Image

''നീതിയുടെ വെള്ളിവെളിച്ചം''

മൊയ്തീന്‍ പുത്തന്‍ചിറ Published on 01 October, 2011
''നീതിയുടെ വെള്ളിവെളിച്ചം''

മനുഷ്യജീവനും ജീവിതത്തിനും മാരകമായ ഭീഷണിയായിത്തീര്‍ന്നെന്ന് അസന്നിഗ്ധമായി തെളിഞ്ഞ എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമായ കീടനാശിനി ഇന്ത്യയില്‍ നിരോധിക്കണമെന്ന് 2011 ഏപ്രിലില്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ ആവശ്യപ്പെടണമെമെന്ന ആവശ്യവുമായി അന്നത്തെ ഇടതുസര്‍ക്കാര്‍ പ്രതിനിധി സംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നിവേദനം സമര്‍പ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ പ്രതികരണം തികച്ചും നിരാശാജനകമായിരുന്നു. പക്ഷേ, ഇപ്പോള്‍ സുപ്രീം കോടതി വിധി യു.ഡി.എഫിനേറ്റ പ്രഹരവും എല്‍.ഡി.എഫിന് കിട്ടിയ അംഗീകാരവുമായി.

അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘം കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തിന് ഘടകവിരുദ്ധമായാണ് ജനീവയില്‍ ഇന്ത്യന്‍ പ്രതിനിധികളെടുത്ത നിലപാട്.എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കീടനാശിനി ഉല്പാദക കമ്പനികളുടെ സമ്മര്‍ദ്ദത്തനു വഴങ്ങി ജനങ്ങളുടെയും രാജ്യത്തിന്റേയും താല്പര്യങ്ങള്‍ക്ക് പരിഗണന നല്‍കാത്ത അംബാനിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടെന്നതാണ് അതിനു കാരണം.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഉപവാസമനുഷ്ഠിക്കാന്‍ ഒരുങ്ങുന്ന് എന്ന് കേട്ടപ്പോള്‍തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ''വരാന്‍ പോകുന്ന ഹര്‍ത്താലുകളുടേയും ഇതര സമരപരിപാടികളുടേയും റിഹേഴ്‌സലാണെന്ന്'' പറഞ്ഞ് പരിഹസിക്കുകയായിരുന്നു അന്ന് ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പൊഴെല്ലാം അവരുടെ കണ്ണില്‍ പൊടിയിടാന്‍ കേന്ദ്രം ഒരുപഠനസംഘത്തെ കേരളത്തിലേക്കയക്കും. അവര്‍ എന്താണ് പഠിക്കുന്നതെന്നോ അവരുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്താണെന്നോ പിന്നീട് ആരും അന്വേഷിക്കാറില്ല. അന്വേഷിച്ചാല്‍ തന്നെ അവയെല്ലാം അട്ടിമറിക്കപ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ വിദഗ്ദ്ധ പഠനത്തിലാണ് കീടനാശിനിയുടെ അംശം ജനങ്ങളില്‍ കണ്ടെത്തിയതും കുട്ടികളിലും സ്ത്രീകളിലും അത് വിനാശകരമായ പ്രതിഫലനങ്ങള്‍ ഉളവാക്കിയത് കണ്ടെത്തിയതും.

ഗതകാല പഠന റിപ്പോര്‍ട്ടുകളൊക്കെ അവഗണിച്ച് വീണ്ടും വീണ്ടും പഠനസംഘങ്ങളെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തെ തണുപ്പിക്കാനും നിരോധനാവശ്യം പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായിരുന്നു എന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.കേരളവും കര്‍ണ്ണാടകവും നിരോധനാവശ്യം ഉന്നയിച്ചെങ്കിലും എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെടാതെ ദേശീയതലത്തില്‍ നിരോധനം സാധ്യമല്ലെന്നായിരുന്നു അന്ന് കൃഷി മന്ത്രി ശരത് പവാര്‍ ന്യായീകരിച്ചത്. ഇതേ ആവശ്യമുന്നയിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷനെപ്പോലും മന്ത്രി നിരാകരിച്ചു. ദുര്‍ബലനായ പ്രധാനമന്ത്രിക്ക് പവാറിനെപ്പോലെയുള്ള പ്രഭൃതികളെ അവഗണിച്ച് തീരുമാനമെടുക്കാനുള്ള നിശ്ചയദാര്‍ഢ്യമോ ആര്‍ജ്ജവമോ ഇല്ല. പവാര്‍ ഏകാധിപതിയെപ്പോലെയാണെന്ന് വി.എം. സുധീരന്‍ പറഞ്ഞതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

170 രാജ്യങ്ങള്‍ സമ്മേളിച്ച ജനീവ കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമായിരുന്നു മുഖ്യ അജണ്ട. നിര്‍ണ്ണായകമായ ഒരു തീരുമാനത്തിന്റെ വിവരങ്ങളറിയാന്‍ ലോകം ഉറ്റുനോക്കിയിരിക്കെ അവിടെ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറേണ്ടുന്നതിനു പകരം വിപരീതബുദ്ധിയോടെ പെരുമാറിയ ഇന്ത്യയുടെ മാനം കാത്തത് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. അതോടെ കേന്ദ്രത്തിന്റെ മനസ്സിലിരുപ്പ് എല്ലാവര്‍ക്കും മനസ്സിലാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും പരുത്തി കര്‍ഷകര്‍ക്കും എക്‌സല്‍ ഉള്‍പ്പടെയുള്ള എന്‍ഡോസള്‍ഫാന്‍ ഉല്പാദകര്‍ക്കും വേണ്ടിയാണ് കേന്ദ്രം നിലകൊള്ളുന്നതെന്ന സത്യം അതോടെ പുറത്തായി.

ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉല്പാദനം സുപ്രീം കോടതി പൂര്‍ണ്ണമായി നിരോധിച്ചത് ആളിക്കത്തിയ ജനരോഷത്തിന്റെ പ്രതിഫലനമാണ്. ഡി.വൈ.എഫ്.ഐ. സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇങ്ങനെയൊരു വിധി കല്പിച്ചത് ജനകീയ മുന്നേറ്റത്തിന്റെ വിജയമാണ്. അതോടൊപ്പം
ജനീവ കണ്‍വന്‍ഷനില്‍ വിപരീത ബുദ്ധിയുപയോഗിച്ച കേന്ദ്ര സര്‍ക്കാരിനേറ്റ പ്രഹരവുമാണ്. ഉല്പാദനകേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ഉല്പാദനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതോടൊപ്പം, രാജ്യത്തിന്റെ ഒരു ഭാഗത്തും പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം എന്ന വിധി തീര്‍ച്ചയായും മലബാറിലെ ജനങ്ങള്‍ക്ക്,പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുന്ന പാവപ്പെട്ടവര്‍ക്ക് ലഭിച്ച നീതിയുടെ വെള്ളിവെളിച്ചം കൂടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക