രണ്ടു ദശാബ്‌ദം മുമ്പുവരെ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന മുട്ടിന്റെ
ഓസ്റ്റിയോആര്‍ത്രൈറ്റിസ് യുവതലമുറയില്‍ വ്യാപകമാകുന്നുവെന്ന് ഓര്‍ത്തോപീഡിക്
വിദഗ്‌ധര്‍. 35-55 പ്രായത്തിനിടയിലുള്ളവരില്‍ പ്രമേഹം കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമായ
രോഗം മുട്ടിന്റെ ഓസ്റ്റിയോആര്‍ത്രൈറ്റിസ് ആണ്
ഇപ്പോള്‍.
നീ-ഓസ്റ്റിയോആര്‍ത്രൈറ്റിസ് രോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍
രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചെറുപ്പക്കാര്‍ക്കിടയില്‍ ഈ രോഗം ഏറെ വ്യാപകമായി
നമ്മുടെ നാട്ടിലും കാണുന്നു. ലേക്‌ഷോര്‍ ഹോസ്‌പിറ്റല്‍ ഓര്‍ത്തോപീഡിക് സെന്ററിന്റെ
ഡയറക്‌ടറും ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്‌പോര്‍ട്‌സ് ഇന്‍ജ്വറി വിഭാഗം
മേധാവിയുമായ ഡോ: ജേക്കബ് വര്‍ഗീസ് പറയുന്നു.
അമിതവണ്ണം, ജനിതക കാരണങ്ങള്‍,
മുട്ടിനേല്‍ക്കുന്ന ക്ഷതങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗത്തിന് പ്രധാന കാരണങ്ങള്‍.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ സമീപകാല പഠനങ്ങളില്‍ ദീര്‍ഘകാലം ഹൈഹീല്‍
ചെരുപ്പ് ഉപയോഗിക്കുന്നത് സ്‌ത്രീകളില്‍ ഈ രോഗസാധ്യത 25% വര്‍ദ്ധിപ്പിക്കുന്നു
എന്ന് കണ്ടെത്തിയിട്ടുണ്ട്. അമിത വ്യായാമം ചെയ്യുന്ന, ഫുട്‌ബോള്‍ പോലുള്ള
ഗെയിമുകള്‍ കളിക്കുന്ന കായികതാരങ്ങളിലും നീ-ഓസ്റ്റിയോആര്‍ത്രൈറ്റിസ് സാധ്യത
കൂടുതലാണെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പഠനങ്ങള്‍
സൂചിപ്പിക്കുന്നു.
മുട്ടില്‍ മരവിച്ചു നീര്‍ക്കെട്ടും, പടികള്‍ കയറുമ്പോഴും
ഇറങ്ങുമ്പോഴും കഠിനമായ വേദന, മുട്ടിനുള്ളില്‍ നിന്ന് പൊട്ടുന്നപോലുള്ള
ശബ്‌ദങ്ങള്‍, സന്ധികളില്‍ ചൂടു തോന്നുക തുടങ്ങിയവയാണ് മുട്ടിലെ
ഓസ്റ്റിയോആര്‍ത്രൈറ്റിസിന്റെ പുറമേയുള്ള ലക്ഷണങ്ങള്‍.
മുട്ടിലെ
എല്ലുകള്‍ക്കിടയില്‍ കുഷന്‍ ആയിപ്രവര്‍ത്തിക്കുന്ന കാര്‍ട്ടിലേജിന്
തേയ്‌മാനമുണ്ടാകുന്ന അവസ്ഥയാണ് നീ-ഓസ്റ്റിയോആര്‍ത്രൈറ്റിസ്. ഇതിന്റെ ഫലമായി
സന്ധികളില്‍ വേദനയും നടപ്പിനും ചലനങ്ങള്‍ക്കും പരിമിതിയുമുണ്ടാകുന്നു. ഓസ്റ്റിയോ
ആര്‍ത്രൈറ്റിസ് രോഗികളില്‍ ഒറ്റ ഡോസ് വിസ്‌കോസപ്ലിമെന്റേഷന്‍ മുട്ടുവേദനയ്‌ക്ക്
ഗണ്യമായ കുറവു വരുത്തുന്നുവെന്ന് ഈയിടെ നടന്ന ഓസ്റ്റിയോആര്‍ത്രൈറ്റിസ്
സിന്‍വിസ്‌ക് വണ്‍ ഇന്ത്യന്‍ പോസ്റ്റ് മാര്‍ക്കറ്റിംഗ് പഠനം (ഒയാസിസ് പഠനം)
തെളിയിച്ചിരുന്നു.