Image

അമേരിക്കന്‍ എഴുത്തുകാരുടെ നാലു കഥകളുടെ അവലോകനം

ജേക്കബ്‌ തോമസ്‌ Published on 10 November, 2012
അമേരിക്കന്‍ എഴുത്തുകാരുടെ നാലു കഥകളുടെ അവലോകനം
(ഡിട്രോയിറ്റ്‌ ലാന സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌)

അമേരിക്കന്‍ മാധ്യമങ്ങളില്‍, അത്‌ അച്ചടിച്ചു വരുന്നവയോ, ഓണ്‍ലൈനോ ഏതുമാകട്ടെ, ഒരു ഇന്‍ഫോര്‍മല്‍ സര്‍വേ നടത്തിയാല്‍ ലേഖനങ്ങളെയൊ കവിതകളെയോ അപേക്ഷിച്ച്‌ എണ്ണത്തില്‍ പിന്നില്‍ നില്‍ക്കുന്നത്‌ കഥകളാണെന്ന്‌ കാണാം. എന്നാല്‍, കവിതയെക്കാളും ലേഖനങ്ങളെക്കാളും രചനയുടെ ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ കഥകളാണെന്നാണ്‌ എന്റെ അഭിപ്രായം. തീര്‍ച്ചയായും കഥകളെഴുതാനാണ്‌ കൂടുതല്‍ അദ്ധ്വാനം വേണ്ടത്‌. അതുകൊണ്ടായിരിക്കാം കുറച്ചുപേരേ അതിനു മുതിരുന്നുള്ളു. അവര്‍ ആ കലയെ ഗൌരവമായി എടുക്കുന്നവരാണ്‌. അത്തരം നാലു കഥാകൃത്തുകളുടെ കഥകളെ അവലോകനം ചെയ്യാന്‍ എനിക്ക്‌ സന്തോഷമുണ്ട്‌.

എന്താണ്‌ കഥ എന്ന സാഹിത്യ രൂപം? കഥയില്‍ ജീവിതത്തിന്റെ സവിശേഷമായ ഏതെങ്കിലും ഒരു മുഹൂര്‍ത്തത്തെ ഫ്രെയിം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ഒരു പ്രദേശത്തെയോ ഒരു കാലത്തെയോ ഫ്രെയിം ചെയ്യുന്ന നോവല്‍ എന്ന സാഹിത്യരൂപത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. കഥകളെക്കുറിച്ചുള്ള എന്റെ ചില പ്രതീക്ഷകള്‍ സൂചിപ്പിക്കട്ടെ.

ഒരു നല്ല കഥയുടെ വിവരണ കല വാസ്‌തവത്തില്‍ കവിതയെകാള്‍ ദുഷ്‌കരമാണ്‌. കഥയുടെ പ്രമേയം വെറുതെ പറഞ്ഞാല്‍ അതൊരു റിപ്പോര്‍ട്ടേ ആവുന്നുള്ളു. അതില്‍ സാഹിത്യപരമായി യാതൊരു അടയാളവും കാണില്ല. ഒരു സംഭവമൊ സന്ദര്‍ഭമോ വിവരിക്കുന്നതിന്‌ ഉപരിയായി വായനക്കാരനെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥതയില്‍ക്കൂടി നടത്താനും അതുമായി താദാത്മ്യം പ്രാപിക്കുവാനും ഉതകുന്നതായിരിക്കണം കഥയുടെ രചനാശൈലി.

അപ്പോള്‍ തിരഞ്ഞെടുക്കുന്ന പ്രമേയത്തിന്റെ വികാരത്തിനിണങ്ങുന്ന വാക്കുകളാണ്‌ കഥയില്‍ ഉപയോഗിക്കേണ്ടത്‌. കഥയ്‌ക്ക്‌ അതിന്റെ തുടക്കം മുതല്‍ ഭാഷയിലും വികാരത്തിലും ഒരുപോലെ ആധിപത്യമുണ്ടാവണം.

നല്ല കഥാകൃത്തിന്‌ മനുഷ്യ മനസ്സിനെക്കുറിച്ച്‌ ആഴമേറിയ ധാരണകളുണ്ടാവണം.

പറഞ്ഞു പഴകിയ പ്രമേയങ്ങളേക്കാള്‍ പുതിയ കാലത്തിന്റെയും ജീവിതത്തിന്റെയും പ്രമേയങ്ങളായാല്‍ ഏറെ നന്ന്‌.

1. ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ `സ്‌നേഹത്തിന്റെ വിഷാദ രാഗം' ഒരു സറൊഗേറ്റ്‌ അമ്മയുടെ കഥയാണ്‌. ഒരു ദമ്പതികളുടെ അണ്‌ഠത്തിലും ബീജത്തിലും നിന്ന്‌ ഉളവായ ഭ്രൂണത്തിന്‌ ഒരു സ്‌ത്രീ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തി പ്രസവിച്ചു കൊടുക്കുന്ന, ജസ്‌റ്റേഷനല്‍ സറഗസി എന്ന ഏര്‍പ്പാടിനാണ്‌ ഇപ്പോള്‍ പൊതുവെ സറഗസി എന്നുപറയുന്നത്‌. അപ്പോള്‍ ആ സ്‌ത്രീക്ക്‌ കുട്ടിയുമായി ജിനറ്റിക്‌ ബന്ധമൊന്നുമില്ല. അബ്ദുള്‍ ഈ കഥ എന്നാണ്‌ എഴുതിയതെന്ന്‌ അറിയില്ല, പക്ഷേ ഈ കഥയില്‍ നടക്കുന്ന സറഗസി, മറ്റൊരു പുരുഷന്റെ ബീജവും സ്വന്തം അണ്‌ഠവുമായി ഇന്‍സെമിനേഷന്‍ വഴി നടത്തുന്ന, ജിനറ്റിക്‌ സറഗസിയാണ്‌. അതിലുണ്ടാകുന്ന കുട്ടി സ്‌ത്രീയുടെ സ്വന്തം കുട്ടിയാണ്‌. അത്‌ ഇത്തരം കഥകളില്‍ കൂടൂതല്‍ കോമ്പ്‌ലിക്കേഷന്‍സ്‌ ഉണ്ടാക്കുന്നു.

ഒരു വയസുപോലും തികയാത്ത മകനുമൊത്ത്‌ ലത വേണുവിനൊപ്പം താമസിക്കാന്‍ ആദ്യമായി ബോംബെയിലെത്തുന്നു. തീരെ മോശമായ പാര്‍പ്പിടമേ വെറും ഒരു കോളേജ്‌ ഗുമസ്ഥനായ വേണുവിന്‌ ഉണ്ടായിരുന്നുള്ളു. അതുകോണ്ട്‌ ലതയുടെ വരവില്‍ വേണുവിന്‌ തീരെ താല്‌പര്യമില്ലായിരുന്നെങ്കിലും ഭര്‍ത്താവിനൊത്ത്‌ താമസവിക്കുവാനുള്ള ലതയുടെ തീവ്രമായ അഭിലാഷത്തെ വേണുവിന്‌ ചെറുക്കാനായില്ല. അവിടെ എലികളെ കണ്ട്‌ ലത ഭയക്കുന്നു. വേണുവിന്റെ ഏറെ പ്രിയമുള്ള വടക്കെ ഇന്ത്യക്കാരുടെ എരിവുള്ള ചായയുണ്ടാക്കുവാന്‍ ലതയ്‌ക്കാവുന്നില്ല. വേണുവിന്റെ കോളേജിലെ പ്രഫസ്സറായ രാജേഷ്‌ മാസ്റ്ററിനെയും ഭാര്യ നിമ്മിയെയും അവരുടെ സുഖ സൌകര്യങ്ങളുള്ള ഫ്‌ലാറ്റിനെയും പരിചയപ്പെടുന്നു. താമസിയാതെ ലത വീണ്ടും അപ്രതീക്ഷിതമായി ഗര്‍ഭിണിയാകുന്നു. തീരെ സമ്മതമില്ലായിരുന്നെങ്കിലും വേണുവിന്റെ തീവ്ര സമ്മര്‍ദ്ദത്തിനു വഴങ്ങി ലത ഗര്‍ഭച്ഛിദ്രത്തിനു സമ്മതിക്കുന്നു. എന്നാല്‍ അന്ന്‌ ലേഡി ഡോക്ടര്‍ക്ക്‌ വരാന്‍ കഴിയാഞ്ഞതുമൂലം അത്‌ നടക്കുന്നില്ല. നിമ്മിയുടെയും രാജേഷ്‌ മാസ്റ്ററിന്റെയും സഹായത്തോടെ ഭ്രൂണഹത്യയില്‍ നിന്നും വേണുവിനെ പിന്തിരിപ്പിക്കുന്നു. ഇതോടെ ലത നിമ്മിയുടെയും രാജേഷ്‌ മാസ്റ്ററുടെയും ആത്മമിത്രമാവുകയും സന്തതികളില്ലാത്ത അവര്‍ക്കായി ഒരു കുട്ടിയെ, നേരത്തെ സൂചിപ്പിച്ച ഇന്‍സെമിനേഷന്‍ വഴി കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. പ്രതിഫലമായി ദൂരെ ഒരു സ്വന്തം ഫ്‌ലാറ്റ്‌ കൊടുക്കാമെന്ന്‌ ദമ്പതികള്‍ വാഗ്‌ദാനം ചെയ്യുന്നു.

പ്രസവസമയം അടുക്കുമ്പോളെക്കും അവരുമായുള്ള സൌഹൃദം വിച്ഛേദിക്കാനുള്ള രാജേഷിന്റെ ഒരുക്കങ്ങള്‍, ആ ബന്ധം അരക്കിട്ടുറക്കുമെന്ന്‌ പ്രതീക്ഷിച്ച വേണുവിനെയും ലതയെയും നടുക്കുന്നു. പ്രസവശേഷം കുട്ടിയെ ഏറ്റെടുത്തശേഷം രാജേഷ്‌ ഫ്‌ലാറ്റിന്റെ താക്കോള്‍ നീട്ടിയപ്പോള്‍ ലതയ്‌ക്ക്‌ ഇവിടംവിട്ട്‌ എങ്ങും പോകാന്‍ ഇഷ്ടമില്ലെന്ന്‌ പറഞ്ഞ്‌ വേണു നിരസിക്കുമ്പോള്‍ കഥ തീരുന്നു.

കഥയുടെ ആദ്യവാചകം നിര്‍ണ്ണായകമായിരിക്കണം എന്ന്‌ പറയാറുണ്ട്‌. അബ്ദുള്‍ അത്‌ ഫലപ്രദമാക്കി പ്രയോഗിച്ചിരിക്കുന്നു. ഇത്‌ ഒരു സ്‌ത്രീപക്ഷരചനയാണ്‌എന്നു വേണമെങ്കില്‍ പറയാം. ലത ഒരു ശക്തമായ കഥാപാത്രമാണ്‌. അവള്‍ സാഹചര്യങ്ങളോട്‌ ഇഴുകിച്ചേരുകയും ജീവിതത്തെ നേരിടാനുള്ള കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്നു. ഒരു പ്രതിസന്ധിയില്‍ തന്നെ സഹായിക്കുകയും സമൂഹത്തില്‍ താഴത്തെ നിലയിലുള്ള തന്നോട്‌ സൌഹൃദം സ്ഥാപിക്കുകയും ചെയ്‌തവര്‍ക്കു വേണ്ടി ഒരു കുട്ടീയെ ഗര്‍ഭം ധരിക്കാന്‍ അവള്‍ തയ്യാറാവുന്നു. ഫ്‌ലാറ്റ്‌ കിട്ടിയില്ലെങ്കിലും അവള്‍ അതിന്‌ തയ്യാറാവുമായിരുന്നു. ഒടുവില്‍ ഫ്‌ലാറ്റ്‌ ഉപേക്ഷിക്കുന്നു. സ്വന്തം മകളോടുള്ള വൈകരിക ബന്ധം ഒരു ഫ്‌ലാറ്റിനോടുള്ള ആകര്‍ഷണ ബന്ധത്തെക്കാള്‍ ശക്തിയേറിയതാണ്‌. ഒരു വിധത്തില്‍ നോക്കിയാല്‍ കഥക്ക്‌ ഇവിടെ ഒരു കണ്‍ക്ലൂഷന്‍ വരുന്നില്ല. ഒരു തുടര്‍ക്കഥക്കുള്ള സാധ്യതകള്‍ ഇട്ടുകൊണ്ടാണ്‌ കഥ അവസാനിക്കുന്നത്‌.

2. ഡോ. എന്‍. പി. ഷീലയുടെ ശാന്തിപര്‍വ്വം എന്ന കഥാസമാഹരത്തിലെ ജാതകപ്പൊരുത്തം എന്ന കഥയിലെ അരവിന്ദന്‍ ഒരു പ്രശസ്ഥ സാഹിത്യകാരനും സുമുഖനും കുബേരകുടുംബത്തില്‍ ജനിച്ചവനുമാണ്‌. അയാള്‍ അഖില എന്ന ചിത്രകാരിയുടെ ഒരു എക്‌സിബിഷന്‍ കാണാനിടയാകുകയും അന്വേഷണത്തില്‍ അവള്‍ ചിത്രകാരി എന്നതിനുപുറമെ ലിറ്ററച്ചറില്‍ എം. എ. ബിരുദധാരിയും സുന്ദരിയുമാണെന്നു കണ്ടെത്തുന്നു. അരവിന്ദന്‌ അഖിലയെ സ്വന്തമാക്കണം. ജാതകപ്പൊരുത്തം നോക്കാന്‍ അരവിന്ദന്റെ അദ്ധ്യാപകനും പാര്‍ട്ട്‌ടൈം ജ്യോത്സ്യനുമായ അച്യുതന്‍ മാസ്റ്ററെ സമീപിക്കുന്നു. ഇരുവരുടെയും മാഷായിരുന്ന അച്യുതന്‍ മാസ്റ്റര്‍ക്ക്‌ ജാതകപ്പൊരുത്തം നോക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അഭിപ്രായം, കാരണം രണ്ടുപേരും കലകളില്‍ തല്‌പരരും സുമുഖരും. ഇതില്‍ കൂടുതല്‍ എന്തുപൊരുത്തം? എങ്കിലും കാരണവര്‍മാരുടെ നിര്‍ബന്ധം മൂലം അദ്ദേഹം ജാതകം നോക്കി പൊരുത്തമുണ്ടെന്ന്‌ തീരുമാനിക്കുന്നു, അവര്‍ വിവാഹിതരാവുന്നു. മേഡ്‌ ഫോര്‍ ഈച്‌അദര്‍ എന്ന്‌ നാട്ടുകാര്‍ ഐക്യകണ്‌ഠേനെ വിശേഷിപ്പിക്കുന്നു.

അധികം താമസിയാതെ `നമുക്ക്‌ സ്‌നേഹിതരായി ജീവിച്ചുകൂടെ' എന്ന്‌ ചോദിച്ച്‌ അഖില അരവിന്ദനെ അമ്പരപ്പിക്കുന്നു. വിവാഹജീവിതത്തില്‍ താല്‌പര്യക്കുറവ്‌ കാണിക്കുകയും ഒരു ജോലി തരപ്പെട്ടപ്പോള്‍ ഹോസ്റ്റലിലേക്ക്‌ മാറി താമസിക്കുവാനും അഖില ഒരുങ്ങിയപ്പോഴാണ്‌ സത്യം വെളിച്ചത്തുവരുന്നത്‌. അവള്‍ തന്റെ പഴയ കാമുകനെ വീണ്ടും കണ്ടു; അയാളോട്‌ ഇപ്പൊഴും സ്‌നേഹത്തിലാണെന്ന്‌ തിരിച്ചറിയുകയും ചെയ്‌തു. അയാള്‍ വിവാഹിതനും കുട്ടികളുടെ അച്ഛനുമാണ്‌. പട്ടണം വിട്ടുപോയതുകൊണ്ടായിരുന്നു അവള്‍ വിവാഹത്തിന്‌ സമ്മതിച്ചത്‌. ഇപ്പോള്‍ രണ്ടുപേരെ ഒരേസമയം സ്‌നേഹിക്കുവാനാവുന്നില്ല.

അരിശം മൂത്ത്‌ അരവിന്ദന്‍ അച്യുതന്‍ മാഷെ സമീപിച്ച്‌ എന്തുകൊണ്ട്‌ ജാതക പൊരുത്തമുണ്ടെന്ന്‌ പറഞ്ഞതെന്ന്‌ ആരായുന്നു. പഠിപ്പ്‌, സാമ്പത്തികം, സൌന്ദര്യം എന്നിവയിലൊക്കെ പൊരുത്തം കണ്ട മാഷ്‌ ജാതകപൊരുത്തം ഉണ്ടോയെന്ന്‌ നോക്കിയില്ലത്രെ. മാഷ്‌ ജ്യോതിഷമെന്ന ഹോബിയും നിര്‍ത്തിയത്രെ. മറ്റു നഷ്ടമൊന്നുമില്ലാത്തതുകൊണ്ട്‌ ദൂരെ എവിടെയെങ്കിലും പോയി വിവാഹം കഴിച്ച്‌ ജീവിക്കൂ എന്ന മാഷിന്റെ ഉപദേശം കേട്ട്‌ ദേഷ്യത്തില്‍ വീട്ടിലെത്തിയ അരവിന്ദന്‍ ഭൃത്യനില്‍ നിന്ന്‌ കേള്‍ക്കുന്നത്‌ അഖില വീടുവിട്ട്‌ പോയെന്നാണ്‌. കഥ അവിടെ അവസാനിക്കുന്നു.

പ്രത്യേകതയുള്ള രണ്ടു കഥാപാത്രങ്ങളാണ്‌ അഖിലയും അച്യുതന്‍ മാഷും. തന്റെ ഹൃദയത്തില്‍ ഒരാള്‍ക്കു മാത്രമേ ഇടമുള്ളെന്നു തിരിച്ചറിയുന്ന അഖില ദാമ്പത്യ ജീവിതം നരകമാക്കാതെ, സമൂഹത്തെ ഭയപ്പെടാതെ, അരവിന്ദനോട്‌ വിടപറയുന്നു. ജ്യോതിഷം ഒരു ഹോബി മാത്രമാണെന്നും ജാതകത്തിലുപരി മറ്റു കാര്യങ്ങളാണ്‌ പ്രധാനം എന്ന്‌ അച്യുതന്‍ മാഷ്‌ തിരിച്ചറിയുന്നു. ജാതകപ്പൊരുത്തം ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്ന്‌ അദ്ദേഹം പറയുന്നില്ല. സ്വര്‍ഗം നിശ്ചയിക്കുന്ന വിവാഹത്തിന്‌ മനുഷ്യ യുക്തിക്ക്‌ പങ്കുണ്ടോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്‌ കഥ അവസാനിക്കുന്നു.

ക്രാഫ്‌റ്റിനെക്കുറിച്ച്‌ പറയുകയാണെങ്കില്‍ ഷീല ടീച്ചര്‍ വായനക്കാരന്റെ അടുത്തിരുന്ന്‌ കഥ പറയുകയാണ്‌, എഴുതുകയല്ല. വാമൊഴിയാണ്‌ എഴുത്തിന്റെ സ്‌റ്റൈല്‍. അനായസമായി കഥ വായിക്കാം. ഭാഷാപ്രയോഗങ്ങളോ, ശില്‌പവൈദഗ്‌ധ്യമോ പരിശോധിക്കുവാന്‍ രണ്ടാമത്‌ വായിക്കേണ്ട ആവശ്യമില്ല. ഇവിടെ കഥയ്‌ക്കാണ്‌ പ്രാധാന്യം.

3. കലാകൌമുദി വാരികയില്‍ വന്ന നിര്‍മ്മലയുടെ `വേലിചാടിയ പശു': അമേരിക്കയില്‍ താമസിക്കുന്ന, വിവാഹമോചിതയും സോഷ്യല്‍ വര്‍ക്കറുയ പ്രമീളയുടെ മകള്‍ കരീനയുടെ വിവാഹത്തിന്‌ ഒരാഴ്‌ചകൂടിയെ ബാക്കിയുള്ളു. നിര്‍മ്മലയുടെ ഭാഷയില്‍ `കൌമാരത്തിന്റെ കൌതുകങ്ങളെ തട്ടിയെറിയുന്ന ഒരു സാദാ വീട്ടമ്മയായിരുന്നില്ല' പ്രമീള. കരീനക്ക്‌ ധരാളം അമേരിക്കന്‍ കൂട്ടുകാരികള്‍, പഠനത്തില്‍ മിടുക്കി, പരീക്ഷകള്‍ കഴിഞ്ഞ്‌ ഒരു സിനിമ കാണുന്നതുപോലും അമ്മയുടെയും അഭിപ്രായം ആരാഞ്ഞ്‌ തീരുമാനിക്കുന്ന അവാര്‍ഡ്‌ പടങ്ങള്‍. എല്ലാകാര്യങ്ങളിലും അമ്മയുമായി ആശയവിനിമയം നടത്തുന്ന അമ്മയുടെ പുന്നാരക്കുട്ടി. പക്ഷെ ഒരുകാര്യം മാത്രം അവള്‍ അടുത്തയിട വരെ മറച്ചുവച്ചു. വിവാഹം കഴിക്കുന്നത്‌ മാര്‍ജറി എന്ന മറ്റൊരു പെണ്‍കുട്ടിയെ.

അമേരിക്കയില്‍ ഇതൊരു പുത്തരിയല്ലെങ്കിലും സ്വന്തം മകളുടെ കാര്യമാകുമ്പോള്‍ അതിനോട്‌ പൊരുത്തപ്പെടാന്‍ പ്രമീളയ്‌ക്ക്‌ ഒരു പ്രയാസം. പ്രത്യേകിച്ച്‌ നല്ല തോതില്‍, ഷെരട്ടന്‍ ഹോട്ടലില്‍ പരിചയക്കാരെയെല്ലാം ക്ഷണിച്ചുകൊണ്ട്‌ നടത്തുന്ന ചടങ്ങിലും ആഘോഷത്തിലും പങ്കെടുക്കണോ? അവിടെയെത്തുന്ന പരിചയക്കാരെ എങ്ങിനെ നേരിടും? കല്യാണത്തെക്കുറിച്ച്‌ സുഹൃത്തുകളോട്‌ എന്തുപറയും? ഇത്തരം ചോദ്യങ്ങള്‍ക്കുമുന്നില്‍ പ്രമീള വിറങ്ങലിച്ചു നില്‍ക്കുകയാണ്‌. കാട്ടുതീ പോലെ പരക്കുന്ന വാര്‍ത്ത അവളെ ഭയപ്പെടുത്തി. അവസാനം പങ്കെടുക്കുവാന്‍ തന്നെ തീരുമാനിച്ചുകൊണ്ട്‌ മകള്‍ക്ക്‌ ഈമെയില്‍ അയക്കുന്നു. സുഹൃത്തുകളെ നേരിടാനുള്ള ധൈര്യം പ്രമീള എന്ന സോഷ്യല്‍ വര്‍ക്കര്‍ തന്നെത്താനെ കൌണ്‍സില്‍ ചെയ്‌തു കൈവരുത്തുന്നു.

മറ്റു കഥാകൃത്തുകളുടെ കൈയ്യില്‍ ഈ കഥ ഇവിടെ അവസാനിച്ചേനെ. എന്നാല്‍ നിര്‍മ്മലയുടെ കരവിരുത്‌ ശ്രദ്ധിക്കുക. `പ്രമീള കരീനയുടെയും മാര്‍ജറിയുടെയും ഫോട്ടോ മേശപ്പുറത്തെടുത്തു വച്ചു. വീട്ടില്‍ വരുന്നവരെ നേരിടാന്‍ തയ്യാറായി....ഇതാ എന്റെ മകളും മരുമകളും..അമൃതയോട്‌ ഇന്ദിരയോട്‌ ഉമയോട്‌ എലിസബത്തിനോട്‌ ഓമനയോട്‌ പതറാതെ പറയാന്‍ തയ്യാറായി. .. പിന്നെ തിടുക്കത്തില്‍ വാശിയോടെ അവള്‍ കറുത്ത പര്‍മനന്റ്‌ മാര്‍ക്കര്‍കൊണ്ട്‌ മാര്‍ജറിക്ക്‌ മീശ വരച്ചു. തലയില്‍ രണ്ട്‌ കാളക്കൊമ്പുകളും.'

നല്ല കഥാകൃത്തിന്‌ മനുഷ്യ മനസ്സിനെക്കുറിച്ച്‌ ആഴമേറിയ ധാരണകളുണ്ടാവണം എന്നതിന്റെ നല്ല ഒരു ഉദാഹരണമാണ്‌ ഇത്‌. സംഭവങ്ങളോട്‌ പൊരുത്തപ്പെടുവാന്‍ മനസ്സിനെ വഴക്കിയെടുത്തപ്പോഴും ഒരു ചെറിയ കുറ്റപ്പെടുത്തലും പകവീട്ടലും ഒരു തല്‍കാല ആശ്വാസവും സ്വകാര്യ വിജയവും തരുന്നു. സ്വന്തം മകള്‍ പെണ്ണു തന്നെ. മറ്റവളയാരിക്കണം പുരുഷന്‍. അവള്‍ ഒരു ഡെവിള്‍ തന്നെ. അമ്മ നേരിടുന്ന വിഷമാകുലമായ അവസ്ഥയുടെ മനോഹരമായ അവതരണമാണ്‌ ഈ കഥ.

മനുഷ്യന്‍ എന്ന സങ്കീര്‍ണ്ണ ജീവിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തേക്ക്‌ കൊണ്ടുവരുന്ന ഈ കഥയുടെ ആഖ്യാനരീതി സ്വച്ഛ്വവും ലളിതവുമാണ്‌. പ്രവാസനാട്ടില്‍ മാതാപിതാക്കളുടെ ഇംഗിതത്തിനും പ്രതീക്ഷകള്‍ക്കും എതിരായി സ്വന്തം ഹൃദയം തെളിയിക്കുന്ന വഴികളിലൂടെ നടന്നകലുന്ന മക്കളുടെ കഥകള്‍ അനവധി എഴുതപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ പ്രസാദാത്മകതയും നര്‍മ്മബോധവും ഈ കഥയെ വേറിട്ടുനിര്‍ത്തുന്നു.

4. സി. എം. സിയുടെ കൊര്‍ദേറോ എന്ന പുതിയ കഥാസമാഹരത്തിലെ അതേ പേരിലുള്ള കഥ: കടയില്‍ ഇടക്കിടെ കയറിവന്ന്‌ ഫര്‍ണിച്ചറിന്‌ വിലപേശുകയും, മിക്കവാറും ഒന്നും വാങാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്ന ഒരു പോര്‍ട്ടോറിക്കനാണ്‌ കൊര്‍ദേറോ. കടയുടമെയുടെയും മകന്റെയും നോട്ടത്തില്‍ അറുപിശുക്കന്‍, ദരിദ്രവാസി. ഫര്‍ണീച്ചറിനിട്ടിരിക്കുന്ന വിലയൊന്നും അയാള്‍ക്ക്‌ ബാധകമല്ല. ആദ്യം കണ്ടുമുട്ടുമ്പോള്‍ അയാള്‍ തനിയെ. ഭാര്യയെയും മകളെയും പോര്‍ട്ടറിക്കോയില്‍ നിന്നും കൊണ്ടുവരുവാനും അവരുടെ ജീവിതം സുഗമമാക്കുവാനും കഠിനപ്രയത്‌നം ചെയ്യുന്ന പ്രവാസി. അയാള്‍ക്ക്‌ കച്ചവടത്തില്‍ വിജയിച്ച്‌ മറുനാട്ടില്‍ പച്ചപിടിച്ച ഉടമയോട്‌ ആദരവുണ്ട്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഭാര്യയും മകളുമായി കടയിലെത്തുമ്പോള്‍ അയാള്‍ അത്‌ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

സപ്‌തമ്പര്‍ 11ന്റെ അനന്തര ഫലമായി രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട്‌ കച്ചവടം ശോഷിച്ച്‌ ജോലിക്കാര്‍ക്ക്‌ എങ്ങിനെ ശമ്പളം കൊടുക്കുമെന്ന്‌ ഉടമ സങ്കപ്പെടുന്ന ഒരുദിവസം കൊര്‍ദേരോ പ്രത്യക്ഷപ്പെടുന്നു. അയാള്‍ വാങ്ങിയ ഫര്‍ണീച്ചറിന്റെ ബില്ലില്‍ തെറ്റുണ്ടത്രെ. തീര്‍ച്ഛയായും പണം തിരിച്ചുവാങ്ങാനുള്ള പുറപ്പാടിലായിരിക്കണം കൊര്‍ദേറോ എന്ന നിഗമനത്തില്‍ എത്തിയ ഉടമ അയാളെ മനസ്സാല്‍ ശപിക്കുന്നു. അഡ്വാന്‍സായി കൊടുത്ത നൂറുഡോളറിനു പകരം ഉടമ ആയിരം ഡോളറാണത്രെ എഴുതിയിരുന്നത്‌. ഉടമക്ക്‌ കിട്ടേണ്ടിയിരുന്ന മിച്ചം തുകക്കുള്ള ഒന്‍പത്‌ നൂറൂഡോളര്‍ ബില്ലുകള്‍ കൊടൂത്തിട്ട്‌ കൊര്‍ദേറോ സ്ഥലം വിടുന്നു. സ്‌തബ്ധനായി നോക്കിനില്‍ക്കുന്ന ഉടമ കാണുന്നത്‌ ഇരുട്ടിനെ മായിച്ചുകൊണ്ട്‌ വഴിവിളക്കുകള്‍ തെളിയുന്നതാണ്‌.

സി.എം.സിയുടെ മിക്ക കഥകളുടെയും പ്രമേയം അദ്ദേഹം കണ്ടുമുട്ടിയ പച്ചയായ മനുഷ്യരും അവര്‍ അഭിമുഖീകരിച്ച പ്രതിസന്ധികളുമാണ്‌. അവരുടെ അനുഭവങള്‍ക്ക്‌ വൈചിത്ര്യമുണ്ട്‌. ആഖ്യാന ശൈലിയും പ്രമേയത്തെപ്പോലെതന്നെ പച്ചയുമാണ്‌ . ഈ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകളെ അവതരിപ്പിക്കുവാന്‍, അലങ്കാരങ്ങളെ ആശ്രയിക്കാത്ത ഋജുവായ ഭാഷ ഉപയോഗിക്കുന്നു. സംഭവങ്ങളെ അനാര്‍ഭാ!ടമായി വിവരിക്കുന്നു.

മാതൃഭൂമിപോലെയുള്ള അനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അസാമാന്യ ദൈര്‍ഘ്യമുള്ള കഥകളാണ്‌ കണ്ടുവരുന്നത്‌. ചില ദീര്‍ഘ കഥകള്‍ വായിച്ചുകഴിയുമ്പോള്‍ കഥാകാരന്‍ എന്ത്‌ ജീവിത വീക്ഷണം, അല്ലെങ്കില്‍ എന്തു ജീവിത മൂല്യമാണ്‌ ഉന്നയിക്കുന്നതെന്ന്‌ പിടി തരണമെന്നുമില്ല. സി.എം.സി കഥകള്‍ ഈ പ്രവണതയ്‌ക്ക്‌ വിരുദ്ധമാണ്‌. പറയുവാനുള്ള വസ്‌തുവിന്റെ ഉള്ളിലേക്ക്‌ കയറാന്‍ കഴിയുന്നതുകൊണ്ടാകണം ഇദ്ദേഹത്തിന്‌ വിവരണം ഹൃസ്വമാക്കാന്‍ കഴിയുന്നത്‌. സംഭവങ്ങളുടെ വിവരണം എന്നതിനു പുറമെ വൈകാരികതലത്തില്‍ കഥാകൃത്തിന്റെ സംഭാവന കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌.

മനുഷ്യരുടെ പുറം മോടി നമ്മെ ചതിക്കുന്നു. അവരുടെ മുഖം മൂടി നമ്മെ വഴി തെറ്റിക്കുന്നു. പച്ചയായ മനുഷ്യരെ നമ്മള്‍ തെറ്റിദ്ധരിക്കുന്നു. ധാരാളം പൊയ്‌മുഖങ്ങളുള്ള ഈ കാലഘട്ടത്തില്‍ കൊര്‍ദോവപോലുള്ള ആളുകല്‍ മനുഷ്യനിലുള്ള നമ്മുടെ വിശ്വാസം തിരികെ തരുന്നു.
അമേരിക്കന്‍ എഴുത്തുകാരുടെ നാലു കഥകളുടെ അവലോകനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക