Image

ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയെ ആദരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2011
ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയെ ആദരിച്ചു
ന്യൂയോര്‍ക്ക്‌: പൗരോഹിത്യ സേവന ശുശ്രൂഷയില്‍ അരനൂറ്റാണ്ട്‌ പിന്നിടുന്ന മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസന സെക്രട്ടറിയും ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ സ്ഥാപക വികാരിയുമായ വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ ബഹുമുഖ സേവനങ്ങളെ മാനിച്ചുകൊണ്ട്‌ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെട്ട ഇരുപത്തിയാറാമത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വെച്ച്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ പ്രശംസാ ഫലകം സമ്മാനിച്ചു. അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ ദീയസ്‌കോറസ്‌ മെത്രാപ്പോലീത്ത (മലേക്കുരിശ്‌ ഭദ്രാസനാധിപന്‍), വൈദീക സെക്രട്ടറി റവ.ഫാ. മാത്യൂസ്‌ ഇടത്തറ, ഭദ്രാസന ട്രഷറര്‍ സാജു പൗലോസ്‌ സി.പി.എ, കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘനാ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌ (ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി) ആയിരുന്നു ചടങ്ങിന്റെ അവതാരകന്‍.

ഒന്നിലധികം തവണ ഭദ്രാസന സെക്രട്ടറി, വൈദീക സെക്രട്ടറി, കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വന്ദ്യ കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണ്‌. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയും വിധേയത്വവും നിറഞ്ഞ നേതൃപാടവം സംഭവബഹുലമായ ഭദ്രാസന ചരിത്രത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. മലങ്കര യാക്കോബായ സുറിയാനി സഭാ മക്കള്‍ക്കായി സഭാ തലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാ അനുഗ്രഹിച്ചുനല്‍കിയ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ഐക്യവും അഖണ്‌ഡതയും കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സേവനങ്ങള്‍ ദീര്‍ഘനാള്‍ ലഭ്യമാകട്ടെയെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ ആശംസിച്ചു. കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ പ്രശംസാ ഫലകം നല്‍കി അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.

1961-ല്‍ കാലം ചെയ്‌ത മൂക്കഞ്ചേരില്‍ പത്രോസ്‌ മോര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്നും കോറൂയോ സ്ഥാനമേറ്റ കടവിലച്ചനെ മലങ്കരയുടെ പ്രകാശഗോപുരമായ ശ്രേഷ്‌ഠ ബസ്സേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയാണ്‌ കശ്ശീശ സ്ഥാനത്തേക്കുയര്‍ത്തിയത്‌. പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ ഒന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ കല്‍പ്പന പ്രകാരം 2008-ല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി അനുഗ്രഹിച്ചു. ഉയര്‍ന്ന അക്കാഡമിക്‌ ബിരുദത്തോടൊപ്പം ഉന്നത വൈദീക വിദ്യാഭ്യാസവും നേടിയിട്ടുള്ള കോര്‍എപ്പിസ്‌കോപ്പ അമേരിക്കയില്‍ അറിയപ്പെടുന്ന മാര്യേജ്‌ ആന്‍ഡ്‌ ഫാമിലി കൗണ്‍സിലര്‍ കൂടിയാണ്‌. ജബല്‍പൂരിലെ ലിയനാര്‍ഡ്‌ തിയോളജിക്കല്‍ കോളജ്‌, സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റി, ഇംഗ്ലണ്ടിലെ കാന്റന്‍ബറി സെന്റ്‌ അഗസ്റ്റിന്‍സ്‌ കോളജ്‌, ജനീവയിലെ ബോസേ ഏക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, റോച്ചസ്റ്റര്‍ കോള്‍ഗേറ്റ്‌ ഡിവിനിറ്റി കോളജ്‌ എന്നിവിടങ്ങളിലാണ്‌ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ വിവിധ വിഷയങ്ങളില്‍ പഠനം നടത്തി ബിരുദം സമ്പാദിച്ചിട്ടുള്ളത്‌. ഭദ്രാസന സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വത്തോടൊപ്പം ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയായും സേവനം അനുഷ്‌ഠിച്ചുവരുന്നു.

ഹോമിയോ ഡോക്‌ടറായ ശ്രീമതി ആനി കടവിലാണ്‌ പത്‌നി. ഫാര്‍മക്കോളജിയില്‍ പി.എച്ച്‌.ഡി ബിരുദധാരിയായ പുത്രന്‍ ജോണ്‍ കടവില്‍, ഭാര്യ എലിസബത്ത്‌ (ഇരുവരും എഫ്‌.ഡി.എ ഡിപ്പാര്‍ട്ട്‌മെന്റ്‌, ഫെഡറല്‍ ഗവണ്‍മെന്റ്‌). പേരക്കുട്ടികള്‍: ജോഷ്വ, റെയ്‌ച്ചല്‍, റിബേക്ക എന്നിവര്‍ക്കൊപ്പം ബാള്‍ട്ടിമോറില്‍ താമസിക്കുന്നു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക