍ക്കുകയാണ്, ജലം രേഖകള്‍ പോലെ കണ്നെത്താത്ത ദൂരത്തോളം വളഞ്ഞ് പുളഞ്ഞു കിടക്കുന്നു, പച്ചപ്പില്ലാത്ത ഉണങ്ങിയ തലയുള്ള മരങ്ങള്‍ ഏതോ കലാകാരന്‍റെ ചായക്കൂട്ടില്‍ നിന്നുയിര്‍ കൊണ്ട ഛായാചിത്രം പോലെ തോന്നി.  ക്യാമറയ്ക്കു മുന്‍പേ മനസ്സില്‍ പതിഞ്ഞു ആ മനോഹരം ചിത്രം, അതു വരച്ച പ്രകൃതിയെന്ന കലാകാരനെ മനസ്സാ നമസ്കരിക്കുകയും ചെയ്തു.
പിന്നീട് യാത്ര തോല്‍പ്പെട്ടി കാടുകളിലേയ്ക്ക്. ഭക്ഷണം കഴിഞ്ഞ് ഉച്ചയോടെ എത്തിയപ്പോള്‍ ഇരകളെ കാത്തു കിടക്കുന്ന പാമ്പുകളെ പോലെ നിര നിരയായി ജീപ്പുകള്‍. മുന്‍വശത്തെ ഗ്ലാസ്സ് ഉയര്‍ത്തിയത്, സൈഡ് ടാര്‍പ്പ ഇല്ലാത്തത് ഇങ്ങനെ പലതരം. കാഴ്ച്ചകള്‍ ആസ്വദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭം. ഉപ്പിലിട്ടു വച്ച നെല്ലിക്കയുടേയും മാങ്ങയില്‍ ഉപ്പും മുളകു പൊടിയും പുരട്ടിത്തന്നതിന്‍റേയും നന്ദിയായി തോല്‍പ്പെട്ടി വഴിവാണിഭക്കാരിയായ ആ ചേച്ചിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചതു കൊണ്ടാവും വിശേഷങ്ങള്‍ അന്വേഷിച്ചത്. ഞങ്ങള്‍ വന്നത് ഒരു മണിക്കൂര്‍ നേരത്തെയാണ്, രണ്ടര മണികകണ്, ജീപ്പുകള്‍ യാത്ര പുറപ്പെടുക. ഇനി എന്താ വഴി, നെല്ലിക്കയുടെ ചെറു മധുരവും മാങ്ങയുടെ പുളിയും എരിവും നാവിനെ പാകപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും മനസ്സ് വല്ലാത്ത തുടിപ്പിലായിരുന്നു. വനത്തിന്‍റെ ആഴങ്ങള്‍ തേടീ ഞങ്ങളുടെ യാത്ര തുടങ്ങുന്നു.

നീണ്ട ഒന്നര മണിക്കൂര്‍ നീണ്ട യാത്ര.
നേര്‍ത്ത തണുപ്പിന്‍റെ തലോടലേറ്റ് വികലമായ മണ്‍പാതയിലൂടെ ജീപ്പ് പൊടിപറത്തി നീങ്ങി തുടങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാകാതെ ഒരു സന്തോഷം ചങ്കില്‍ വന്ന് കൊരുത്തി.
വന്ന വഴി കാണാനാകാതെ നാലു ചുറ്റും മരങ്ങള്‍ മാത്രം. പക്ഷേ പച്ചപ്പില്ലാത്ത മരത്തലപ്പുകള്‍ നിറഞ്ഞു കിടന്ന ആവേശത്തെ ചോര്‍ത്തിയില്ലെന്നു പറയാതെ വയ്യ. ഇടയ്ക്കിടെ തെളിയുന്ന മാനുകള്‍, ജീപ്പ് കാണുമ്പോള്‍ അവ ഓടി മറയുന്നു. കലമാന്‍, കേഴമാന്‍, മ്ലാവ് തുടങ്ങി മാനിനത്തില്‍പ്പെട്ടവയെ പലയിടങ്ങളില്‍ വച്ച് കണ്ടു മുട്ടി.ഇടയ്ക്കൊരിടത്ത് കാട്ടു പോത്ത് അരുവിക്കരയില്‍ പച്ചപ്പുലല്‍ തിന്നു നില്‍ക്കുന്നു. അടുത്തു ചെന്ന് വണ്ടി സ്ലോ ചെയ്തു, ഒന്നേ നോക്കിയുള്ളൂ ആ കണ്ണില്‍, ക്രൌര്യത നിറഞ്ഞ, ധാര്‍ഷ്ട്യം നിറഞ്ഞ ആ കണ്ണുകള്‍ ഒട്ടൊന്നു ഭയപ്പെടുത്തി. വാഹനത്തിന്‍റെ മുരള്‍ച്ച കേട്ടിട്ടാവണം അവ തിരിഞ്ഞു മാറി നിന്നു. പെട്ടെന്നാനത്രേ കാട്ടുപോത്തുകള്‍ക്ക് ദേഷ്യം വരിക, അതും ഒറ്റയ്ക്കായ പോത്തിനെ സൂക്ഷിക്കണം, ഇടയ്ക്കിടെ പാന്‍പരാഗ് വായിലിട്ടു കൊണ്ട് മലയാളിയായ ഡ്രൈവര്‍ പറഞ്ഞു. പച്ചപ്പിന്‍റെ അഭാവം പലയിടങ്ങളിലും കാണാമായിരുന്നു. ഉണങ്ങി വീണ മുളകള്‍, എന്തോ മനസ്സിനെ വല്ലാത്ത മരവിപ്പിലാമര്‍ത്തി. കെട്ടു പിണഞ്ഞു കിടക്കുന്ന ആള്‍വലിപ്പമുള്ള വള്ളിച്ചെടികളും, പേരറിയാത്ത ഒട്ടേറെ മരങ്ങളും  ചെടിത്തലപ്പുകള്‍ക്കിറ്റയിലൂടെ കണ്ട പുളഞ്ഞൊഴുകുന്ന അരുവിയും ഞങ്ങള്‍ക്കുള്ള വഴി വിശദീകരിച്ചു തന്നു. കാട്ടരുവിയില്‍ ഒന്നിറങ്ങണമെന്ന വല്ലാത്ത മോഹമുണ്ടായിരുന്നെങ്കിലും  വാഹനത്തില്‍ നിന്ന് അത്ര അപകടം പിടിച്ചൊരു കാട്ടില്‍ പുറത്തിറങ്ങാന്‍ ആരേയും സമ്മതിക്കില്ല എന്നു പറഞ്ഞ് ഡ്രൈവര്‍ പേടിപ്പിച്ചു.
തോല്‍പ്പെട്ടി കാടുകളില്‍ നിന്ന് അടുത്ത യാത്രയും മറ്റൊരു കാട്ടിലൂടെ തന്നെ വലരെ പ്രശസ്തമായ പുണ്യപാപനാശിനി ഒഴുകുന്ന തിരുനെല്ലിയിലേയ്ക്ക്. തോല്‍പ്പെട്ടിയില്‍ നിന്ന് തിരുനെല്ലിയിലേയ്ക്ക് തിരിയുന്നിടത്താണ്, കുട്ടേട്ടന്‍റെ ചായക്കട. വളരെ സ്വാദേറിയ ഉണ്ണിയപ്പത്തിന്, പേരുകേട്ടതാണ്, ഈ കട. കുറച്ച് ഉണ്ണിയപ്പം വാങ്ങി കവറില്‍ നിറച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തിരുനെല്ലിയിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. ചെറുതായി തണുപ്പ് അരിച്ചു കയറുന്നു. ഇരു വശത്തുമുള്ള കാടുകള്‍ ചെറുതായി ഭയപ്പെടുത്തി തുടങ്ങിയോ എന്നു സംശയം.

ഇരുട്ടില്‍ തപ്പിത്തടഞ്ഞ് പാപനാശിനിയില്‍ മുജ്ജന്‍മപാപങ്ങള്‍ ഒഴുക്കിക്കളഞ്ഞപ്പോള്‍ ആത്മാവില്‍ വരെ ഒരു തണുപ്പ് പടര്‍ന്നു. മഞ്ഞിന്‍റെ തണുപ്പ് ഉരുകി പോയ പോലെ പകരം തണുത്ത പാപനാശിനിയിലെ ജലത്തിന്‍റെ കുളിര്, ഉടലിനെ തരിപ്പിച്ചു. അതിമനോഹരനായ തിരുനെല്ലീശന്‍റെ ആടചാര്‍ത്തിയ ദേഹം കണ്ടപ്പോള്‍ എന്നൊക്കെയോ ഞാനീ മുറ്റത്തു വന്നു നിന്നിട്ടുണ്ടല്ലോ എന്നൊരു തോന്നല്‍. അറിയില്ല... പോയ ജന്‍മങ്ങളും, വരും ജന്‍മങ്ങളും. 
അന്നത്തെ രാത്രി അടുത്ത സുഹൃത്തും ബന്ധുവുമായ പ്രശസ്ത എഴുത്തുകാരി സലില മുല്ലന്‍റെ വീട്ടില്‍. ഒപ്പം അവിടെ സഹായിയായി രണ്ട് ആദിവാസികളുമുണ്ട്. സാധാരണ ആരെങ്കിലും അതിഥികള്‍ ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ നേരത്തെ സ്ഥലം വിടുകയാണു പതിവ്, എന്നാല്‍ ഇത്തവന സലിലോപ്പോള്‍ ഞങ്ങള്‍ വരുന്ന കാര്യം സസ്പെന്‍സ് ആക്കിയതു കൊണ്ട് പോകാന്‍ പറ്റിയില്ല രണ്ടു പേര്‍ക്കും. മുന്നില്‍ വരാതെ നാണിച്ച് ചിരിച്ച് ആദിവാസി പാറു ഞങ്ങളെ കയ്യിലെടുത്തു. പക്ഷേ ഒടുവില്‍ പിറ്റേന്ന് പോകാറായപ്പോഴേക്കും സംസാരിച്ചു തുടങ്ങി ആള്‍. കാട്ടില്‍ നിന്ന് കുരങ്ങന്‍മാര്‍ വന്ന് കൃഷി നശിപ്പിക്കുന്നതും ആനയുടെ റോഡ് നടത്തവും ഒക്കെ സലിലോപ്പോള്‍ വിശദീകരിക്കുമ്പോള്‍ ആദിവാസിപ്പാറു നല്ല ചിരി. കയ്യില്‍ ഒരു കാശ് കാണില്ലത്രേ, സമ്പാദിക്കാനും സിഹ്ടമില്ല ഇക്കൂട്ടര്‍ക്ക്. അന്നന്നത്തേയ്ക്കുള്ളത് ജോലി ചെയ്ത് ഉണ്ടാക്കുക, ഭക്ഷണം കഴിക്കുക, കാശു തീര്‍ക്കുക. ഇതു തന്നെ പതിവു കലാപരിപാടി. ഇതുകൂടി കേട്ടപ്പോള്‍ ആള്‍ കുണുങ്ങി കള്ളച്ചിരിയോടെ അകത്തേയ്ക്കു വലിഞ്ഞു.

വയനാടന്‍ യാത്ര  -  ശ്രീപാര്‍വ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക