ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതി. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനിവില്ലെന്നും കോടതി പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള വിധി പറയുന്നത് കോടതി സപ്തംബര്‍ 21ലേയ്ക്ക് മാറ്റി.
ക്ഷേത്രത്തിന്റെ ബി നിലവറ തുറക്കാതെ എങ്ങിനെ ആവശ്യമായ സംരക്ഷണം നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. അത്യാര്‍ത്തിക്കാര്‍ക്ക് വിശ്വാസമുണ്ടാകില്ല. അതുകൊണ്ടുതന്നെ വല്ലതു സംഭവിച്ചാല്‍ ഉത്തരവാദിത്തം രാജകുടുംബം ഏറ്റെടുക്കുമോയെന്ന് കോടതി ചോദിച്ചു.
ബി നിലവറ തുറക്കരുതെന്നും അത് ദൈവങ്ങള്‍ക്കുള്ളതാണെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിലപാടെന്ന് അഭിഭാഷകന്‍ എം.കെ.എസ് മേനോന്‍ കോടതിയില്‍ അറിയിച്ചു.
ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിച്ച ശേഷം മാത്രമേ ബി നിലവറ തുറക്കാന്‍ അനുവദിക്കാവൂവെന്ന് വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ പറഞ്ഞു. ഇതിനായി സിആര്‍പിഎഫ് ടീമിനെ ചുമതലപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ വാക്കില്‍ മാത്രമുള്ളതാണെന്നും പ്രവൃത്തിയില്‍ ഇല്ലെന്ന് വിമര്‍ശിച്ച സമിതി സുരക്ഷക്ക് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാടും കോടതിയില്‍ ചൂണ്ടികാട്ടി.