പത്തനംതിട്ട:
ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളിലെ
ആയിരക്കണക്കിനാളുകളെ പ്രതികൂലമായ ബാധിക്കുന്ന വിമാനത്താവള പദ്ധതിക്കെതിരായ
സമരത്തെ വികസനവിരുദ്ധമെന്ന് മുദ്രകുത്തുന്ന ആറന്മുള എം എല് എ ശിവദാസന്‍
നായരുടെ പ്രസ്താവന അപലപനീയമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി പ്രസാദ്
അഭിപ്രായപ്പെട്ടു.
പതിമൂന്നോളം നിയമങ്ങളെ ലംഘിച്ചുകൊണ്ട് വിമാനത്താവളം നിര്‍മ്മിക്കാനെത്തുന്നവര്‍ക്കായി
എം.എല്.എ. ജനങ്ങളെ ഒറ്റുകൊടുക്കുന്നത് ലജ്ജാകരമാണ്. വരള്‍ച്ചയുടെ
രൂക്ഷതയെന്തെന്ന് നന്നായി മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണിത്.
നൂറുകണക്കിനേക്കര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയാല്‍
പ്രദേശമാകെ ഭീകരമായ ജലക്ഷാമത്തിന്റെ പിടിയിലമരും എന്ന് മനസിലാക്കാന്‍
സാമാന്യ ബുദ്ധിമാത്രംമതി. വിമാനത്താവളത്തേക്കാള്‍ പ്രാധാന്യം
വെള്ളത്തിനുണ്ട് എന്ന് തിരിച്ചറിയാന്‍ കഴിയുന്നതുകൊണ്ടാണ് ജനങ്ങളൊന്നാകെ
സമരരംഗത്തിറങ്ങുന്നത്. കുടിവെള്ളത്തേക്കാള്‍ ശിവദാസന്‍ നായര്‍ക്ക്
പ്രാധാന്യം വിമാനത്താവളമാവുന്നതിന്റെ പിന്നിലുള്ള പ്രേരണാഘടകം
എന്തെന്നുകൂടി അദ്ദേഹം വ്യക്തമാക്കണം.
ആറന്മുളയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഭൂമി അവരുടെ
അറിവും സമ്മതവും ഒന്നുമില്ലാതെ വിമാനത്താവള കമ്പിനിക്കാര്‍
കൈക്കലാക്കിയിരിക്കുന്നത് എന്തു വികസന താത്പര്യമാണെന്ന് വിശദീകരിക്കാന്‍
എം.എല്.എ.ക്ക് ബാധ്യതയുണ്ട്. കെ.ജി.എസ്. കമ്പിനിക്കുവേണ്ടി അരയും തലയും
മുറുക്കിയിറങ്ങുന്ന ശിവദാസന്‍ നായര്‍ ജനപ്രതിനിധി എന്ന പദവിയെ
കളങ്കപ്പെടുത്തുകയാണ്.
ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാമാതാവുകൂടിയായ ജാനകി എന്ന
പട്ടികജാതിക്കാരി സ്ത്രീ തന്റെ ഭൂമി അപഹരിച്ചെടുത്തതിനെതിരെ നല്‍കിയ പരാതി
പരിഹരിക്കാന്‍ ഒരു താത്പര്യവും കാട്ടാതിരിക്കുന്ന എം.എല്.എ.
ഉപകാരസ്മരണയുടെ പേരില്‍ പ്രസ്താവനയുമായി ഇറങ്ങുന്നതും സമരക്കാരെ
ആക്ഷേപിക്കാനൊരുമ്പെടുന്നതും ഇടതുമുന്നണി ഭരണത്തില്‍ വിമാനത്താവളത്തിനായി
വയല്‍നികത്തിയെന്നത് അസത്യപ്രചരണം മാത്രമാണ്.
മുമ്പും എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെ ഇതേപോലെ അസത്യം പടച്ചുവിടാന്‍
നല്ല പരിശ്രമം ശിവദാസന്‍ നായര്‍ നേരത്തേ കാട്ടിയിട്ടുണ്ട്. ഏ കെ ആന്റണിയും
ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ആറന്മുളയില്‍
വിമാനത്താവളത്തിനായി വയല്‍ നികത്തല്‍ നടന്നത് എന്നതിന് നിരവധിയായ രേഖകള്‍
തെളിവായുണ്ട്. അതിനെതിരെ നടന്ന സമരങ്ങളും ശിവദാസന്‍ നായര്‍ക്കറിയാത്തതല്ല.
അറിഞ്ഞുകൊണ്ടുതന്നെ അസത്യം ആവര്‍ത്തിക്കുന്നതിലൂടെ ഗീബല്‍സിയന്‍ തന്ത്രം
പയറ്റുകയാണ് ശിവദാസന്‍ നായര്‍ ചെയ്യുന്നത്.ആറന്മുളയെ വ്യവസായ മേഖലയായി
പ്രഖ്യാപിച്ചത് എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ അവസാന നാളുകളില്‍ വ്യവസായ
വകുപ്പ് സെക്രട്ടറിയുടെ മുന്‍കൈയ്യില്‍ നടന്ന നീക്കത്തിന്റെ
ഫലമായിട്ടായിരുന്നു.
ഇത് തെറ്റായ തീരുമാനമാണെന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം
എല്‍.ഡി.എഫ് കാട്ടുകയും ചെയ്തിട്ടുണ്ട്.ആറന്മുളയിലെ ജനങ്ങള്‍ ഒട്ടാകെ
ഒന്നിച്ചുനിന്ന് വിമാനത്താവളത്തിനെതിരെ നടത്തുന്ന സമരം കെ ജി എസ്.
ഗ്രൂപ്പിനെയെന്നപോലെ എം എല്‍ എയേയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
അതിന്റെ പേരിലാണ് വിമാനത്താവള കമ്പിനിയോടുള്ള കൂറു പ്രഖ്യാപിച്ച്
പ്രസ്താവനയുമായി അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. വിമാനത്താവളത്തിലൂടെ
ജില്ലയിലും ആറന്മുളയിലും വികസനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന എം എല് എ
സ്വന്തം മണ്ഡലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍പോലും
കഴിയാതിരിക്കുന്നതിന്റെ വിശദീകരണമാണ് നല്‍കേണ്ടത്. ഗോത്രനഗരിയെന്നുകൂടി
പേരെടുത്ത ആറന്മുളയില്‍ ഒരു വെയിറ്റിംഗ് ഷെഡ്ഡോ മൂത്രപ്പുരയോ
നിര്‍മ്മിക്കാനുള്ള ശ്രദ്ധ ചെലുത്താതെ വിമാനത്താവളത്തെപ്പറ്റി
വാചാലനാകുന്നത് കാപട്യം മാത്രമാണ്. ആറന്മുളയിലെ ജനങ്ങള്‍ രീഷ്ട്രീയ
അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിപ്പോടെ സമരരംഗത്ത്
അണിനിരക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഈ കൂട്ടായ്മക്ക് നേതൃത്വം
നല്‍കുകയാണ്.
പ്ളാച്ചിമട സമരത്തിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും കരിമണല്‍
ഖനനത്തിനെതിരായ പോരാട്ടത്തിലുമെല്ലാം ഇത്തരം ഐക്യപ്പെടല്‍ കേരളം
അനുഭവച്ചറിഞ്ഞതാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ സംരക്ഷകനായി
വേഷംകെട്ടി ചാടുമ്പോള്‍ ജനങ്ങളുടെ കൂട്ടായ്മ ശിവദാസന്‍നായരെ
അസ്വസ്ഥനാക്കുന്നത് സ്വാഭാവികം മാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്റെ
കൂടെ നില്‍ക്കാത്തവരെയെല്ലാം അപഹസിക്കുന്നതും ഇതിന്റെ ഭാഗമാണ്.
നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി, അധികാരകേന്ദ്രങ്ങളെയെല്ലാം
വിലക്കെടുത്ത്, ഭരണാധികാരികളെയും ഉദ്യോഗസ്ഥ പ്രമുഖന്മാരെയുമെല്ലാം
വാഴിക്കാനും വീഴ്ത്താനും തങ്ങള്‍ക്ക് കഴിയുമെന്ന് അഹങ്കരിച്ച് നടക്കുന്ന
ഒരു കമ്പനിയും അതിന്റെ പിണിയാളുകളായ കുറച്ച് ജനപ്രതിനിധികളും കൂടി
ഇറങ്ങിയാല്‍ ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കാനാകും എന്നത് വ്യാമോഹം
മാത്രമാണ്. ജനശക്തിക്ക് മുമ്പില്‍ ഈ ധിക്കാരവും ധാര്‍ഷ്ട്യവുമെല്ലാം
തകരുന്ന കാഴ്ചയായിരിക്കും ഇനി ആറന്മുളയില്‍ ഉണ്ടാകാന്‍ പോകുന്നത്. ശക്തമായ
ജനകീയ പ്രക്ഷോഭമായിരിക്കും ഇനി ആറന്മുളയില്‍ നടക്കുകയെന്നും പി പ്രസാദ്
പറഞ്ഞു.