Image

വീണ്ടും പ്രഭാതം (ചെറുകഥ: എ.സി. ജോര്‍ജ്ജ്‌)

Published on 06 May, 2013
വീണ്ടും പ്രഭാതം (ചെറുകഥ: എ.സി. ജോര്‍ജ്ജ്‌)
പ്രശാന്തസുന്ദരമായ കൊച്ചിക്കായലിനു അഭിമുഖമായി മറൈന്‍ഡ്രൈവില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച അതിരമ്യമായ ത്രീ ബെഡ്‌റൂം വില്ലയിലേക്ക്‌ ഒറ്റത്തടിയനും അറുപത്തഞ്ചുകാരനുമായ, അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ഗോപിനാഥ്‌ താമസം മാറ്റി.

ഗോപിനാഥ്‌ ന്യൂയോര്‍ക്കിലെ ഭുഗര്‍ഭ റെയില്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍ രാപ്പകലില്ലാതെ അധ്വാനിച്ച്‌, ചോര നീരാക്കി, ധാരാളം ഓവര്‍ടൈം ചെയ്‌ത്‌ ഒരു നല്ല തുക സമ്പാദിച്ചു. അല്‍പസ്വല്‍പം ഷുഗറും ബ്ലഡ്‌പ്രഷറും ഒക്കെ ആയപ്പോള്‍ റിട്ടയര്‍മെന്റും എടുത്ത്‌ വീട്ടില്‍ കുത്തിയിരുന്ന്‌ ബേസ്‌മെന്റില്‍ ചീട്ടുകളിയും സ്‌മോളടിയുമൊക്കെയായി ഇവിടെ ജീവിതം ഒന്നു ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും നേഴ്‌സായ ഭാര്യ ഇടഞ്ഞു. രണ്ട്‌ മക്കളുണ്ടായിരുന്നത്‌ അവരുടെ കാര്യം നോക്കി കൂടുവിട്ടുപോയി. ഭാര്യ പങ്കജം ഇപ്പോഴും ഒരു ജോലി ചെയ്യുന്നു. ഈ ജോലി ഒക്കെ നിര്‍ത്തി ഉള്ള സമ്പാദ്യം കൊണ്ട്‌ നാട്ടില്‍ പോയി സെറ്റില്‍ ചെയ്യുകയോ അല്ലെങ്കില്‍ നാട്ടിലും അമേരിക്കയിലുമായി കാടാറുമാസം നാടാറുമാസം എന്ന രീതിയില്‍ വന്നും പോയുമിരിയ്‌ക്കാമെന്ന്‌ പങ്കജത്തോട്‌ പലവട്ടം കേണപേക്ഷിച്ചതാണ്‌. എല്ലാവര്‍ക്കും ന്യൂയോര്‍ക്കിലെ മരംകോച്ചുന്ന കൊടിയതണുപ്പില്‍ സ്‌നോയും കോരി വീണുചാകാനാണ്‌ യോഗമെന്നു തോന്നുന്നു.

പങ്കജത്തിന്റെ നിത്യേനയുള്ള വാക്‌ശരങ്ങളും, ബഡായികളും, ദ്രോഹങ്ങളും, അസഹിഷ്‌ണുതയും ഗോപിനാഥിനെ പൊറുതിമുട്ടിച്ചു. എന്തിനേറെ, താമസിയാതെ ആ ബന്ധം തകര്‍ന്നു. നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു.

അമേരിക്കയില്‍ നിന്ന്‌ കൈനിറയെ ഡോളറും പെട്ടിയും പ്രമാണങ്ങളും കാറും ടെലിവിഷനും ഡിവിഡിയും കമ്പ്യൂട്ടറും ഒക്കെയായി കൊച്ചിയിലെ വില്ലയില്‍ താമസമാക്കിയ ഗോപിനാഥിനെ സന്ദര്‍ശിക്കാനും പരിചയപ്പെടാനും സ്‌നേഹബന്ധങ്ങള്‍ സ്ഥാപിക്കാനും ധാരാളം ആളുകളെത്തി. ഫ്രിഡ്‌ജില്‍ നിന്ന്‌ തണുത്ത ജൂസും ലഹരിയുള്ള ഷിവാസും ജോണിവാക്കറും വിദേശ സിഗരറ്റുകളും തരംപോലെ നല്‍കി ചിരിച്ച മുഖവുമായി ഗോപിനാഥ്‌ എല്ലാവരെയും സ്വീകരിച്ച്‌ സല്‍ക്കരിച്ചു.

ഗോപിനാഥിന്റെ കൊച്ചിയിലെ പുതിയവാസം ഒരാഴ്‌ച പിന്നിട്ട ഒരു ദിവസമായിരുന്നു രാമനുണ്ണി ആ വഴിക്ക്‌ വന്നത്‌. തുറന്നിട്ട ഗേറ്റിനു മുന്നില്‍ ഒരു നിമിഷം രാമനുണ്ണി ശങ്കിച്ചുനിന്നതു കണ്ട്‌ ഗോപിനാഥ്‌ വിളിച്ചു.

`എന്താ സംശയിക്കുന്നത്‌? വരൂ... വരൂ... ഒന്‍പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഒരുമിച്ചു പഠിച്ച രാമനുണ്ണിയല്ലേ? വരൂ - വരൂന്നേ ... '

അന്ന്‌ ആ സഹപാഠികള്‍ സ്‌കൂളിലെ ഒത്തിരി ഒത്തിരി ഊഷ്‌മള സ്‌മരണകള്‍ അയവിറക്കി. തുടര്‍ന്ന്‌ രാമനുണ്ണി ഗോപിനാഥിന്റെ ഒരു നിത്യ സന്ദര്‍ശകനായി മാറി. രാമനുണ്ണി ചെറുതും വലുതുമായി ഒരു നല്ല തുക ഗോപിനാഥില്‍ നിന്ന്‌ കടമായി വാങ്ങി.

ഗോപിനാഥിന്റെ വീട്ടുജോലിക്കായി ഒരു സ്‌ത്രീയുമായിട്ടാണ്‌ അന്ന്‌ രാമനുണ്ണി എത്തിയത്‌. ഒരു മാസം ജോലിക്ക്‌ പതിനായിരം രൂപ കൊടുക്കാമെന്നാണ്‌ രാമനുണ്ണിയോടുള്ള കരാര്‍. രാമനുണ്ണിയുടെ കൂടെ ഗേറ്റ്‌ കടന്ന്‌ പൂമുഖത്തേക്ക്‌ നീങ്ങിവന്ന ആ സ്‌ത്രീ രൂപം ഗോപിനാഥിന്റെ കണ്ണുകളില്‍ ആശ്ചര്യവും അവിശ്വസനീയതയും പടര്‍ത്തി. ദാരിദ്ര്യത്തിന്റെയും പ്രായത്തിന്റെയും ചുക്കിയ ചുളിവുകള്‍ ആ ശരീരമാസകലം ബാധിച്ചിട്ടുണ്ടെങ്കിലും ഏതോ കാലങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടുമറന്ന ആ നാലുകണ്ണുകളും അന്യോന്യം ഇടഞ്ഞു. ഇരുവരുടെയും മുഖങ്ങളില്‍ ജാള്യതയും ആശ്ചര്യവും അലതല്ലി. ആ ഹൃദയങ്ങള്‍ പ്രക്ഷുബ്‌ധമായിരുന്നു.

`എന്റെ ഭാര്യ പ്രഭാവതിയെ തന്നെ ഗോപിനാഥിന്റെ വീട്ടില്‍ ജോലിക്ക്‌ നിര്‍ത്താമെന്നു കരുതി. ആ കൂലി ഞങ്ങള്‍ക്ക്‌ കിട്ടിയാല്‍ ഞങ്ങളുടെ ഇന്നത്തെ അവസ്ഥക്ക്‌ ഒരു ആശ്വാസമാകുമെന്ന്‌ കരുതി. ഞങ്ങളുടെ പഴയ പ്രതാപവും സ്വത്തും എല്ലാം നഷ്‌ടമായി. ഇനിയും അന്തസ്സും ആഭിജാത്യവും പറഞ്ഞിരുന്നിട്ട്‌ കാര്യമില്ല.' രാമനുണ്ണി പറഞ്ഞു.

പ്രഭാവതി രാമനുണ്ണിയുടെ ഭാര്യയായത്‌ നാളിതുവരെ ഗോപിനാഥ്‌ അറിഞ്ഞിരുന്നില്ല. പ്രഭാവതി സമ്മിശ്രവികാരങ്ങളുമായി തലതാഴ്‌ത്തി നില്‍ക്കുമ്പോള്‍ ഗോപിനാഥിന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക്‌ പിന്നിലേക്ക്‌ പരതിപ്പോയി.

പച്ച നെല്ലോലകള്‍ ഇളകിയാടുന്ന വിശാലമായ നെല്‍പ്പാടം. പാടവരമ്പിന്റെ അരികുപറ്റി, രണ്ടായി പിന്നിയിട്ട തലമുടിക്കെട്ടില്‍ സുഗന്ധമുള്ള കൈതപ്പൂ ചൂടി മഞ്ഞബ്ലൗസും പാവാടയും ധരിച്ച്‌ ഇളകിയാടുന്ന അരക്കെട്ടുകള്‍ ചലിപ്പിച്ച്‌, തുള്ളിത്തുളുമ്പുന്ന കൊച്ചുമാറിടങ്ങളോടു ചേര്‍ത്ത്‌ പുസ്‌തകക്കെട്ടു പിടിച്ച്‌ കഥ പറയുന്ന മാദളകവിള്‍ത്തടങ്ങളില്‍ കള്ളപുഞ്ചിരിയുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു പതിനേഴുകാരി. സ്‌കൂള്‍ ഫൈനല്‍കാരിയായ അവളുടെ യാത്രയില്‍ സഹയാത്രികനാകാന്‍ വേണ്ടി നേരത്തെ വീട്ടില്‍ നിന്നിറങ്ങി മരച്ചുവടുകളിലെങ്ങാനും മറഞ്ഞു നിന്നിട്ട്‌ പാടവരമ്പില്‍ വെച്ച്‌ പിന്നാലെ എത്തുകയും ചെയ്‌ത നാളുകള്‍! അവളെ മനസ്സില്‍ വെച്ച്‌ പൂജിച്ച നാളുകള്‍! പ്രഭാവതിയുടെ സമ്പത്തിനും കുടുംബ മഹിമയ്‌ക്കും മുമ്പില്‍ വെറും വട്ടപൂജ്യമായിരുന്നു ഗോപിനാഥിന്റെ കുടുംബം. ഗോപിനാഥിന്റെ ആ വണ്‍വേ പ്രേമം പൂവണിഞ്ഞില്ല. പ്രഭാവതിയുടെ സ്‌കൂള്‍ഫൈനല്‍ കഴിഞ്ഞ്‌ അവളുടെ നിലക്കും വിലക്കും അനുയോജ്യമായ ഒരു സമ്പന്ന കുടുംബത്തിലേക്ക്‌ അവളെ വിവാഹം കഴിച്ചുകൊടുത്തു എന്നു മാത്രം ഗോപിനാഥ്‌ മനസ്സിലാക്കി. വരന്‍ ആരെന്നോ എവിടെയെന്നോ അറിഞ്ഞിരുന്നില്ല.

സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ്‌ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലിക്ക്‌ ചേര്‍ന്ന ഗോപിനാഥ്‌ കേരളത്തിലേക്ക്‌ ഓണാവധിക്ക്‌ ജയന്തി ജനതയില്‍ വരുമ്പോഴാണ്‌ അതേ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ പങ്കജത്തെ കാണുന്നതും പ്രേമബദ്ധനാകുന്നതും. ദല്‍ഹിയിലെ ഓള്‍ഇന്ത്യാ മെഡിക്കല്‍ ഹോസ്‌പിറ്റലിലെ സ്റ്റാഫ്‌ നേഴ്‌സാണ്‌ പങ്കജം. ഒരു മാസത്തെ അവധിക്കാണു പങ്കജവും നാട്ടിലേക്ക്‌ തിരിച്ചിരിക്കുന്നത്‌. ഓണാവധിക്കാലത്തു തന്നെ വിവാഹിതരായിട്ടാണ്‌ ദല്‍ഹിയിലേക്ക്‌ മടങ്ങിയത്‌. താമസിയാതെ പങ്കജം അമേരിക്കയില്‍ നേഴ്‌സിംഗ്‌ ജോലിക്കായി സി.ജി.എഫ്‌.എന്‍.എസ്‌ പരീക്ഷ എഴുതുകയും ഗോപിനാഥുമായി കുടിയേറ്റ വിസയില്‍ ന്യൂയോര്‍ക്കില്‍ വന്ന്‌ താമസമാക്കുകയും ചെയ്‌തു.

മുപ്പത്തഞ്ച്‌ വര്‍ഷത്തോളം നീണ്ട ആ ദാമ്പത്യം തകര്‍ന്ന്‌ ഇന്ന്‌ ഗോപിനാഥ്‌ കൊച്ചിയിലെ ഒരു വില്ലയില്‍ പണ്ട്‌ താലിചാര്‍ത്താന്‍ കൊതിച്ച ഒരു പഴയ അപ്‌സരസ്സിന്റെ മുമ്പില്‍ ഇതികര്‍ത്തവ്യതാമൂഢനായി നിലകൊള്ളുകയാണ്‌.

ഒരു കാലത്ത്‌ സമ്പല്‍സമൃദ്ധിയുടെ ഉത്തുംഗ ശ്രേണിയിലായിരുന്ന രാമനുണ്ണിയുടെ സമ്പത്തും ഐശ്വര്യവും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്‌ടമായി. അതോടുകൂടി പഴയ കുടുംബമഹിമയും പ്രതാപവും അസ്‌തമിച്ചിരിക്കുന്നു. രാമനുണ്ണി പ്രഭാവതി ദമ്പതിമാര്‍ക്ക്‌ പുരനിറഞ്ഞു നില്‍ക്കുന്ന അതി സുന്ദരിമാരായ ഭവ്യ, കാവ്യ, നവ്യ, എന്ന മൂന്നു പെണ്‍മക്കള്‍. മൂവരും തമ്മില്‍ ഏതാണ്ട്‌ ഈരണ്ടു വയസ്സിന്റെ മാത്രം പ്രായവ്യത്യാസം. സാമാന്യ സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം ഉപരിപഠനത്തിനുള്ള ഭാഗ്യമില്ലാതായിപ്പോയി. രാമനുണ്ണിയുടെ ദരിദ്രമായ സാമ്പത്തിക നിലവാരമാണ്‌ അവരുടെ ഉപരിവിദ്യാഭ്യാസത്തിനും മംഗല്യഭാഗ്യത്തിനും വിഘാതം. ദിനം തോറും മൂത്ത്‌ മൂരടിച്ചുകൊണ്ടിരുന്ന മൂത്ത മകളെ കാണുമ്പോള്‍ അമ്മയായ പ്രഭാവതിയമ്മയുടെ നെഞ്ചില്‍ തീയാണ്‌.

ഗോപിനാഥിനും രാമനുണ്ണിക്കും തമ്മിലുള്ള സൗഹൃദത്തിന്‌ കൂടുതല്‍ വൈകാരികതയും ഊഷ്‌മളതയും ഏറി വന്നു. ഗോപിനാഥനില്‍ നിന്ന്‌ കൂടുതല്‍ പണം കടം വാങ്ങാനും സഹായങ്ങള്‍ കൈപ്പറ്റാനും രാമനുണ്ണിയുടെ മനസ്സില്‍ ഏതോ ഒരു മടി, ഒരു തരം ജാള്യത. എത്ര കാലമാണ്‌ കുഴിച്ചിടം തന്നെ കുഴിക്കുക. രാമനുണ്ണി മടിച്ചു മടിച്ചാണ്‌ മനസ്സിലുള്ളത്‌ ഗോപിനാഥിനോട്‌ തുറന്നു പറഞ്ഞത്‌.

`എത്ര രൂപാ തന്ന്‌ ഗോപി തങ്ങളെ സഹായിച്ചിരിക്കുന്നു. ഇതു എത്രകാലാന്നു കരുതിയാ.! നമ്മളു തമ്മില്‍ ഒരു ബന്ധം, അതായത്‌ ഒരു ബന്ധുത, ഒരു വിവാഹബന്ധം സ്ഥാപിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഈ സഹായങ്ങള്‍ക്ക്‌ ഒരു ഉറപ്പും സാധുതയുമുണ്ടായിരുന്നു. ഗോപി ഇനി എത്രനാളാ ഈ ഒറ്റത്തടിയായിക്കഴിയുക. നിങ്ങള്‍ക്കും ഒരിക്കല്‍കൂടെ ഒരു പെണ്‍തുണ ആയിക്കൂടെ.... ഗോപി എന്റെ മോള്‍ ഭവ്യയെ മംഗല്യം കഴിയ്‌ക്കാമോ? അവളെ ഞാന്‍ ഗോപിക്ക്‌ തരാം. വേണ്ടെന്നു പറയരുത്‌. അപ്പോപിന്നെ മുങ്ങിത്താഴുന്ന ഒരു കുടുംബത്തിലെ ഒരു ബന്ധുവായി വന്നു ഞങ്ങളെ കരകേറ്റാന്‍ പറ്റും.'

തികച്ചും അപ്രതീക്ഷിതമായിരുന്നു രാമനുണ്ണിയുടെ വാക്കുകളും അപേക്ഷകളും. അവ അറബിക്കടലിലെ സുനാമിത്തിരപോലെ ഗോപിനാഥിന്റെ ഹൃദയത്തില്‍ ആഞ്ഞടിച്ചു. നിസ്സഹായനായ രാമനുണ്ണിയോട്‌ ഗോപിനാഥ്‌ മറുപടിയൊന്നും പറഞ്ഞില്ല. പറയാന്‍ മനസ്സനുവദിച്ചില്ല. പിന്നാലെ ചിന്തിയ്‌ക്കാം എന്നു മാത്രം പറഞ്ഞ്‌ വിഷയം മാറ്റുകയായിരുന്നു.

`ഒരു കാലത്ത്‌ ഈ രാമനുണ്ണിയുടെ ഭാര്യ പ്രഭാവതി തന്റെ കരളില്‍ കൂടുകൂട്ടിയ ഒരു സ്വപ്‌നകുമാരിയായിരുന്ന വിവരം രാമനുണ്ണിയുണ്ടോ അറിയുന്നു. ഇന്നു ആ സുന്ദരിയുടെ മൂത്തപുത്രിയായ ഭവ്യയെ തന്റെ വധുവായി അവര്‍ പ്രപ്പൊസല്‍ ചെയ്‌തിരിക്കുന്നു. കാലങ്ങള്‍ ഓരോ മനുഷ്യനിലും വരുത്തുന്ന മാറ്റങ്ങള്‍ .... എല്ലാം ഓരോ വിരോധാഭാസങ്ങള്‍, കടംകഥകള്‍.... പണത്തിന്റെ, ഡോളറിന്റെ വില, പ്രായഭേദങ്ങളുടെ സമസ്യ മാറ്റി എഴുതുന്നു.'

ഗോപിനാഥ്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ പലവട്ടം അഗാധമായി ചിന്തിച്ചു. ഉറക്കം വരാത്ത രാത്രികള്‍. ഒരു തീരുമാനവും എടുക്കാന്‍ പറ്റാത്ത അവസ്ഥ. ദു:ഖ സന്തോഷ സമ്മിശ്രമായ ഒരവസ്ഥ.

ഗോപിനാഥിന്റെ കൊച്ചിയിലെ വാസം ഇതിനികം ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു. അന്നൊരു സായംസന്ധ്യയില്‍ ഗോപിനാഥിന്റെ വില്ലയുടെ ഡ്രൈവേയില്‍ ഒരു കാര്‍ വന്നു നിന്നു. കാറില്‍ നിന്ന്‌ രണ്ട്‌ യുവാക്കളും അവരുടെ അമ്മയെന്നു തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കയായ ഒരു പ്രൗഡസ്‌ത്രീയും ഇറങ്ങിവന്നു. വാതില്‍ തുറന്ന്‌ വെളിയിലേക്ക്‌ വന്ന ഗോപിനാഥിനെ അവര്‍ മൂവരും ചേര്‍ന്ന്‌ കെട്ടിപ്പിടിച്ചു. ഗോപിനാഥിന്‌ സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ഒരു കൊല്ലത്തിനുശേഷമുള്ള നിനച്ചിരിയ്‌ക്കാത്ത അഭൂതപൂര്‍വ്വമായ ഒരു സംഗമം!.

`നമ്മള്‍ തമ്മില്‍ കടലാസിലേ വേര്‍പിരിഞ്ഞിട്ടുള്ളൂ. നമ്മള്‍ക്ക്‌ മനസ്സില്‍ നിന്ന്‌ അങ്ങോട്ടുമിങ്ങോട്ടും കുടിയിറങ്ങാന്‍ പറ്റുമോ? ഞാനും ഇനി നിങ്ങളുടെ കൂടെയുണ്ട്‌ എന്റെ ഗോപിയേട്ടാ..' പങ്കജം നിറകണ്ണുകളോടെ ഗോപിനാഥിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെയും അച്ഛന്റെയും വൈകാരിക പ്രകടനങ്ങളും കരച്ചിലും അമേരിക്കയില്‍ പിറന്ന ആ രണ്ടു ആണ്‍മക്കള്‍.... സന്ദീപിന്റെയും പ്രദീപിന്റെയും മിഴികളില്‍ ഈറനണിയിച്ചു.

`എന്റെ പങ്കം.... മക്കളെ, പ്രദീപ്‌, സന്ദീപ്‌, ഈശ്വരന്‍ നേരുള്ളവനാണെടാ ....' ഗോപിനാഥ്‌ സഹധര്‍മ്മിണിയേയും മക്കളേയും നെഞ്ചോടു ചേര്‍ത്തുപിടിച്ചു ആനന്ദാശ്രു പൊഴിച്ചുകൊണ്ടു പറഞ്ഞു.

കഴിഞ്ഞ പിണക്കങ്ങളെല്ലാം ഒരു സ്വപ്‌നമായി അവര്‍ കരുതി. സ്വച്ഛമായ സമാധാനവും ആഹ്ലാദനിര്‍ഭരമായി ഒരു മാസം അങ്ങനെ കടന്നുപോയി.

കൊച്ചിയിലെ ഡര്‍ബാര്‍ ഹാളില്‍ തനി കേരളീയ രീതിയില്‍ ഒരു കല്ല്യാണമണ്‌ഡപവും വിവാഹ പന്തലും കേളികൊട്ടും ഉയര്‍ന്നു. അമേരിക്കയില്‍ നിന്നെത്തിയ ഗേപിനാഥിന്റെ മൂത്തമകനായ സന്ദീപും ഗോപിനാഥിന്റെ സതീര്‍ത്ഥ്യമായ രാമനുണ്ണിയുടെ സീമന്തപുത്രിയായ ഭവ്യയുടെയും വിവാഹമാണ്‌. ഗോപിനാഥും പങ്കജവും ചെറുക്കനിരുവശത്തും, രാമനുണ്ണിയും പ്രഭാവതിയും മണവാട്ടി പെണ്ണിനിരുവശത്തും നില്‍പ്പുറപ്പിച്ചു. അടുത്തമാസം നവവധൂവരന്മാര്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക്‌ പറക്കാനാണ്‌ പദ്ധതി.

അവിടെ വീണ്ടും ഒരു സുന്ദരമായ പ്രഭാതം പൊട്ടിവിടരുകയായി.
വീണ്ടും പ്രഭാതം (ചെറുകഥ: എ.സി. ജോര്‍ജ്ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക