Image

പശ്ചിമഘട്ട മലനിരകളും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും: വി.ഡി. സതീശന്‍ വി.ഡി. സതീശന്‍ എം.എല്‍.എ

വി.ഡി. സതീശന്‍, കോണ്‍ഗ്രസ്-ഐ എം.എല്‍.എ Published on 18 January, 2013
പശ്ചിമഘട്ട മലനിരകളും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും: വി.ഡി. സതീശന്‍ വി.ഡി. സതീശന്‍ എം.എല്‍.എ
ഗാഡ്ഗില്‍ കമ്മറ്റി 13 ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സമിതിയാണ്. കേരളം മുതല്‍ ഗുജറാത്ത് വരെ ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ ഈ കമ്മറ്റിയെ നിയമിച്ചത്.
ഒരു പ്രദേശത്ത് എത്രയളവില്‍ കരിങ്കല്‍ ഖനനം നടത്താം? ഒരു നദിയില്‍ എത്ര ഡാമുകള്‍ നിര്‍മ്മിക്കാം?  നദിയില്‍ നിന്ന് ഏതളവില്‍ വരെ വെളളമെടുക്കാം? എത്ര മണല്‍ വരാം? വനപ്രദേശങ്ങളില്‍ നിന്ന് എത്രവരെ മരങ്ങള്‍ മുറിക്കാം?  ഇതിനെയെല്ലാം നിയന്ത്രിക്കേണ്ടത് വ്യത്യസ്തമായ ഏജന്‍സികളാണ്. ഇതിനൊന്നും യാതൊരു നിയന്ത്രണവുമില്ല.
ഖനനം, കൈയേറ്റം, വനനശീകരണം, അനിയന്ത്രിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും കാലാവസ്ഥ വ്യതിയാനവും ചേര്‍ന്ന് വനപ്രകൃതിയെ ആകെ മാറ്റി മറിക്കുകയാണെന്നുളള തിരിച്ചറിവാണ് ഈ സമിതിയെ നിയമിക്കാന്‍ കാരണം. ഇവ സംരക്ഷിച്ച് ഈ മേഖലയിലെ ജനജീവിതം മെച്ചപ്പെടുത്തുകയും വേണം.
പശ്ചിമഘട്ട മേഖലയുടെ പരിസ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുക, സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, പശ്ചിമഘട്ട അതോറിറ്റി എങ്ങനെ വേണമെന്ന് തീരുമാനിക്കുക, ഏതെല്ലാം പ്രദേശങ്ങള്‍ പരിസ്ഥിതി പ്രാധാന്യം ഉളളവയാണെന്ന് പരിശോധിക്കുക തുടങ്ങിയവയായിരുന്നു സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ്.
സമിതി അതിന്റെസ്വാഭാവികമായ നടപടിക്രമങ്ങളിലൂടെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വ്യാപകമായ പ്രചാരണങ്ങളാണ് അതിനെക്കുറിച്ച് ഉണ്ടായത്.  ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഈ പ്രദേശത്തെ കര്‍ഷകരെയും കുടുംബങ്ങളെയും കുടിയിറക്കും, കൃഷി ചെയ്യാന്‍ അനുവദിക്കില്ല, രാസവളം ഉപയോഗിക്കാന്‍ പാടില്ല. സ്കൂളുകളും ആശുപത്രികളുമടക്കമുളള സ്ഥാപനങ്ങള്‍ അടച്ചിടും, പുതിയ വീടുകളുണ്ടാക്കണമെങ്കില്‍ പുല്ലും വയ്ക്കോലും ഉപയോഗിച്ചു മാത്രമേ നടക്കൂ, രണ്ടു പശുക്കളെ കൂടുതല്‍ വളര്‍ത്താന്‍ അനുമതിയുണ്ടാവില്ല. കേരളം ഇരുട്ടിലാകും. ഇടുക്കി ഡാമുള്‍പ്പെടെ പൊളിച്ചു നീക്കേണ്ടി വരും, അവിടെ കടുവയും പുലിയും ആനയും മാത്രം അവശേഷിക്കും.... അങ്ങനെ പോയി പലരുടെയും ഭാവനാവിലാസങ്ങളും കുപ്രചാരണങ്ങളും.
എന്നാല്‍, സമിതി മൂന്നു സോണുകളാക്കി പശ്ചിമഘട്ട മലനിരകളെ വിഭജിച്ചതും, അതിനുവേണ്ടി ഉപയോഗിച്ച മാനദണ്ഡങ്ങളും ഗൗരവമായി വിമര്‍ശിക്കപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു അവ്യക്തത റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചിപ്പിക്കാതെ വയ്യ. ആറു സംസ്ഥാനങ്ങളിലെ 25 കോടി ജനങ്ങളുടെ കുടിവെളളത്തിന്റെും ജലസേചനത്തിന്റെും സ്രോതസാണ് പശ്ചിമഘട്ട മലനിരകള്‍. അത് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 35 ജൈവ വൈവിദ്ധ്യ ഹോട്ട്സ്പോട്ടുകളിലൊന്നും, പ്രാധാന്യമേറിയ എട്ട് ഹോട്ടസ്റ്റ് ഹോട്ട് സ്പോട്ടുകളിലൊന്നുമാണ്. ലോക പൈതൃക കലവറയാണത്. അന്യം നിന്നു പോകുന്ന നൂറുകണക്കിന് സസ്യ-ജീവജാലങ്ങളുടെ സാന്നിധ്യം അവിടെ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ 41 നദികള്‍ ഉത്ഭവിക്കുന്നത് സഹ്യനില്‍ നിന്നാണ്. അതീവ ഗുരുതരമായ വരള്‍ച്ചയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെും നാളുകളില്‍ ഈ നദികളിലൂടെ ഒഴുകുന്ന വെളളത്തിന് വളരെ പ്രാധാന്യമുണ്ട്. കേരളത്തിലെ നദികളില്‍ വെളളം നിറക്കുന്ന, കാലവര്‍ഷക്കാറ്റുകളെ തടഞ്ഞ് മഴയാക്കുന്ന പശ്ചിമഘട്ട മലനിരകളും നിബിഢ വനങ്ങളും ഇല്ലെങ്കില്‍ എന്തായിരിക്കും കേരളത്തിന് സംഭവിക്കുക?
പ്രകൃതി വിഭവങ്ങളുടെ നഗ്നമായ കൊളളയാണ് കേരളത്തില്‍ നടക്കുന്നത്. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം, വനനശീകരണം, മണലൂറ്റ്, കൈയ്യേറ്റം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ജൈവവൈവിധ്യകലവറയെ തകര്‍ക്കും. ഈ പശ്ചാത്തലത്തില്‍ വേണം ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളെ പരിശോധിക്കേണ്ടത്.
കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
1. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ പശ്ചിമഘട്ടത്തില്‍ ഉപയോഗിക്കരുത് (ഇത് സംസ്ഥാനത്ത് ഒരിടത്തും ഉപയോഗിക്കരുത് എന്നാണ് സര്‍ക്കാരിന്റെനയം.)
2. കടകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ടൂറിസ്റ്റ് മേഖലയില്‍ നിന്നും പ്ളാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷം കൊണ്ട് ഇല്ലാതാക്കുക. എല്ലാ പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളം നിരോധിക്കണമെന്ന് ശുപാര്‍ശയില്ല.
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലയോ  ഹില്‍ സ്റ്റേഷനോ ഈ മേഖലയില്‍ പാടില്ല.
4. പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റാന്‍ പാടില്ല. എന്നാല്‍ 1977ന് മുമ്പുളള കൈവശക്കാര്‍ക്ക് ഭൂമി കൊടുക്കുന്നതിനെ എതിര്‍ക്കുന്നില്ല. പുതിയ കയ്യേറ്റങ്ങള്‍ ക്രമപ്പെടുത്തുന്നില്ല എന്നു മാത്രം.
5. വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ല. ഇതിനെല്ലാം കേരളത്തില്‍ ഇപ്പോള്‍തന്നെ നിയമങ്ങളുണ്ട്. എന്നാല്‍ വനാതിര്‍ത്തിക്കുള്ളിലെ സെറ്റില്‍മെന്‍്റുകളിലെ  ജനസംഖ്യാവര്‍ധനയനുസരിച്ച് അവര്‍ക്ക് താമസിക്കാന്‍ സെറ്റില്‍മെന്‍്റുകളെ വിപുലീകരിക്കാം. ഇപ്പോള്‍ ഇവിടെ ജിവിക്കുന്ന ആളുകളെ ഇറക്കിവിടും എന്ന പ്രചരണത്തിനുള്ള മറുപടികൂടിയാണിത്.
6. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണം.
7. പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം. പ്രകൃതി വിഭവങ്ങള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടാതിരിക്കുവാന്‍ പുതിയ ബില്‍ഡിങ് കോഡുണ്ടാകണം. പുതിയ നിര്‍മാണ രീതികള്‍ വേണം. മഴവെളള സംഭരണത്തിനും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കാനുമുളള സംവിധാനങ്ങള്‍ വേണം. (ഇത് പശ്ചിമ ഘട്ടത്തില്‍ മാത്രമല്ല കേരളം മുഴുവനും വേണമെന്നാണ് എന്റെഅഭിപ്രായം.)
8. അപകടകാരികളായ വിഷാംശങ്ങള്‍ അടങ്ങിയ മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റുകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല.
9. ജൈവ വസ്തുക്കളെ അടിസ്ഥാനമാക്കിയുളള ചെറിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം.
10. അനധികൃത ഖനനം നിറുത്തണം.
11. പുതിയ വാട്ടര്‍ റിസോഴ്സ് മാനേജ്മെന്‍്റ് വേണം.
12. ജനപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ഗുണനിലവാരവും വര്‍ധിപ്പിക്കാനുളള നടപടികള്‍ വേണം.
13. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കണം. മാത്രമല്ല രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്ന് ജൈവകൃഷിയിലേക്കുള്ള മാറ്റത്തിന്റെകാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാങ്കേതികമായും സാമ്പത്തികമായും സഹായം നല്‍കണം. (കേരളത്തെ ജൈവസംസ്ഥാനമാക്കണമെന്നത് സര്‍ക്കാരിന്റെകൂടി നയമാണ്. ഇതിനെയാണ്രാസവളം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രചാരണം നടത്തുന്നത്.)
14. ഗ്രാമീണ ജനതയെ പങ്കെടുപ്പിച്ചുകൊണ്ട് കാലിപ്പുല്‍കൃഷി വ്യാപിപ്പിക്കുക.
15. മിനിമം രണ്ട് പശുക്കള്‍ ഉള്ളവര്‍ക്ക് ബയോഗ്യാസ് പ്ളാന്‍്റുകള്‍ നല്‍കണം. (ഇതാണ് മൂന്നാമത്തെ പശുവിനെ അഴിച്ചുകൊണ്ടു പോകും എന്ന് പ്രചരിപ്പിക്കുന്നത്.)
16. മലിനീകരണമുള്ള പുതിയ വ്യവസായങ്ങള്‍ അനുവദിക്കരുത്.
17. 30-50 വര്‍ഷം കഴിഞ്ഞ അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യണം. (ഡീ കമ്മീഷന്‍ എന്നാല്‍ പൊളിച്ചു മാറ്റണം എന്നല്ല. ജലനിരപ്പ് താഴ്ത്തുന്നതുള്‍പ്പെടെ പത്തുപതിനഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന നടപടികളാണ്.)
18. തോട്ടപൊട്ടിച്ച് മത്സ്യം പിടിക്കാനാകില്ല. മത്സ്യബന്ധനം വര്‍ധിപ്പിക്കണം.
യഥാര്‍ത്ഥത്തില്‍ ഈ റിപ്പോര്‍ട്ട് ജൈവ കൃഷിയും മൃഗ സംരക്ഷണവും  മത്സ്യബന്ധനവും ജൈവ വൈവിധ്യസംരക്ഷണവും ഉല്‍പ്പെടെ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്.  ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെയടക്കം എതിര്‍പ്പുകള്‍ വന്നപ്പോള്‍ ഡോ. കസ്തൂരി രംഗന്‍ ചെയര്‍മാനായ ഒരു കമ്മറ്റിയെ ഇത് പഠിക്കാന്‍ നിയോഗിച്ചു. പരാതികള്‍ പ്രസ്തുത കമ്മറ്റിയുടെ മുന്‍പാകെ സമര്‍പ്പിക്കാം.
ആളുകള്‍ ഭയപ്പെടാനുള്ള കാരണം ഇത് വനസംരക്ഷണനിയമവും വന്യജീവിസംരക്ഷണനിയമവും പോലുള്ള കര്‍ക്കശമായ നിയമങ്ങളോട് ചേര്‍ത്തുവച്ചതുകൊണ്ടാണ്. എന്നാല്‍ ഗാഡ്ഗില്‍ ശുപാര്‍ശകള്‍ വരുന്നത് പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ(ഇ.പി.ആക്ട്) കീഴിലാണ്. അത് റെഗുലേറ്റ് ചെയ്യാനുള്ള വ്യവസ്ഥകള്‍  മാത്രം ഉള്‍പ്പെട്ടതാണ്.
സന്തുലിതമായ വികസനവും സര്‍വ്വാശ്ളേഷിയുമായ വളര്‍ച്ചയുമാണ് നമുക്കുവേണ്ടത്. പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുന്നതും ചൂഷണം ചെയ്യുന്നതും നിയന്ത്രിച്ച്  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട  ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ക്ക് ഉപജീവനങ്ങള്‍ കണ്ടെത്തിക്കൊടുക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് നമുക്കു വേണ്ടത്. അതുകൊണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ എല്ലാ ശുപാര്‍ശകളും പൂര്‍ണമായി തള്ളിക്കളയരുത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക