Image

പ്രത്യാശ (കവിത)-മാര്‍ഗരറ്റ് ജോസഫ്

മാര്‍ഗരറ്റ് ജോസഫ് Published on 28 March, 2013
പ്രത്യാശ (കവിത)-മാര്‍ഗരറ്റ് ജോസഫ്
ദുഃഖങ്ങളുള്‍ചേര്‍ന്ന് 'വെള്ളി'ക്കുമപ്പുറം,
രക്ഷാവെളിച്ചമായ് 'ഞായര്‍';
മൃത്യുവില്‍ നിന്നുമുയിര്‍പ്പിന്‍ മഹാത്ഭുതം,
സ്വര്‍ഗ്ഗം തുറന്ന മുഹൂര്‍ത്തം;
കാല്‍വരി യാഗത്തില്‍ പൂര്‍ണ്ണത, നിന്ദ്യമാം,
കുരിശിനെ യാരാധ്യമാക്കി;
ത്യാഗമുയര്‍ത്തിയ വിജയക്കൊടിമരം,
പാപപ്പരിഹാരമായി;
പാരില്‍ ക്ഷമിക്കുന്ന സ്‌നേഹം സഹനമായ്,
പുത്തന്‍ സുവിശേഷ ഭാഗ്യം;
കാലം മുഴക്കുന്ന നിത്യസത്യങ്ങളായ്,
മര്‍ത്യനമര്‍ത്യതയേകാന്‍;
ഭൂലോകദോഷങ്ങള്‍ നീക്കിയ കുഞ്ഞാടിന്‍,
ദിവ്യാപദാനങ്ങളെല്ലാം;
ആരുമുതിര്‍ക്കാത്ത ശാന്തിമന്ത്രങ്ങളായ്,
ആലംബമറ്റവര്‍ക്കുള്ളില്‍;
ദീനന്റെ കണ്ണീര്‍ തുടച്ചകരങ്ങളില്‍,
ചങ്ങല പൂട്ടിയനീതി;
നിര്‍ദ്ദയം മൗലിയില്‍ മുള്‍മുടി ചൂടിച്ച,
ശത്രുതയെത്രയപാരം;
തോളത്തു ഭാരക്കുരിശു ചുമത്തിയ,
ദുഷ്ടതയെത്രയമേയം!
കൈകാലുകള്‍ തന്നിലാണിപ്പഴുതുകള്‍,
ക്രൂരതയ്‌ക്കേറ്റിടുന്നാഴം,
സ്വന്തം ജനത്തിന്റെ സ്വാര്‍ത്ഥത നന്മയില്‍,
കുന്തമായ് കുത്തിയിറക്കി,
ആപാദചൂഡമടികള്‍, മുറിവുകള്‍,
രക്തപുഷ്പങ്ങളടര്‍ത്തി,
കല്മഷഹീനനെ ക്രൂശിച്ച നീചത,
ആവര്‍ത്തനങ്ങളായ്, കഷ്ടം!
ദാഹാര്‍ത്തമാം നാവിലിറ്റിച്ചുകയ്പുനീര്‍,
വഞ്ചന, മുറ്റുമഹന്ത,
ആതുരര്‍ക്കാശ്വാസദായകനെന്തിനീ-
ഘോരമാം ശിക്ഷാമുറകള്‍?
മന്നില്‍ മഹത്തരമായൊരാത്മാര്‍പ്പണം,
മുക്തിക്ക് മാര്‍ഗ്ഗപ്രദീപം;
കാരുണ്യരൂപന്റെ കാലടിപ്പാടുകള്‍,
മാത്രമിപ്പാപിക്കഭയം;
പാവനമാം വചനാമൃതമാരിലും,
ആത്മീയചൈതന്യമായി;
ഉത്ഥിതന്‍ തന്ന സമാധാനമല്ലാതെ
പ്രത്യാശ മറ്റെങ്ങ് വാഴ്പില്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക