Image

ബന്ധങ്ങള്‍ ബന്ധനങ്ങളാകാതെയിരിക്കെ!!! - ശ്രീപാര്‍വ്വതി

ശ്രീപാര്‍വ്വതി Published on 24 October, 2012
ബന്ധങ്ങള്‍ ബന്ധനങ്ങളാകാതെയിരിക്കെ!!! - ശ്രീപാര്‍വ്വതി
ബന്ധങ്ങള്‍ ചിലപ്പോള്‍ അനുഭവത്തിന്‍റെ തീച്ചൂളകളാണ്, നല്‍കുക. ചിലത് നോവിന്‍റെ, നഷ്ടത്തിന്‍റെ, മറ്റു ചിലത് സന്തോഷത്തിന്‍റെ, പ്രത്യാശയുടെ, ആ ബന്ധം ആരുടേതുമാകാം പ്രിയ സുഹൃത്ത്, ജീവിത പങ്കാളി, പ്രണയം നല്‍കുന്ന ആള്‍, മാതാപിതാക്കള്‍ അങ്ങനെ ആരും. ആരുടെ ജീവിതത്തിലും അങ്ങനെ ജീവിതത്തെ തൊട്ടുരുമ്മി കടന്നു പോയ കുറേയേറെ മുഖങ്ങളുണ്ടാകും. അങ്ങനെ ചിലരെ ഓര്‍ത്തു പോകുന്നു.

പഠനകാലം ആര്‍ക്കും ഓര്‍മ്മകളുടെ ഉത്സവമേളമാണ്, സൌഹൃദങ്ങള്‍ പൂക്കുന്ന കാലം. ആരുടേയും എന്ന പോലെ തന്നെ എന്‍റേയും ജീവിതം മാറി മറിഞ്ഞത് പഠനകാലത്തായിരുന്നു, ബിരുദപഠന കാലത്ത്. അന്നുണ്ടായിരുന്ന പല സൌഹൃദങ്ങളും ഇന്നും കാത്തു സൂക്ഷിക്കാന്‍ കഴിയുന്നതിന്‍റെ അഹങ്കാരവുമുണ്ട്. എന്നില്‍ അക്ഷരങ്ങളുടെ തീയുണ്ടെന്ന് കണ്ടെത്തിയ രജനി, പഴയ സൌഹൃദത്തിന്‍റെ ഓര്‍മ്മപ്പൊട്ടു പോലെ സുമേഷ്, ഇപ്പോഴും വിളിച്ച് സുഖാന്വേഷണം നടത്തുന്ന ഷിബു സര്‍. ഡിഗ്രീയ്ക്ക് ഫൊണറ്റിക്സും പ്രോസും എളുപ്പമാക്കി തന്നതിന്‍റെ സ്നേഹമല്ല, ബാറ്റര്‍ മൈ ഹാര്‍ട്ടോ , ഫിലിപ് ലാര്‍ക്കിനെയോ പരിചയപ്പെടുത്തി തന്നതു കൊണ്ടുമല്ല, പക്ഷേ ഇതെല്ലാം ഓരോ കാരണങ്ങളാണ്, സറിനെ ഇഷ്ടപ്പെടാന്‍ . എന്നിലെ എഴുത്തുകാരിയെ ആദ്യമായി അഭിനന്ദിച്ച ആള്‍ എന്ന അവകാശം ഷിബു സറിനു മാത്രം അവകാശപ്പെട്ടതാണ്. "യു ആര്‍ ആള്‍വെയ്സ് ഡിഫ്ഫറന്‍റ്," എന്ന് പലപ്പോഴും ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഡിഗ്രീ കഴിഞ്ഞ് എട്ടു വര്‍ഷത്തോളമാകുന്നു, ഇപ്പോഴും അദ്ദേഹത്തിന്‍റെ 25 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തിലെ ആത്ബന്ധമുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാളാണെന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം. പണ്ട് അദ്ദേഹം പറഞ്ഞത് ഓര്‍മ്മയിലുണ്ട്, കോമ്മണ്‍ ആയി ക്ലാസ്സില്‍ പറഞ്ഞത്, ഭാവിയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനം കൊള്ളാനാണ്, എനിക്കിഷ്ടം... ഓരോ അദ്ധ്യാപകന്‍റേയും അഹങ്കാരം അതാണ്, അന്ന് ഡയറിയില്‍ ആ വാക്കുകള്‍ കുറിച്ചിട്ടെങ്കിലും അറിയില്ലായിരുന്നു ഭാവിയെ കുറിച്ച്. ഇന്നിപ്പോള്‍ അദ്ദേഹം പറഞ്ഞതു പോലെ വളരെ വ്യത്യസ്തമായ ഒരു വഴിയിലൂടെ സഞ്ചരിക്കവേ അഭിമാനത്തോടെ അദ്ദേഹമത് ഓര്‍ക്കവേ.... കണ്ണു നനയുന്നു........ ഇതിന്‍റെ ഗുരുദക്ഷിണ........ എന്നെ ഒരു എഴുത്തുകാരിയായി കാണാന്‍ ഇഷ്ടപ്പെട്ട , ആ വഴികളിലെവിടെയോ സഞ്ചാരം തുടങ്ങിയെന്നറിഞ്ഞ് ഇപ്പോഴും സന്തോഷം പങ്കു വയ്ക്കാന്‍ ഇപ്പോഴും വിളിക്കാറുള്ള പ്രിയപ്പെട്ട ഷിബു സറിനുള്ള ഗുരുദക്ഷിണ...

പിരിയാന്‍ തുടങ്ങിയ ഒരു ചൂടുള്ള മാര്‍ച്ച് മാസത്തില്‍ വിരഹത്തിന്‍റെ വേദന മറക്കാന്‍ എല്ലാവരുമായും അടികൂടിയ ആളാണ്, സുമേഷ്. ആദ്യം തെറ്റിദ്ധരിച്ചെങ്കിലും കാര്യമറിഞ്ഞപ്പോള്‍ തോന്നിയ സങ്കടം പിന്നീട് ഒരു സുഹൃത്തും തന്നിട്ടില്ല. ഇപ്പോള്‍ അവന്‍റെ ആഗ്രഹം പോലെ പത്രത്തിലെ ജോലിയുമായി തിരക്കിട്ടു നടക്കുമ്പോഴും പഴയ കൂട്ടുകാരോടുള്ള സൌഹൃദം സൂക്ഷിക്കുന്നതെങ്ങനെ എന്നോര്‍ത്ത് അതിശയം തോന്നിയിട്ടുണ്ട്, ആ കൂട്ടുകാരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും.

വളരെ യാദൃശ്ചികതകളുമായി കടന്നു വന്ന ഒരു സൌഹൃദം അതായിരുന്നു ജ്യോതിയോപ്പോളൂമായി. ഹൃദയത്തെ തൊട്ട ബന്ധങ്ങളെ ഓര്‍മ്മിക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്തയാള്‍ . കണിക്കൊന്ന എന്ന ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങിയ കാലം മുതല്‍ ഇപ്പോള്‍ ഇതാ ഈ നാലു വര്‍ഷക്കാലം എപ്പൊഴും ഓരോന്ന് ഓര്‍മ്മിപ്പിക്കാനും, ഇടയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനും ഇപ്പോള്‍ ആള്‍ കൂടെയുണ്ട്. ഒരിക്കല്‍ ഒരുമിച്ചുണ്ടായിരുന്ന ഒരു ചാനല്‍ പരിപാടിയില്‍ അവതാരകന്‍ ജ്യോതിയോപ്പോളോട് എന്നെ ചൂണ്ടി സ്വന്തം മോളുടെ സ്ഥാനത്ത് നിര്‍ത്തി ആലോചിക്കാനായി ഒരു ചോദ്യം ഇട്ടു കൊടുത്തപ്പോള്‍ ഉള്ളിലെവിടെയോ എന്തോ ഒന്നു തുളുമ്പി. പലപ്പോഴും ഫോണ്‍ വരുമ്പോള്‍ "ദേ നിന്‍റെ നെറ്റമ്മ വിളിക്കുന്നുണ്ട്," എന്ന് ഇവിടെയൊരാള്‍ ചിരിച്ചു കൊണ്ടു പറയുമ്പോഴും അതൊരു അഭിമാനമായേ തോന്നിയുള്ളൂ...
കണിക്കൊന്നയുടേയും ഞങ്ങളുടേയും ഓരോ വഴിയിലും ഒരു താങ്ങായി ഇതുവരെ ജ്യോതിയോപ്പോള്‍ ഒപ്പമുണ്ടായിരുന്നു, നഷ്ടപ്പെടുത്താന്‍ വയ്യാത്തൊരു സൌഹൃദമായി, സൌഹൃദം എന്നല്ല അറ്റുപോകാത്ത ഒരു ബന്ധമായി എന്നും ഈ ഓര്‍മ്മപ്പെടുത്തല്‍ കൂടെയുണ്ടാകും.

ചില മാസങ്ങളുടെ സൌഹൃദമായിരുന്നു അഞ്ജുവുമായി. പക്ഷേ ആ കുറച്ചു മാസങ്ങള്‍ കൊണ്ടു തന്നെ അവള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു, വിശേഷങ്ങള്‍ പങ്കിട്ടു, അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ പോയി ഭക്ഷണം പങ്കിട്ടു, അമ്മമാരുടെ സ്നേഹം പങ്കിട്ടു.പക്ഷേ വളരെ പെട്ടെന്ന് തന്നെ ഒരു നിസ്സാര തെറ്റിദ്ധാരണയില്‍ പെട്ട് ആ ബന്ധം തകര്‍ന്നപ്പോള്‍ വേദനിച്ചു. അവള്‍ക്ക് തിരിച്ചറിയാനകാതെ പോയ ഒരുപാട് സത്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ മുഴച്ചു നിന്നിരുന്നു, പക്ഷേ അത് ചികഞ്ഞെടുക്കാനോ ,ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതിനെ ഓര്‍ത്ത് വേദനിക്കാനോ അവള്‍ക്കു കഴിഞ്ഞില്ല, പിന്നീടൊരിക്കലും അഞ്ജുവിനെ കണ്ടില്ല, പക്ഷേ മുറിവേല്‍പ്പിച്ച മനസ്സുകളുടെ വിങ്ങല്‍ എന്നും നിലനില്‍ക്കുമല്ലോ, അവള്‍ ഇവിടെയുണ്ട്, ഈ ഹൃദയത്തില്‍. എന്നും നന്‍മകള്‍ വരാനേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ, സൌഹൃദം എന്നാല്‍ അങ്ങനെയാണല്ലോ.

ഓണ്‍ലൈന്‍ ലോകം ഒരുപാട് സൌഹൃദങ്ങള്‍ നിറഞ്ഞ ഒരു സ്വപ്നഗൃഹമാണ്, ആഗ്രഹിക്കുന്നതെന്തും കയ്യെത്തിപ്പിടിക്കാവുന്ന മായാലോകം. ഹൃദയത്തെ തൊട്ട സൌഹൃദങ്ങള്‍ ഇവിടേയും ഇടയ്ക്കെങ്കിലും ഉണ്ടാകാറുണ്ട്, ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ കൂടി. എന്താണ്, സൌഹൃദത്തിന്‍റെ അല്ലെങ്കില്‍ ബന്ധങ്ങളുടെ നിര്‍വ്വചനം എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോ? സൌഹൃദങ്ങളെ കുറിച്ച് പറയാന്‍ തന്നെ ചിലപ്പോള്‍ പേജുകള്‍ വേണ്ടി വരും. തൊട്ടും തലോടിയും ആശ്വസവാക്കുകള്‍ പറഞ്ഞും ഊര്‍ജ്ജം പകര്‍ന്നും സൌഹൃദം പൂത്തു വിടരുമ്പോള്‍ പലപ്പോഴും അതൊരു മാറ്റമാണ്, നമ്മുടെ ഒക്കെ ജീവിതത്തില്‍. ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നവരേ പോലെ ഭാഗ്യവാന്‍മാര്‍ ഈ ലോകത്ത് വേറെയുണ്ടാകുമോ. ഒരു സുഹൃത്ത് എന്ന നിലയില്‍ പലപ്പോഴും പരാജയപ്പെട്ടു പോയ ഒരാളാണു ഞാന്‍ എന്നു പറയുമ്പോള്‍ ഒരു കുറ്റബോധം നോവിക്കുന്നുണ്ട്. ബന്ധങ്ങളെ നിലനിര്‍ത്താനുള്ള ചൂട് കാണിക്കാനാകാത്തത് ഒരാളുടെ പരാജയം തന്നെയല്ലേ, എങ്കിലും എന്‍റെ ദൌര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്ന എന്‍റെ പ്രിയ സുഹൃത്തുക്കള്‍, ജയചന്ദ്രന്‍ മാഷ്, കൂട്ടുകാരിയായും അനിയത്തിയായും മകളായുമൊക്കെ സ്നേഹിക്കുന്ന അനിലേട്ടന്‍, പെങ്ങളേ എന്ന് തികച്ചു വിളിക്കാത്ത മോഹന്‍ ഭായ്, ഫെയ്സ്ബുക്കില്‍ ഫോട്ടോ ഇടുന്നതിനു സ്നേഹപൂര്‍വ്വം ശാസിച്ച മീനു ചേച്ചി, ഇവരൊക്കെ തന്നെയാണ്, എന്‍റെ ചൈതന്യം അതിലേറ്റവും നല്ല സുഹൃത്ത് എന്‍റെ പ്രിയ ജീവിതപാതി പറയുന്നതില്‍ തികഞ്ഞ അഭിമാനവും.
ബന്ധങ്ങള്‍ ബന്ധനങ്ങളാകാതെയിരിക്കെ!!! - ശ്രീപാര്‍വ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക