ഊഞ്ഞാലാടി പോകും വൈകുന്നേരം
കൊണ്ടുപോയൊരു പകലിനെ
ഒളികണ്ണുകൊണ്ട് നോക്കുന്നുണ്ട്
വെളിച്ചം അടര്‍ന്നുപോയൊരു നക്ഷത്രം!
പൂച്ചക്കുഞ്ഞുപോലെ
ഒച്ച കേള്‍പ്പിക്കാതെ
വിരുന്നുവരുന്നുണ്ടൊരു രാത്രി
കാലത്തിന്റെ തുന്നിക്കെട്ടിയ
സഞ്ചിയൊന്നു തുറക്കാനായീ!
പുറത്തുചാടിയ പുസ്തക്കെട്ടു..
മാറിന്റെ ചൂടുപറ്റി ചേര്‍ന്നിരുന്ന
പ്രതീക്ഷയെ ഓര്‍മിപ്പിച്ചു…
വിശപ്പിന്റെ നാളുകളെ
പൂട്ടിയിട്ട അറയിപ്പോള്‍
മലര്‍ക്കെ തുറന്നു കിടക്കുന്നു…
തേച്ചുമിനുക്കി സൂക്ഷിച്ചു
വെച്ചൊരു സായാഹ്നം
പായല്‍പിടിച്ചു ഇരുണ്ടു പോയിരിക്കുന്നു…
ഒളിച്ചോടിപ്പോയ കവിതകള്‍
വെളിച്ചം കാണാതെ ഇരുട്ടില്‍ ….!
വിരുന്നുവന്ന രാത്രി കൊണ്ടുപോയതോ
കറുത്തിരുണ്ട് പെയ്യാന്‍
തയ്യാറായി തൂങ്ങിനിന്നൊരു
ഉറക്കത്തെയുമായിരുന്നു
കാറ്റ് കൊണ്ടുപോകും
മഴയനക്കങ്ങള്‍പോലെ…!