Image

കരിങ്കുന്നത്ത്‌ നിന്നും ജറുസലേമിലേക്കുള്ള ദൂരം (ടോം ജോസ്‌ തടിയമ്പാട്‌)

Published on 23 September, 2012
കരിങ്കുന്നത്ത്‌ നിന്നും ജറുസലേമിലേക്കുള്ള ദൂരം (ടോം ജോസ്‌ തടിയമ്പാട്‌)
ഇസ്രയേല്‍ എന്നു കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടി വരുന്നത്‌ യുദ്ധവും യുദ്ധ വിമാനങ്ങളുടെ ശബ്‌ദവുമാണ്‌. ഈ യാത്രാവിവരണം എഴുതാന്‍ തുടങ്ങിയ സമയത്ത്‌ വന്ന വാര്‍ത്തയില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ഹെലികോപ്‌റ്റര്‍ ആക്രമണത്തിന്ന്‌ മൂന്ന്‌ പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്നും ഇസ്രയേലിലേക്ക്‌ റോക്കറ്റ്‌ ആക്രമണം നടത്താന്‍ ശ്രമിച്ചവരെയാണ്‌ കൊലപെടുത്തിയത്‌ എന്നാണ്‌ ആക്രമണത്തെപ്പറ്റി ഇസ്രയേല്‍ ഭാഷ്യം. നിഷ്‌കളങ്കരായ മനുഷ്യരെയാണ്‌ കൊലപ്പെടുത്തിയത്‌ എന്നാണ്‌ പലസ്‌തീന്‍കാര്‍ പ്രതികരിച്ചത്‌.

ചരിത്രത്തിലേയ്‌ക്ക്‌ തിരിഞ്ഞ്‌ നോക്കിയാല്‍ കാണുന്നത്‌ പരസ്‌പരം സമാധാനം ആശംസിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള മൂന്ന്‌ മതങ്ങളുടെ പ്രഭാവകേന്ദ്രമാണ്‌ ഇസ്രയേല്‍ എന്ന ഈ വിശുദ്ധ നാട്‌. സമാധാനത്തിന്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന കഴിഞ്ഞ 3250 വര്‍ഷങ്ങളായി തുടരുന്നു, എന്നാല്‍ ആ പ്രാര്‍ത്ഥന ഇപ്പോഴും ദൈവ സന്നിധിയില്‍ എത്തിയില്ല എന്നു വേണം അനുമാനിക്കാന്‍.

ക്രിസ്‌തുമത അനുയായികളെ സംബന്ധിച്ചടുത്തോളം ക്രിസ്‌തു ജനിയ്‌ക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും മരിയ്‌ക്കുകയും ചെയ്‌ത സ്ഥലം, മുസ്ലീങ്ങളെ സംബന്ധിച്ചടുത്തോളം മുഹമ്മദ്‌ നബി സ്വര്‍ഗ്ഗത്തിലേക്ക്‌ ആരോഹണം ചെയ്‌ത സ്ഥലം, യഹൂദരെ സംബന്ധിച്ചടുത്തോളം അവരുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ക്ക്‌ ദൈവം നല്‍കിയ വാഗ്‌ദത്ത ഭൂമി. അങ്ങനെ പോകുന്നു ഈ മൂന്ന്‌ മതസ്ഥര്‍ക്കും ഇസ്രയേലും ജറുശലേമും ആയിട്ടുള്ള ആത്മബന്ധം.

ജറുശലേമിനെപ്പോലെ ഇത്രയേറെ യുദ്ധങ്ങള്‍ക്ക്‌ വേദി ആയിട്ടുള്ള മറ്റൊരു സ്ഥലം ലോകത്ത്‌ ഉണ്ടാകും എന്നു തോന്നുന്നില്ല. 36 തവണ ഈ നഗരം കടന്നു കയറ്റക്കാര്‍ക്ക്‌ മുന്‍പില്‍ കീഴ്‌പ്പെട്ടു. 10 തവണ നശിപ്പിക്കപ്പെട്ടു. 50 പ്രാവശ്യം വളയപ്പെട്ടു. നീണ്ട യുദ്ധങ്ങള്‍ക്ക്‌ ഈ വിശുദ്ധ നഗരം സാക്ഷ്യം വഹിച്ചു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ലോകം മുഴുവന്‍ അഭയാര്‍ത്ഥികളായി നടന്നു. നീണ്ട 2000 വര്‍ഷം യഹൂദ ജനതയ്‌ക്ക്‌ ഈ പട്ടണം അന്യമായി അങ്ങനെ പോകുന്നു ഈ വിശുദ്ധ നാടിന്റെ ചരിത്രം.

ഇസ്രയേലിനെപ്പറ്റി ഈ ലേഖകന്‍ ആദ്യം കേട്ടത്‌ കരിങ്കുന്നം പള്ളിയില്‍ നിന്നും ആയിരിക്കും എന്നു തോന്നുന്നു. പിന്നീട്‌ പത്രം വായിക്കാന്‍ തുടങ്ങിയപ്പോള്‍ 1948 നടന്ന രാഷ്‌ട്ര സ്ഥാപനത്തെപ്പറ്റിയും 1967 ല്‍ നടന്ന 6 ദിവസത്തെ യുദ്ധത്തെപ്പറ്റിയും ചരിത്ര പ്രസിദ്ധമായ എന്റബെ ഓപ്പറേഷനെപ്പറ്റിയും ഒക്കെ വായിച്ചറിഞ്ഞു. അക്കാലത്ത്‌ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടുള്ള താടിയച്ചന്‍ വിളിക്കുന്ന ആദ്യത്തെ ഇടുക്കി വാത്തിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന ശ്രീ. ജോണ്‍ പുതിയകുന്നിനെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തോട്‌ ചോദിച്ചു ലോകത്ത്‌ കണ്ടതില്‍ ഏറ്റവും ഇഷ്‌ടപ്പെട്ട രാജ്യം ഏതാണ്‌ അദ്ദേഹം ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു ഇസ്രയേല്‍ അതിന്റെ കാരണം അവിടെ മാത്രമാണ്‌ സ്‌ത്രീകള്‍ മാന്യമായി വസ്‌ത്രം ധരിച്ച്‌ നടക്കുന്നത്‌ എന്നായിരുന്നു. ഇത്‌ അദ്ദേഹം പറയുന്നത്‌ ഏകദേശം 22 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ അന്ന്‌ അത്‌ ശരിയായിരിക്കാം എന്നാല്‍ ഇന്ന്‌്‌ ഇസ്രയേലില്‍ കണ്ടത്‌ ഇംഗ്ലണ്ടിലെ പോലെ വസ്‌ത്രം ധരിച്ച സ്‌ത്രീകളെയാണ്‌ അതില്‍ വ്യത്യാസം കണ്ടത്‌ യഥാസ്ഥിക യഹൂദരിലും മുസ്ലീങ്ങളിലും മാത്രം.

ഇസ്രയേലിനെപ്പറ്റി ഈ കഥകള്‍ കേള്‍ക്കുന്ന കാലത്ത്‌ ഇംഗ്ലണ്ടോ ഇസ്രയേലോ ഒന്നും സ്വപ്‌നം കാണാന്‍ കഴിയുന്ന കാലമായിരുന്നില്ല. വിധിയുടെ കടാക്ഷം അതിനുള്ള അവസരം ഒരുക്കി എന്നു പറയാം.

ലിവര്‍പൂളില്‍ നിന്നും അനുവിന്റെയും ജെറിന്റെയും നേതൃത്വത്തില്‍ വിശുദ്ധ നാട്ടിലേക്ക്‌ നടത്തുന്ന യാത്രയില്‍ പങ്കെടുത്താണ്‌ ഞങ്ങള്‍ 36 അംഗ സംഘം ഇസ്രയേലില്‍ എത്തിയത്‌.

ഒരാഴ്‌ചത്തേയ്‌ക്കുള്ള വസ്‌ത്രങ്ങള്‍ ചൂടിനെ അതിജീവിക്കാന്‍ വേണ്ട തൊപ്പി, കൂളിംഗ്‌ ഗ്ലാസ്‌, ക്യാമറ ചാര്‍ജ്‌ ചെയ്യുന്നതിന്‌ വേണ്ട ഇന്റര്‍നാഷണല്‍ അഡാപ്‌റ്റര്‍ അത്യാവശ്യം ഉപയോഗിക്കാന്‍ വേണ്ട അമേരിക്കന്‍ ഡോളര്‍ എന്നിവ ഒക്കെ സംഘടിപ്പിച്ച്‌ ഓഗസ്റ്റ്‌ 23 തീയതി പത്ത്‌ മണിക്ക്‌ 36 പേര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ച്‌ 5 മണിക്കൂറുകള്‍ക്ക്‌ ശേഷം ബ്രിട്ടീഷ്‌ സമയം 3 മണിക്കും ഇസ്രയേല്‍ സമയം 5 മണിയ്‌ക്കും ഞങ്ങള്‍ ഇസ്രയേലില്‍ എത്തി എയര്‍ക്രാഫ്‌റ്റ്‌ ലാന്റ്‌ ചെയ്യുന്നതിന്‌ 10 മിനിറ്റിന്‌ മുന്‍പ്‌ പൈലറ്റിന്റെ അറിയിപ്പ്‌ വന്നു ടെല്‍ അവീവ്‌ ബെന്‍ ഗുറിയണ്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ്‌ ലാന്റ്‌ ചെയ്യുന്നു എന്ന്‌ അപ്പോള്‍ മസ്സില്‍ ഓടി വന്ന ചിത്രം 1948-ല്‍ സിയോണിസ്റ്റ്‌ നേതാവും രാഷ്‌ട്ര ശില്‍പ്പിയും ആയിരുന്ന തീയോഡര്‍ ഹെര്‍സലിന്റെ ഫോട്ടോയ്‌ക്ക്‌ മുന്‍പില്‍ നിന്ന്‌ ഐഡിഎഫിന്റെ ചെയര്‍മാന്‍ ഡേവിഡ്‌ ബെന്‍ ഗുറിയണ്‍ ഇസ്രയേല്‍ എന്ന രാഷ്‌ട്രം പ്രഖ്യാപിക്കുന്ന ചിത്രമായിരുന്നു. രണ്ടായിരം വര്‍ഷമായി കൊച്ചി ഉള്‍പ്പെടെ ലോകം മുഴുവന്‍ അലഞ്ഞ ഇസ്രയേലിയര്‍ക്ക്‌ കിട്ടിയ ഒരാശ്വാസമായിരുന്നു ആ പ്രഖ്യാപനം.

ബെന്‍ ഗുനിയന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഞങ്ങള്‍ക്ക്‌ ഇംഗ്ലണ്ടിലെ എയര്‍പോര്‍ട്ടിലെ പോലെ കാര്യങ്ങള്‍ അത്ര സുഖമായി നടക്കുന്നതായി തോന്നിയില്ല. ഇസ്രയേലിലെ എയര്‍പോര്‍ട്ടില്‍ നിന്നും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്‌താല്‍ അറേബ്യന്‍ രാജ്യങ്ങളില്‍ പ്രവേശനം അത്ര സുഖകരമല്ല എന്നറിഞ്ഞത്‌ കൊണ്ട്‌ സ്റ്റാമ്പ്‌ ചെയ്യരുത്‌ എന്ന അഭ്യര്‍ത്ഥന അവിടെ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു.

ഞങ്ങളുടെ സംഘത്തില്‍ സൗദി അറേബ്യയില്‍ ജനിച്ച ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക്‌ വിശദമായ ചോദ്യം ചെയ്യലിനെ അഭിമുഖീകരിക്കേണ്ടി വന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു വന്ന ഞങ്ങളെ കാത്ത്‌ കോച്ചും ഗെയിഡും നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഗലീലിയ തടാകത്തിനടുത്തുള്ള ബീറ്റിട്ട്യുഡ്‌ ഹോട്ടലിലേക്ക്‌ യാത്ര തിരിച്ചു. 35 ഡിഗ്രി ചൂടാണ്‌ ടെല്‍ അവീവില്‍ അനുഭവപ്പെട്ടതെങ്കിലും കോച്ചിലെ എയര്‍കണ്ടീഷന്‍ ആ ചൂടില്‍ നിന്നും ഞങ്ങളെ രക്ഷിച്ചു. വലതു വശത്തു കൂടിയാണ്‌ ഇസ്രായേല്‍ വാഹനങ്ങള്‍ ഡ്രൈവ്‌ ചെയ്യുന്നത്‌. മോട്ടോര്‍ വേയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ ഇസ്രായേലിനെക്കുറിച്ച്‌ ഉള്ള ഒരു ചെറിയ വിശദീകരണം ഗെയിഡ്‌ നല്‍കുകയുണ്ടായി. പോകുന്ന വഴിയില്‍ ക്രിസ്‌തു ആദ്യമായി അത്ഭുതം പ്രവര്‍ത്തിച്ച കാനായില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ കൂടെ വന്നിരുന്ന ഗെയിഡ്‌ അവിടെ ഇറങ്ങി അവിടെ നിന്നും ഇഹാബ്‌ കോപ്‌റ്റി എന്ന ഗെയിഡ്‌ വണ്ടിയില്‍ കയറി. അദ്ദേഹമാണ്‌ പിന്നീടുള്ള ഒരാഴ്‌ച ഞങ്ങളെ നയിച്ചത്‌. ഏകദേശം ഒന്‍പത്‌ മണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. വിമാനത്തില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതു കൊണ്ട്‌ എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. വയറു നിറയെ ഇസ്രായേലിലെ ഭക്ഷണം കഴിച്ചു. ഭക്ഷണത്തില്‍ ഭൂരിഭാഗവും പച്ചക്കറികളും സലാഡും ആയിരുന്നു.

അതിനു ശേഷം ഫാ. എബ്രഹാമിന്റെ നേതൃത്വത്തില്‍ ഹോട്ടലിലെ ചാപ്പലില്‍ നടന്ന വിശുദ്ധ ബലിയില്‍ പങ്കെടുത്തതിനു ശേഷം ഞങ്ങള്‍ റൂമിലേക്കു പോയി. വളരെ നല്ല സൗകര്യങ്ങള്‍ ആയിരുന്നു ഹോട്ടലില്‍ ഒരുക്കിയിരുന്നത്‌. ജോണ്‍പോള്‍ മാര്‍പാപ്പ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച ഹോട്ടലിലായിരുന്നു ഞങ്ങള്‍ താമസിച്ചത്‌.

തുടരും..
കരിങ്കുന്നത്ത്‌ നിന്നും ജറുസലേമിലേക്കുള്ള ദൂരം (ടോം ജോസ്‌ തടിയമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക