ആദ്യകാല പ്രവാസി മലയാള സാഹിത്യകാരന്മാരില്‍ അദ്വിതീയനാണ് ശ്രീ ജോസ്
ചെരിപ്പുറം. ഓണ്‍ലൈന്‍ സംവിധാനമില്ലാത്തപ്പോഴും നാട്ടില്‍ നിന്നുള്ള
പ്രസിദ്ധീകരണങ്ങള്‍ക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നപ്പോഴും സരസമായ
കവിതകളെഴുതി ഇവിടുത്തെ വായനക്കാരെ രസിപ്പിച്ചിരുന്നു ശ്രീ. ചെരിപ്പുറം.
അതോടൊപ്പംതന്നെ ഇരുത്തിചിന്തിപ്പിക്കാനുതകുന്ന ലേഖനങ്ങളും
എഴുതിയിരിക്കുന്നു. ഇപ്പോഴിതാ ഇദ്ദേഹം കൂടുതല്‍ ദുര്‍ഘടം പിടിച്ച
മേഖലയിലേക്ക് തട്ടകം മാറ്റി ചവിട്ടുന്നു. ഫലമോ, ലക്ഷ്യസ്ഥാനത്തുതന്നെ
മര്‍മ്മം നോക്കി ചവിട്ടേല്പിക്കാനും അദ്ദേഹത്തിന് കഴിയുന്നു. അങ്ങിനെ
വ്യത്യസ്ത മേഖലകളില്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹിത്യസഞ്ചാരിയെ
കിട്ടിയത് പ്രവാസി വായനക്കാരുടെ ഭാഗ്യം എന്നേ പറയാവൂ.
'അളിയന്റെ പടവലങ്ങ'യുടെ ഒരു പ്രതി ഗ്രന്ഥകര്‍ത്താവ് ഈ ലേഖകന്
സമ്മാനിച്ചപ്പോള്‍ തോന്നി, ഈ പടവലങ്ങ, കറി വെച്ച് കൂട്ടി അതിന്റെ രുചി
മറ്റുള്ളവരുമായി പങ്കുവെക്കാതിരുന്നാല്‍, ഈ അനുഗ്രഹീത സാഹിത്യക്കാരനോട്
ചെയ്യുന്ന നെറികേടായിരിക്കുമെന്ന്. ഈ ലേഖനം വെറും ഒരു ആസ്വാദനം മാത്രമാണ്.
കാരണം, സാഹിത്യ വിമര്‍ശനത്തിന്റെ പടിപ്പുരയിലെത്തുവാനുള്ള യോഗ്യത പോലും
ഈയുള്ളവനില്ല. സാഹിത്യവിമര്‍ശന ശാഖയിലെ സാമ്രാട്ട്, യശഃശരീരനായ ശ്രീ.
സുകുമാര്‍ അഴിക്കോട് കൊടുത്തിരിക്കുന്ന വിമര്‍ശനം പരിശോധിച്ചപ്പോള്‍ മുന്‍
പറഞ്ഞ പ്രസ്താവന മനസ്സിലാവും. "ആധുനികരില്‍ പ്രമാണികരായ സാഹിത്യ ചിന്തകരുടെ
അഭിപ്രായത്തില്‍, സാഹിത്യവിമര്‍ശനം എന്നു വെച്ചാല്‍ വ്യാഖ്യാനമോ, പഠന
നിര്‍ണ്ണയമോ, ചരിത്രമോ, ജീവചരിത്രമോ ഒന്നുമല്ല. വ്യാഖ്യാനാദികള്‍
വിമര്‍ശനത്തിന്റെ ഉപകരണങ്ങളോ അസംസ്‌കൃത വസ്തുക്കളോ ആയിരിക്കാം. അവ, നമ്മെ
സാഹിത്യത്തിന്റെ കവാടം വരെ മാത്രമേ എത്തിക്കുന്നുള്ളൂ. ആ കവാടം
കടന്നതിനുശേഷമുള്ള സ്വച്ഛന്ദ വിഹാരമാണ് വിമര്‍ശനം. സാഹിത്യകൃതിയെ
മനസ്സിലാക്കാവുന്നിടത്തോളം മനസ്സിലാക്കി അതില്‍ നിന്ന് ആസ്വദിക്കാന്‍
കഴിഞ്ഞ ആനന്ദത്തിന്റെ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറ
എന്തെന്ന് ആവിഷ്‌ക്കരിക്കലത്രെ സാഹിത്യവിമര്‍ശനം".
നമ്മുടെ ചുറ്റുപാടും കാണുന്ന ആളുകളേയും അവരുടെ ജീവിത രീതികളേയും അത്യധികം
സൂക്ഷ്മപാടവത്തോടെ നിരീക്ഷിക്കുന്ന ഒരാള്‍ക്കേ ഹാസ്യകൃതികള്‍ രചിക്കാന്‍
കഴിയൂ. ഗ്രന്ഥകര്‍ത്താവു തന്നെ ആമുഖത്തില്‍ പറയുന്ന, മര്‍മ്മത്തുകൊള്ളുന്ന
നര്‍മ്മം കേള്‍ക്കുവാനും ആസ്വദിക്കുവാനും ആര്‍ക്കാണ് താല്പര്യമില്ലാത്തത്.
അവസരോചിതവും അര്‍ത്ഥവത്തും ആയ നര്‍മ്മം ചിരിക്കുവാനും ചിന്തിപ്പിക്കുവാനും
ഉതകുന്നതാണ്. അസ്ഥാനത്തുള്ള നര്‍മ്മം നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോവുകയും
ചെയ്യും. എത്ര വാസ്തവമാണ് ഈ പ്രസ്താവന. അതുകൊണ്ടാണല്ലോ നമ്മുടെ ഇടയിലുള്ള
പല സാഹിത്യകാരന്മാരുടേയും മാലപ്പടക്കങ്ങള്‍ നനഞ്ഞ് ദുര്‍ഗ്ഗന്ധം വമിച്ച്
ചീറ്റിപ്പോകുന്നത്. സ്വകാര്യപരവും ലൈംഗികവുമായ കാര്യങ്ങള്‍ പറയുമ്പോള്‍,
എല്ലാം വെട്ടിത്തുറന്നു പറയാതെ, അല്പം മറ ആവശ്യമാണെന്ന് ചിലര്‍ കരുതുന്നു.
മറ്റു ചിലരാവട്ടെ, ഇന്നത്തെ ചില ചെറുപ്പക്കാരുടെ വസ്ത്രധാരണ രീതിപോലെ,
(എന്തിനു ചെറുപ്പക്കാരെ പറയുന്നു, .....വയസ്‌ക്കരായ ചിലരുടെ കാര്യം
പറയാതിരിക്കുന്നതാണ് ഭേദം) രഹസ്യമാക്കേണ്ട പലതും പരസ്യമാക്കുന്നു. അവിടെ
അതിര്‍ വരമ്പുകളില്ല, ലംഘനങ്ങളില്ല, മറയില്ലാതെ എല്ലാം എല്ലാം സുതാര്യം!!!
അപ്പോള്‍ ശ്ലാഘിതമാവേണ്ടത് അശ്ലീലമാവുന്നു. അതാണ് ഇവിടുത്തെ ചില
മുടിചൂടാമന്നന്മാര്‍ക്ക് സംഭവിച്ചിരിക്കുന്ന അമളി."A thing of beauty is half
concealed and half"എന്ന തത്വം
ഉള്‍ക്കൊള്ളുന്നതില്‍ നമ്മുടെ ഈ ഹാസ്യ സാഹിത്യകാരന്‍ ശ്രദ്ധ ചെലുത്തിയതായി
കാണാം.
നമുക്കുചുറ്റും നടക്കുന്ന ചില സാധാരണ സംഭവങ്ങള്‍ നര്‍മ്മഭാവനയോടെ ശ്രീ
ചെറിപ്പുറം വിവരിക്കുമ്പോള്‍, നമ്മെ ചിരിപ്പിക്കുന്നതിനപ്പുറം
ചിന്തിപ്പിക്കാനും വഹ നല്‍കുന്നു. അമേരിക്കയിലെ മലയാളി സാഹിത്യ നഭസ്സിലെ
ഒരു പണ്ഡിത ശ്രേഷ്ഠന്‍ സ്വകാര്യസംഭാഷണമദ്ധ്യേ ഒരു കാര്യം ഈ ലേഖകനോട്
സൂചിപ്പിക്കുകയുണ്ടായി. "കവിയും ലേഖകനുമായ ശ്രീ ചെരിപ്പുറത്തിനെ മാലോകര്‍
വേണ്ടത്ര കാര്മായി എടുക്കാതെ പോയെങ്കിലും, അളിയന്റെ പടവലങ്ങ യുടെ
സ്രഷ്ടാവിനെ സഗൗരവം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു." ശ്രീ. ചെരിപ്പുറത്തിന്റെ
തൊപ്പിയില്‍ ഇതാ മറ്റൊരു പൊന്‍ തൂവല്‍ ! ഇത്രയും പടവലം നട്ടുവളര്‍ത്തി
പടവലങ്ങയാക്കിയ ദേഹത്തെ പറ്റി.
ഇനി പടവലങ്ങാക്കറിയെക്കുറിച്ചാവാം
1)കുട്ടിയമ്മ ഗര്‍ഭനിരോധന ഗുളികകള്‍ മുറപോലെ കഴിച്ചിരുന്നു. കുട്ടപ്പന്റെ
ധൃതിയും വേലത്തരവുംകൊണ്ട് കുട്ടിയമ്മ ഗര്‍ഭിണിയായി. അങ്ങിനെ,
കുട്ടിയമ്മയ്ക്ക് പൊടിമീനും പലവലങ്ങയും കൊണ്ടുള്ള കൂട്ടാന്‍ കൂട്ടാനുള്ള
ഗര്‍ഭപ്പൂതി(വ്യാക്കൂണ്‍)യും ഉള്ളവായി. ഭാര്യയുടെ ഒരു പൂതി നിറവേറ്റാന്‍
പറ്റാത്ത ഭര്‍ത്താവ് ആണായി ജീവിച്ചിട്ടെന്തുകാര്യം എന്നുള്ള ശകാരവര്‍ഷംകൂടി
ആയപ്പോള്‍, രണ്ടും കല്പിച്ച് അളിയന്റെ വീടിന്റെ പിന്നാപുറത്തെ പടവലങ്ങ
മോഷ്ടിക്കാന്‍ കുട്ടപ്പന്‍ ഇറങ്ങിത്തിരിച്ചതും, പിന്നീടുള്ള കുട്ടപ്പന്റെ
സാഹസം, അയാളെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചതുമെല്ലാം സരസേന
പ്രതിപാദിക്കുന്നതിലും വായനക്കാരെ ആദ്യം മുതല്‍ അവസാനം വരെ കുടുകുടാ
ചിരിപ്പിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു. സ്വന്തം
ചോരയാണെങ്കില്‍ പോലും, സന്തത സാമീപ്യം അസ്വാരസ്യങ്ങള്‍ക്ക് വഴി
തെളിയിക്കുന്നു എന്നെല്ലാമുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വളരെ
ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട് ശ്രീ. ചെരിപ്പുറം. മാനഹാനിയും പട്ടിയുടെ
കടിയും കൊണ്ട് ഉഴലുന്ന കുട്ടാപ്പി ഒരു വശത്ത്, വിത്തിനിട്ട പടവലങ്ങ
മോഷ്ടിക്കപ്പെട്ടതില്‍ മനംനൊന്ത് ആങ്ങളയെ ദുഷ്ടനായി ആരോപിക്കുന്ന പെങ്ങള്‍
മറുവശത്ത്. അങ്ങിനെ നല്ലൊരു ദൃക്‌സാക്ഷി വിവരണം ലഭിക്കുന്നുണ്ട് ഈ
ഇതിവൃത്തത്തില്‍. വാസ്തവത്തില്‍ ഇരുപത്തിയഞ്ച് നര്‍മ്മഭാവനകളിലും വെച്ച്
മുന്തിയത് ശീര്‍ഷക കഥയായ ഇവന്‍ തന്നെ എന്‌നാണ് എന്റെ അഭിപ്രായം. മറ്റു
ഇതിവൃത്തങ്ങളെല്ലാ തന്നെ ഞാനാണ് കേമന്‍ എന്ന മട്ടിലാണെങ്കില്‍ പോലും.
2)കുഞ്ഞച്ചന്റേയും കുഞ്ഞമ്മയുടേയും അണിയറ രഹസ്യങ്ങള്‍ അശ്ലീലച്ചുവകൂടാതെ
വായനക്കാരെ ഹാസ്യഭാഷയില്‍ ധരിപ്പിക്കുന്നുണ്ട് പവര്‍ഫെയിലറില്‍.
പവര്‍ഫെയിലിയറല്ലേ ഉണ്ടായൊള്ളൂ പവര്‍കട്ടൊന്നുമല്ലല്ലോ എന്ന്
കുഞ്ഞമ്മയെക്കൊണ്ടു പറയിപ്പിക്കുന്നതില്‍ ചെരിപുറത്തിന്റെ കാപ്‌സ്യൂള്‍
ഫലിതം തികച്ചും ഒരു ചിരി ബോംബായി വായനക്കാരന് അനുഭവപ്പെടുന്നു.
3) 'അച്ചായന്റെ പേടി'യില്‍ കൊച്ചമ്മണിയെ കുഞ്ഞുമോനച്ചായന്‍ ഡ്രൈവിങ്ങ്
പഠിപ്പിക്കാത്തത്, ഭാര്യ സര്‍വ്വതന്ത്ര സ്വതന്ത്രയായാല്‍ തന്റെ
അസ്തിത്വത്തിന് മങ്ങലേല്ക്കുമെന്നുള്ള സ്വാര്‍ത്ഥത തന്നെ. ആ കഥയുടെ
ആഖ്യാനത്തില്‍ ചെരിപുറത്തിന്റെ ഹാസ്യ സ്പര്‍ശം തിരിച്ചറിയാന്‍ ഈ ഭാഗം
ശ്രദ്ധിക്കൂ. “എടോ വര്‍ഗ്ഗീസേ, ഞാന്‍ അമേരിക്കയിലേക്ക്
തിരുവനന്തപുരത്തുനിന്ന് വിമാനം കയറിയതോടെ പുത്തന്‍ പുരക്കല്‍ മത്തായി
സാറിന്റെ മകന്‍ എന്ന ലേബല്‍ തീര്‍ന്നു. ഇവിടെ വന്നപ്പോള്‍
അറിയപ്പെട്ടിരുന്നത് കൊച്ചമ്മണിയുടെ കുഞ്ഞുമോന്‍ എന്നായിരുന്നു. നമ്മില്‍
പലരും അങ്ങിനെയാണല്ലൊ അറിയപ്പെട്ടിരുന്നത്”. ഈ വാക്യത്തിലെ പൊരുള്‍ നമ്മുടെ
സമൂഹത്തിലെ പലരും അനുഭവിച്ചറിഞ്ഞ പരമാര്‍ത്ഥമാണെന്ന് പറയേണ്ടതില്ലല്ലോ.
4) 'ദൈവത്തിന്റെ നാട്' മറ്റൊരു ഹിറ്റ് കഥയാണ്. ഭാര്യയുടെ ഇംഗിതമനുസരിച്ച്
സഹായത്തിന് വിധവയായ അമ്മായിഅമ്മയെ നാട്ടില്‍ നിന്ന് കൊണ്ടു വന്നതും,
തുടര്‍ന്നുള്ള പുല്ലാപ്പുകളും തന്മയത്വത്തോടെ വര്‍ണ്ണിച്ചിട്ടുണ്ട്.
കഥാകൃത്ത് അമ്മായിഅമ്മയുടെ രോഗത്തിന്റെ നിര്‍ണ്ണയം ഒറ്റവാക്യത്തില്‍
ഒരുക്കുന്നത് ശ്രദ്ധേയമാണ്. "ഭക്തയും ഏകയുമായ ഒരു സ്ത്രീ സ്വന്തം മകളും
മരുമകനും ഒന്നിച്ചുറങ്ങുന്നതില്‍ അസൂയപ്പെടും.: മരണപ്പെട്ട അമ്മായിഅമ്മയെ
വിശുദ്ധ നാട്ടില്‍ സംസ്‌ക്കരിച്ചാല്‍, മൂന്നാം ദിവസം
ഉയിര്‍ത്തെഴുന്നേറ്റാലോ എന്ന ഭീതി സ്വതവേ പിശുക്കനായ മത്തായിക്കുട്ടിയെ,
എന്തു ചിലവ് വന്നാലും അമേരിക്കയില്‍ തന്നെ സംസ്‌ക്കാരകര്‍മ്മം നടത്തണമെന്ന
തീരുമാനത്തിലെത്തിച്ചു. കാരണം അമ്മായിഅമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന
രണ്ടാം ചാന്‍സ് എടുക്കുക ആത്മഹത്യാപരമാണെന്ന് മത്തായിക്കുട്ടിക്ക് നന്നായി
അറിയാം.
ഓരോ കഥയിലേക്കും പ്രത്യേകം പ്രത്യേകമായി കടക്കുന്നില്ല. അങ്ങിനെ
ചെയ്യുന്നതുകൊണ്ട് മാന്യവായനക്കാരുടെ ജിജ്ഞാസയെ ഏതെങ്കിലും വിധത്തിലുള്ള
മുന്‍വിധിയോടെ സ്വാധീനിച്ചേക്കാമെന്ന ശങ്കയും ഇല്ലാതില്ല. കൂടാതെ,
അമേരിക്കന്‍ മലയാള സാഹിത്യലോകത്തിലെ അതികായകന്മാരായ സവര്‍വ്വശ്രീ ജോയന്‍
കുമരകവും, ജെ. മാത്യൂസും, രാജു മൈലപ്രയും ഈ പടവലങ്ങ കൊണ്ടുതന്നെ അത്യധികം
രുചിയേറിയ വിഭവങ്ങള്‍ നല്‍കി നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.
'വരും വരാഴിക', 'ഇതെന്തൊരു സൃഷ്ടി', 'ഡോളറിന്റെ ലീലാ വിലാസങ്ങള്‍ 'എന്നീ
ഇതിവൃത്തങ്ങള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് നര്‍മ്മരസത്തിന്റെ തീവ്രത
തുലോം കുറഞ്ഞു പോയെന്ന ഒരു എളിയ അഭിപ്രായം ഇതെഴുതുന്ന ആളിനുണ്ട്.
ഓരോരുത്തരുടേയും അഞ്ചുവിരലുകളും ഒരു പോലെ അല്ലല്ലോ, അല്ലെ.
പടവലങ്ങ കൂടാതെ, ഇനിയും, പാവക്കയും ചുരങ്ങയും മത്തങ്ങയും കുമ്പളങ്ങയും
തണ്ണീര്‍ മത്തനും എല്ലാം തന്നെ ശ്രീ. ജോസ് ചെരിപുറത്തിന്റെ
അടുക്കളത്തോട്ടത്തില്‍ സുലഭമായി വിളഞ്ഞു വിലസട്ടെ എന്നാശംസിക്കുന്നു. ഈ കറി
അപ്രതീക്ഷിതമായി ഇവിടെ തീര്‍ന്നുപോയേ!
Photos:
Dr. Nandakumar Chanayil
Jose Cheripuram