ന്യൂയോര്‍ക്ക്: അമ്പത് വയസുകഴിഞ്ഞാണ് ഒരാള്‍ ഒ.സി.ഐ കാര്‍ഡ്
എടുക്കുന്നതെങ്കില്‍ പിന്നീട് അമേരിക്കന്‍ പാസ്‌പോര്‍ട്ട് മാറുന്നതിനുസരിച്ച്
പുതുക്കേണ്ടതില്ലെന്ന് ക്വീന്‍സില്‍ കേരള അസോസിയേഷന്‍ ഓഫ് നോര്‍ത്ത്
അമേരിക്കയുടെ ഓഫീസില്‍ സംഘടിപ്പിച്ച ഒ.സി.ഐ കാര്‍ഡ് വിശദീകരണ ടൗണ്‍ ഹാള്‍
മീറ്റിംഗില്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ നിന്നുള്ള കോണ്‍സല്‍ വി. പെരുമാള്‍
വെങ്കട്ടസ്വാമി (കോണ്‍സുലര്‍, പാസ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്‌സ്),
ആര്‍.എന്‍. ദഹിയ (ഒ.സി.ഐ, പി.ഐ.ഒ) എന്നിവര്‍ പങ്കെടുക്കുകയും ജനങ്ങളുടെ
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്‌തു.
ഒ.സി.ഐ കാര്‍ഡ് ആജീവനാന്ത
വിസ തന്നെയാണെന്നും അതില്‍ മാറ്റമൊന്നും ഇല്ലെന്നും കോണ്‍സല്‍ ദഹിയ പറഞ്ഞു. ഒ.സി.ഐ
കാര്‍ഡുള്ളവര്‍ക്ക് എത്രകാലം വേണമെങ്കിലും ഇന്ത്യയില്‍ താമസിക്കാം.
അമ്പത് വയസുകഴിഞ്ഞാണ് ഒരാള്‍ ഒ.സി.ഐ കാര്‍ഡ് എടുക്കുന്നതെങ്കില്‍
പിന്നീട് അമേരിക്കന്‍ പാസ്‌പോര്‍ട്ട് മാറുന്നതിനുസരിച്ച് പുതുക്കേണ്ടതില്ല.
എന്നാല്‍ ഒ.സി.ഐ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പറയുന്നത് 50
വയസ് കഴിഞ്ഞവര്‍ ഒരു തവണ ഒ.സി.ഐ കാര്‍ഡ് പുതുക്കണമെന്നാണെന്ന് പങ്കെടുത്തവര്‍
ചൂണ്ടിക്കാട്ടി. എന്നാല്‍ 50 കഴിഞ്ഞ ഒ.സി.ഐ എടുത്തവര്‍ പുതുക്കേണ്ടതില്ല എന്നതാണ്
തന്റെ അറിവില്‍ മനസിലാകുന്നതെന്ന് ദഹിയ പറഞ്ഞു.
അമേരിക്കന്‍
പാസ്‌പോര്‍ട്ട് പുതുതായി ലഭിക്കുമ്പോള്‍ `യു' വിസയുള്ള പഴയ പാസ്‌പോര്‍ട്ടും പുതിയ
പാസ്‌പോര്‍ട്ടും ഒ.സി.ഐ കാര്‍ഡും സഹിതം യാത്രചെയ്യുന്നതില്‍ പ്രശ്‌നമൊന്നുമില്ല.
20 വയസിനുമുമ്പ് ഒ.സി.ഐ കാര്‍ഡ് ലഭിച്ചവര്‍ പുതിയ അമേരിക്കന്‍
പാസ്‌പോര്‍ട്ട് കിട്ടുമ്പോള്‍ ഒ.സി.ഐ കാര്‍ഡ് വീണ്ടും ഇഷ്വു ചെയ്യിക്കണം.
പത്തൊമ്പതാം വയസിലാണ് ഒ.സി.ഐ കാര്‍ഡ് എടുത്തതെങ്കിലും പുതുക്കണമെന്ന നിയമം
നിലനില്‍ക്കും.
നിയമത്തില്‍ ചില ആവശ്യകതകളും പ്രശ്‌നങ്ങളും ഉണ്ടെന്ന്
അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുന്ന സഹായം
ചെയ്യാനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരാണ്.
പഴയ ഇന്ത്യന്‍
പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടുപോകുകയോ, കാണാതാവുകയോ ചെയ്‌തവര്‍ അഫിഡവിറ്റ്
പൂരിപ്പിച്ച് നോട്ടറൈസ് ചെയ്‌താല്‍ മതി. പോലീസ് റിപ്പോര്‍ട്ട് ആവശ്യമില്ല.
പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ തോമസ് ടി. ഉമ്മന്‍, ഡോ.
ശ്രീധര്‍ കാവില്‍ എന്നിവര്‍ വിവരിച്ചു. പി.ഐ.ഒ കാര്‍ഡുപോലെ ഒ.സി.ഐ കാര്‍ഡും തനിയെ
ഉപയോഗിക്കാവുന്ന (Stand Alone)
രേഖയായി മാറിയെങ്കില്‍ മാത്രമേ പ്രവാസികള്‍ക്ക്
ഉപകാരപ്പെടൂ.
വിവിധ സാമുദായിക-സാംസ്‌കാരിക-സംഘടനകളുടെ നേതാക്കളും ഒട്ടേറെ
പ്രവാസികളും പങ്കെടുത്തു. പ്രതിക്ഷേധ യോഗങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞ്
ന്യൂയോര്‍ക്ക് ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കോര്‍ഡിനേറ്ററും ഫോമാ പൊളിറ്റിക്കല്‍
ഫോറം ചെയര്‍മാനുമായ തോമസ് ടി. ഉമ്മനെ, ആക്‌ടിംഗ് കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി
ഖോബ്‌റകഡെ ചര്‍ച്ച നടത്തുവാനായി ക്ഷണിച്ചു. പുതിയ സി.ജി ചാര്‍ജ് എടുക്കുമ്പോള്‍
മീറ്റിംഗ് നടത്താമെന്ന് തോമസ് ടി. ഉമ്മന്‍ അഭിപ്രായപ്പെട്ടു.
തോമസ്
ടി.ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ ടൗണ്‍ മീറ്റിംഗ് മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
എതാണ്ട് എട്ടുലക്ഷത്തിലധികം വരുന്ന പ്രവാസി സമൂഹം ഒ.സി.ഐ ക്യാമ്പുകള്‍ നടത്തി
ഒ.സി.ഐ കാര്‍ഡിനെ പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷക്കാലം വിസ നല്‍കുന്നതില്‍
ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങളിലും, പ്രയാടിസ്ഥാനത്തില്‍ ഒ.സി.ഐ കാര്‍ഡ് റീ ഇഷ്യൂ
ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പുത്തന്‍ നിബന്ധനകളുമായി ഇന്ത്യന്‍ അധികാരികള്‍
മാതൃരാജ്യത്തെ എന്നും സ്‌നേഹിക്കുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനൊരു
പരിഹാരം കണ്ടേ തീരൂ. ഈ വിഷയത്തില്‍ പരസ്‌പരം പഴിചാരുന്ന മന്ത്രിമാരും വകുപ്പുകളും
നമുക്ക് അപമാനമാണ്. പി.ഐ.ഒ കാര്‍ഡ് നല്‍കിയപ്പോള്‍ അതോടൊപ്പം ഒരു വിസയും
പാസ്‌പോര്‍ട്ടില്‍ പതിക്കേണ്ടിയിരുന്നില്ല. ജൂണ്‍ മാസത്തിനു മുമ്പായി പ്രശ്‌നങ്ങള്‍
ന്യായമായി പരിഹരിക്കുന്നില്ലെങ്കില്‍ സമാധാനപരമായ പ്രതിക്ഷേധ റാലികള്‍
നടത്തുന്നതാണ്.
കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്
വര്‍ഗീസ് ചുങ്കത്തില്‍ സ്വാഗതം ആശംസിച്ചു. കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ്
സാംസി കൊടുമണ്‍, ഗുജറാത്തി സമാജം പൊളിറ്റിക്കല്‍ ചെയര്‍മാന്‍ ദിലീപ് ചൗഹാന്‍, ഡോ.
ശ്രീധര്‍ കാവില്‍, റവ. വില്‍സണ്‍ ജോസ്, സജി തോമസ്, നാസാ കൗണ്ടി ഹ്യൂമന്‍
റൈറ്റ്‌സ് കമ്മീഷണര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി
ആക്ഷന്‍ കൗണ്‍സില്‍ വെബ് കോര്‍ഡിനേറ്റര്‍ സിബി ഡേവിഡ്, തോമസ് എന്‍ വര്‍ഗീസ്,
ഫിലിപ്പ് ചെറിയാന്‍, യോഹന്നാന്‍ ചെറിയാന്‍, വര്‍ഗീസ് എം. ജോണ്‍, സജീവ് ഏബ്രഹാം,
കെ.പി. ആന്‍ഡ്രൂസ്, കോശി ജേക്കബ്, അപ്പുക്കുട്ടന്‍ പിള്ള, ജോര്‍ജ് സാമുവേല്‍,
സുരേഷ് കെ. കുറുപ്പ്, വര്‍ഗീസ് ഫിലിപ്പോസ്, നിബു വെള്ളവന്താനം, വര്‍ഗീസ്
ലൂക്കോസ്, കുര്യാക്കോസ് മുണ്ടയ്‌ക്കല്‍, ജോണ്‍ വര്‍ക്കി, നരേന്ദ്രന്‍ നായര്‍,
അനില്‍ ഏബ്രഹാം, ചാക്കോ തൈപ്പറമ്പില്‍, ഡോ. ലെനോ തോമസ്, തോമസ് എം. ജോര്‍ജ്
(ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്), ബെഞ്ചമിന്‍ ജോര്‍ജ്,
സെബാസ്റ്റ്യന്‍ പാലത്തറ, രാജു ഏബ്രഹാം, പ്രിന്‍സ് മാര്‍ക്കോസ്, സണ്ണി പണിക്കര്‍,
ഷാജി മാത്യു, ഡോ. ജോസ് കാനാട്ട്, ജേക്കബ് ഏബ്രഹാം, ജിന്‍സ്‌മോന്‍ സഖറിയ, ബാലന്‍
നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
"...എന്നാല്‍ 50 കഴിഞ്ഞ ഒ.സി.ഐ എടുത്തവര്‍ പുതുക്കേണ്ടതില്ല എന്നതാണ് തന്റെ അറിവില്‍ മനസിലാകുന്നതെന്ന് ദഹിയ പറഞ്ഞു..."
ഇദ്ദേഹത്തിന്റെ അറിവനുസരിച്ചല്ല വേറൊരുത്തൻ നിയമം പറയുന്നത്. "അമ്പതു കഴിഞ്ഞാൽ പുതുക്കണമെന്നാണ് എന്റെ അറിവ്", എന്നായിരിക്കും അയാള് പറയുക. എന്തിനാണ് പലർക്കും പല തരത്തിൽ പറയാവുന്നപോലെ നിയമം എഴുതി വെക്കുന്നത്? ചക്ക എന്നും മാങ്ങാ എന്നും പ്രത്യേകം പറയാൻ എന്താണ് പ്രയാസം?
2.
"...20 വയസിനുമുമ്പ് ഒ.സി.ഐ കാര്‍ഡ് ലഭിച്ചവര്‍ പുതിയ അമേരിക്കന്‍ പാസ്‌പോര്‍ട്ട് കിട്ടുമ്പോള്‍ ഒ.സി.ഐ കാര്‍ഡ് വീണ്ടും ഇഷ്വു ചെയ്യിക്കണം. പത്തൊമ്പതാം വയസിലാണ് ഒ.സി.ഐ കാര്‍ഡ് എടുത്തതെങ്കിലും പുതുക്കണമെന്ന നിയമം നിലനില്‍ക്കും..."
ഇത്തരത്തിലുള്ള 'ഉളുമ്പ്' നിയമങ്ങളാണ് മാറ്റേണ്ടത്. അങ്ങനെ ചെയ്യാൻ പറയുമ്പോൾ പറ്റില്ലാന്നു പറയാൻ, തക്കതായ കാരണം പറയണം. അല്ലാതെ, "പുതുക്കണമെന്ന നിയമം നിലനില്‍ക്കും", എന്നല്ല പറയേണ്ടത്. ഇയാളാണോ അതു നിശ്ചയിക്കുക?
3.
"...നിയമത്തില്‍ ചില ആവശ്യകതകളും പ്രശ്‌നങ്ങളും ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു..."
ഇദ്ദേഹം സമ്മതിച്ചതുകൊണ്ട് കാര്യമില്ല. നിയമം ജനങ്ങൾക്ക് പ്രശ്നമില്ലാത്ത വിധത്തിൽ മാറ്റി എഴുതണം.
4.
"...എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുന്ന സഹായം ചെയ്യാനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരാണ്."
അതുകൊണ്ടല്ലേ മാസം തോറും ചെക്കായിട്ടോ, കാശായിട്ടോ, ട്രാൻസ്ഫർ ചെയ്തോ രൂപായോ ഡോളറോ കൈപ്പറ്റുന്നത്?
ഉദ്യോഗസ്ഥർ പറയുന്ന വിടുവാക്കുകൾ വലിയ വാർത്തയായി അടിച്ചു അവരുടെ പ്രീതി നേടുകയല്ല ലക്‌ഷ്യം. 'പൊളി' നിയമങ്ങൾ മാറ്റി ഗസറ്റിൽ എഴുതി വരണം. ഉദ്യോഗസ്ഥർ ജനങ്ങൾക്ക് ഒരിക്കലും അനുകൂലമായി നില്ക്കില്ല കാശു കിട്ടുന്നില്ലാ യെങ്കിൽ. മന്ത്രിമാർ ചെയ്യേണ്ട ജോലി ചെയ്യാതിരുന്നാൽ, അടുത്ത ഇലക്ഷനിൽ പൊളിക്കും എന്നു കാണുമ്പോൾ മാത്രമേ ഈവക കാര്യങ്ങള്ക്ക് പരിഗണന നല്കൂ. പ്രവാസികൾ ഒന്നിച്ചാൽ അതു സാധ്യമാണ്. അതിനാണ് ശ്രമിക്കേണ്ടത്.